മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ സംഘര്‍ഷം; റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കം തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ സിപിഎം പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപണമുണ്ട്.

എല്ലാം കണ്ടുനിന്ന പൊലീസ് സബ് കളക്ടര്‍ ആവശ്യപ്പെട്ടിട്ടും സംഭവത്തില്‍ ഇടപെടാന്‍ തയാറായില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂ എന്ന നിലപാടിലാണ് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. പ്രശ്നം സൃഷ്ടിച്ച പഞ്ചായത്ത് അംഗം സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയയ്ച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേവികുളത്തെ കയ്യേറ്റം ഒഴിപ്പിക്കാന്‍ അഡീഷണല്‍ തഹസീല്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണു സംഘര്‍ഷം ഉടലെടുത്തത്. സബ് കളക്ടറുടെ ഓഫീസിന് സമീപം കയ്യേറിയ സ്ഥലം ഒഴിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. പൊലീസുകാര്‍ ഉള്‍പ്പെട്ട ഭൂസംരക്ഷണസേന ഷെഡ് പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥലത്തെത്തിയ 25 ലധികം വരുന്ന സി.പി.എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇവരെ അക്രമിക്കുകയായിരുന്നു. സി.പി.എം വാര്‍ഡ് മെമ്പര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് റവന്യു സംഘത്തെ തടഞ്ഞത്.

ഇതോടെ സ്ഥലത്തേക്ക് ദേവീകുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തി. കയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങുകയുള്ളുവെന്ന് സബ് കളക്ടര്‍ പ്രഖ്യാപിച്ചു. സബ് കളക്ടറുമായി സി.പി.എം നേതാവും സംഘവും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ശ്രീറാം വെങ്കിട്ടരാമനു നേര്‍ക്ക് അഭസഭ്യ വര്‍ഷവും ഉണ്ടായി. സബ്കളക്ടറെ വെല്ലുവിളിച്ച് കയ്യേറ്റം ഒഴിപ്പിക്കല്‍ തടയുകയായിരുന്നു സി.പി.എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.

സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ ഭൂസംരക്ഷണസേനാ പ്രവര്‍ത്തകനായ ലിസ്റ്റണ്‍ അടക്കമുള്ളവര്‍ക്കാണു മര്‍ദനമേറ്റത്. പൊലീസ് സ്ഥലത്തുണ്ടായിട്ടും നോക്കി നിന്നതല്ലാതെ നടപടി എടുത്തില്ല. സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടും ഇടപെടാന്‍ പൊലീസ് തയ്യാറായില്ല. ഒടുവില്‍ നടപടിയെടുക്കാത്തതിന് കാരണം എഴുതി തരാന്‍ സബ് കളക്ടര്‍ ആവശ്യപ്പെട്ടതോടെയാണ് പൊലീസ് പഞ്ചായത്ത് അംഗവും സി.പി.എം പ്രവര്‍ത്തകനുമായ സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ പരാതി ഇല്ലെന്ന് ഭൂസംരക്ഷണസേനാ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ ഇയാളെ വിട്ടയച്ചു. കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുകയാണ്.

സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങള്‍ തടയുന്നതിനുവേണ്ടിയാണ് റെവന്യൂവകുപ്പ് പൊലീസുകാര്‍ ഉള്‍പ്പെട്ട ഭൂസംരക്ഷണ സേന അടുത്തിടെ രൂപവത്കരിച്ചത്. ദേവികുളം താലൂക്കിലെ എട്ടു വില്ലേജുകളില്‍ കര്‍ഷകര്‍ക്കെതിരെ നടപടികളെടുക്കുന്നു എന്നാരോപിച്ചു സിപിഎമ്മിന്റെ പോഷകസംഘടനയായ കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഓഫിസ് പടിക്കല്‍ രണ്ടാഴ്ചക്കാലം സത്യഗ്രഹസമരം നടന്നിരുന്നു. പിന്നീട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണ് ഇവര്‍ സമരം പിന്‍വലിച്ചത്.

Top