5 കോടി കോഴ വാങ്ങാന്‍ ശ്രമം: എംകെ രാഘവന്‍ ഒളിക്യാമറയില്‍ കുടുങ്ങി..!! തെരഞ്ഞെടുപ്പിന് ചെലവ് 20 കോടിയെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കോഴിക്കോട് സിറ്റിംഗ് എംപിയും നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവന്‍ കോഴ വിവാദത്തില്‍. ഒരു സ്വകാര്യ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് എംകെ രാഘവന്‍ കുടുങ്ങിയത്. സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനായി പണം ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ചാനല് പുറത്ത് വിട്ടത്.

കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ദല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം പണമായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്. തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും രാഘവന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടി.വി9ന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍മാരുടെ സംഘമായ ഉമേഷ് പാട്ടീല്‍, കുല്‍ദീപ് ശുക്ല, രാം കുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നിവര്‍ കണ്‍സള്‍ട്ടെന്‍സി കമ്പനി ഉടമകളായാണ് എം.കെ രാഘവനെ സമീപിച്ചത്.


മാര്‍ച്ച് പത്തിനാണ് സംഘം എം.പിയെ സമീപിച്ചിരിക്കുന്നത്. സിങ്കപ്പൂരിലുള്ള ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് സംഘം എം.പിയെ സമീപിച്ചത്. കമ്മീഷന്‍ ആയി 5 കോടി രൂപ തെരഞ്ഞെടുപ്പു ഫണ്ടിലേയ്ക്ക് നല്‍കാമെന്നും സംഘം പറയുന്നു.

‘ഞങ്ങള്‍ ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്. ഞങ്ങള്‍ക്ക് ഒരുപാട് ഇടപടുകാരുണ്ട്. അതില്‍ സിങ്കപ്പൂരുള്ള ഒരു ഇടപാടുകാരന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ താല്‍പ്പര്യമുണ്ട്. നിങ്ങള്‍ പ്രാദേശികമായി അറിയുന്ന ആളല്ലേ. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. 10 മുതല്‍ 15 ഏക്കര്‍ വരെയാണ് ആവശ്യം. അതുകൊണ്ടാണ് നിങ്ങളെ സമീപിച്ചതെന്ന്’ റിപ്പോട്ടര്‍മാരില്‍ ഒരാള്‍ രാഘവനോട് പറയുന്നുണ്ട്.

തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഈ പണം തെരഞ്ഞെടുപ്പിന് ഹോഡിങ്ങ്സ്, ഫ്ളക്സ് തുടങ്ങിയവയുടെ പ്രിന്റിങ്ങിന് ഉപയോഗിച്ചതെന്നും എം.പി പറയുന്നുണ്ട്. ഇതില്‍ രണ്ടു കോടി രൂപ കോണ്‍ഗ്രസ്സ് നേതൃത്വം പണമായി എത്തിച്ചു തന്നു എന്നും ബാക്കി താന്‍ സം ഘടിപ്പിച്ചു എന്നും രാഘവന്‍ പറയുന്നുണ്ട്.

കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍, വേണ്ട, ഈ പണം ഓരോ സ്ഥലത്തും തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കാനാണെന്നും രാഘവന്‍ സൂചിപ്പിക്കുന്നു. എത്ര ആളുകള്‍ റാലിയില്‍ ഉണ്ടാകുമെന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍ അത് സ്ഥലങ്ങള്‍ക്ക് അനുസരിച്ചിരിക്കുമെന്നും എം.കെ രാഘവന്‍ പറയുന്നുണ്ട്.

Top