കണ്ണില്‍ച്ചോരയില്ലാത്ത നടപടികള്‍: ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനെതിരെ കൂടുതല്‍ പരാതികള്‍

കണ്ണൂര്‍: താന്‍പൊരിമയും മനുഷ്യത്വമില്ലായ്മയും കാരണം ജനങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിടുന്ന ജനപ്രതിനിധികളെയാണ് ദിനവും ജനത്തിന് നേരിടേണ്ടിവരുന്നത്. ഇത്തരത്തില്‍ അവസാനത്തെ ക്രരതയാണ് പ്രവാസിയായ സാജന്‍ പാറയിലിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്. എന്നാല്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സനെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി ഇരകള്‍ രംഗത്തെത്തുകയാണ്.

ആന്തൂരില്‍ ആരംഭിച്ച ശുചീകരണ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണമായത് പികെ ശ്യാമളയാണെന്ന് വനിത വ്യവസായിയായ സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു. സ്ഥാപനം കോയമ്പത്തൂരോ മുംബൈയിലോ പോയി തുടങ്ങാന്‍ ചെയര്‍പേഴ്സന്‍ ഉപദേശിച്ചെന്നും വിജു ഫേസ്ബുക്കില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത് പി.കെ.ശ്യാമള കാരണമാണെന്ന് ആരോപിക്കുന്നത്, സിപിഎം അനുഭാവി കൂടിയായ സംരംഭകയാണ്. പത്ത് ലക്ഷം മുതല്‍മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണാണെന്നും സോഹിതയുടെ ഭര്‍ത്താവ് വിജു കണ്ണപുരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പതിനഞ്ചോളം കുടുംബങ്ങളുടെ അന്നം മുട്ടിച്ചതും പി.കെ.ശ്യാമളയാണെന്നും ഇവര്‍ ആരോപിക്കുന്നു.

തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരില്‍ സംരംഭം അടച്ചു പൂട്ടാന്‍ നോട്ടിസ് നല്‍കി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവര്‍ത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്ക്ക് ആരംഭിച്ച സംരംഭം ഇടയ്ക്കു മുടങ്ങിയതോടെ കടം പെരുകി. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായി.

കാര്യമെന്താണെന്ന് അന്വേഷിച്ചു നഗരസഭ അധ്യക്ഷയെ നേരിട്ടു കണ്ടപ്പോള്‍ കോയമ്പത്തൂരോ മുംബൈയിലോ പോയി സംരംഭം തുടങ്ങാനായിരുന്നു ഉപദേശമെന്നു സോഹിത വിജുവിന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. മറ്റു ചിലര്‍ മുഖേനെ അന്വേഷിച്ചപ്പോള്‍ സംരംഭകയ്ക്ക് അഹങ്കാരമാണെന്നായിരുന്നു അധ്യക്ഷയുടെ മറുപടി. ഒടുവില്‍ ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല എന്നു വന്നതോടെ സംരംഭം പൂര്‍ണമായും തളിപ്പറമ്പ് നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്കു മാറ്റേണ്ടി വന്നു.

10 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സംരംഭത്തിന് ഇതോടെ 40 ലക്ഷത്തോളം രൂപ ഇറക്കേണ്ടി വന്നു. പിന്നീട് സിപിഎം നേതൃത്വത്തിന്റെ ഇടപെടലോടെയാണ് മറ്റൊരിടത്തേക്കു സംരംഭം മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞത് – സോഹിത വിജു പറഞ്ഞു. കടത്തിലേക്ക് മൂക്കുകുത്തിയിട്ടും ആത്മഹത്യ ചെയ്യാതിരിക്കാന്‍ കരുത്ത് നല്‍കിയതിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരോട് നന്ദി പറയുന്നുമുണ്ട് സോഹിതയും വിജുവും.

പി.കെ.ശ്യാമളയുടെ ധിക്കാരപരമായ പെരുമാറ്റത്തിന്റെ ഇരകള്‍ ഇനിയുമുണ്ടെന്നാണ് സൂചനകള്‍. അതേ സമയം സാജന്റെ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരിക്കാന്‍ മാത്രമുള്ള ഗുരുതര ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിക്ഷേപസൗഹൃദ സംസ്ഥാനത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. അവിടെയാണ്, പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയുടെ പീഢനത്തില്‍ മനം നൊന്ത് വ്യവസായി ആത്മഹത്യ ചെയ്തതും. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. നഗരസഭ അധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ ഭാര്യയുമായ പി.കെ.ശ്യാമളക്കെതിരെയാണ് ആരോപണങ്ങളേറെയും. പി.കെ.ശ്യാമളയ്‌ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തും.

Top