2018 ഒക്ടോബര്‍ 18നാണ് മുംബൈയില്‍ പരസ്യ മോഡലിനെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച സംഭവം നടന്നത്. രാജസ്ഥാന്‍ സ്വദേശിനിയും മോഡലുമായ ഇരുപത് വയസ്സുകാരി മാനസി ദീക്ഷിതായിരുന്നു കൊല്ലപ്പെട്ടത്. പത്തൊന്‍പത് വയസ്സുള്ള ഫോട്ടോഗ്രാഫര്‍ സയ്യിദ് മുസ്സമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ ബംഗൂര്‍ നഗര്‍ പൊലീസ് ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് ചാര്‍ജ്ജ് ഷീറ്റില്‍ പൊലീസ് വ്യക്തമാക്കുന്നു. മാനസി ദീക്ഷിത്തും സയ്യിദ് മുസമ്മിലും സുഹൃത്തുക്കളായിരുന്നു. മുംബൈ അന്ധേരിയിലെ സയ്യിദ് മുസമ്മിലിന്റെ വീട്ടിലേക്ക് ഇയാളുടെ ആവശ്യപ്രകാരം മാനസി എത്തുകയായിരുന്നു.ഫോട്ടോ ഷൂട്ടിനെന്ന ഉപായം പറഞ്ഞാണ് ഇയാള്‍ മാനസിയെ വീട്ടിലെത്തിച്ചത്. അതിന് ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ മാനസി ഇതിന് തയ്യാറായില്ല. അതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും ഇയാള്‍ മാനസിയെ തടി കൊണ്ടുള്ള സ്റ്റൂള്‍ ഉപയോഗിച്ച് തലയ്ക്കടിച്ചു കൊല്ലുകയുമായിരുന്നു.സയ്യിദ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബോധരഹിതയായി തറയില്‍ വീണ മാനസിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് ചാര്‍ജ്ജ് ഷീറ്റില്‍ വ്യക്തമാക്കുന്നു.സ്വകാര്യഭാഗങ്ങളില്‍ മുറിവുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായും ചാര്‍ജ്ജ് ഷീറ്റിലുണ്ട്.പിന്നീട് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം ബാഗിലാക്കിയതിന് ശേഷം ടാക്‌സി ബുക്ക് ചെയ്തു. എന്നാല്‍ ബാഗിനുള്ളില്‍ എന്താണെന്ന ടാക്‌സി ഡ്രൈവറുടെ ചോദ്യത്തെതുടര്‍ന്ന് ഇയാള്‍ യാത്ര ഒഴിവാക്കിയെന്ന് ഡ്രൈവറുടെ മൊഴിയില്‍ പറയുന്നു. പിന്നീട് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്താണ് ഇയാള്‍ എയര്‍പോര്‍ട്ടിലേക്ക് യാത്ര തിരിച്ചത്. വണ്ടിയില്‍ കയറിയതിന് ശേഷം ലൊക്കേഷന്‍ മാറ്റി യാത്ര ചെയ്തു. സയ്യിദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കാര്‍ ഡഡ്രൈവര്‍ ഇയാളെ ഇറക്കിയ സ്ഥലത്ത് തന്നെ കാത്തുനിന്നു.മലാഡിനടുത്ത് റോഡരികില്‍ സ്യൂട്ട് കേസ് ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ കയറി ഇയാള്‍ തിരികെ പോകുന്നത് കണ്ട ടാക്‌സി ഡ്രൈവറാണ് പൊലീസിനെ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ അറിയിച്ചത്. ടാക്‌സി ഡ്രൈവറുടെ മൊഴിയെ തുടര്‍ന്നാണ് ഹൈദരാബാദിലെ ഒഷിവാര അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സയ്യിദ് മുസ്സമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


