മകന്‍ വീട് പൂട്ടി സ്ഥലംവിട്ടു; വിശപ്പടക്കാനാവാതെ അമ്മ മരിച്ചു

മകന്‍ അമ്മയ്ക്ക് കഴിക്കാനുള്ള കുറച്ച് സാധനങ്ങള്‍ അടുത്തുവച്ചു കൊടുത്തു. തുടര്‍ന്ന് വീടു പൂട്ടി പോയി. എല്ലായ്‌പ്പോഴും സംഭവിക്കുന്നതുപോലെ മകന്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിച്ച് കാര്യമായി നടക്കാനും സംസാരിക്കാനുമാകാത്ത 75കാരിയായ അമ്മ ലഭ്യമായ ഭക്ഷണം കഴിച്ചു. മകന്‍ സലില്‍ ചൗധരി വച്ചു കൊടുത്തത് എന്താണോ അതു മാത്രം ഒരു മാസത്തോളം ഭക്ഷിച്ചു. ഭക്ഷണം തീര്‍ന്നിട്ടും മകനെയും കാത്ത് ആ അമ്മ ഇരുന്നു. ആ വാതില്‍ ഒരിക്കലും തുറന്നില്ല. റെയില്‍വേ കോളനിയിലെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആ വീട്ടില്‍നിന്ന് ദുര്‍ഗന്ധം പുറത്തുവന്നതിനെത്തുടര്‍ന്നു പൊലീസ് പരിശോധിച്ചപ്പോഴാണ് ലീലാവതിയെന്ന ആ അമ്മ മരിച്ചിട്ട് ഒരാഴ്ചയായെന്നു ലോകം തിരിച്ചറിയുന്നത്.

മുന്‍ എംഎല്‍സി റാം ഖേര്‍ സിങ്ങിന്റെ ഭാര്യയാണ് മരിച്ച ലീലാവതി. ഒരിക്കല്‍ ധനികരായിരുന്ന കുടുംബം ലക്‌നൗവില്‍ അറിയപ്പെട്ടിരുന്നവരുമായിരുന്നു. കിടക്കയില്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭാര്യ ഉപേക്ഷിച്ചുപോയതിനെത്തുടര്‍ന്ന് സലില്‍ മദ്യത്തിന് അടിമപ്പെട്ടിരുന്നെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം. പലപ്പോഴും വീടുവിട്ടുപോകുന്ന ഇയാള്‍ അമ്മയെ ഇങ്ങനെ പൂട്ടിയിടാറുണ്ടത്രേ. വീട്ടില്‍ ഭക്ഷണം ഒന്നും ഉണ്ടായിരുന്നില്ല. പുറത്തുനിന്നു പൂട്ടിയിട്ട വീട്ടില്‍ വിശന്നു വലഞ്ഞോ അതോ രോഗം മൂലമോ ആണ് അവര്‍ മരിച്ചിരിക്കുകയെന്നും പൊലീസ് പറഞ്ഞു.  ഫോണ്‍ വഴി ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സലില്‍ ഫോണ്‍ എടുക്കുന്നില്ല. വാട്ട്‌സാപ് ഗ്രൂപ്പില്‍ അമ്മ മരിച്ചതായി സലില്‍ ഫോര്‍വേഡ് മെസേജ് അയച്ചിട്ടുണ്ട്. എന്നാല്‍ അയാള്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് വിവരം. റെയില്‍വേ ടിക്കറ്റ് കലക്ടര്‍ കൂടിയായ സലില്‍ കഴിഞ്ഞ രണ്ടുമാസമായി ജോലിക്കും പോകുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top