സ്വന്തം ലേഖകൻ
ന്യുഡൽഹി: അവിഹിത ബന്ധത്തെ എതിർത്ത യുവാവിനെ അമ്മയും കാമുകനും ചേർന്ന് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ ന്യൂ അശോക് നഗറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ഉത്തർപ്രദേശിലെ ബസ്തി സ്വദേശിയായ രവീന്ദർ പതക് ആണ് കൊല്ലപ്പെട്ടത്. അമ്മയ്ക്കും അമ്മയുടെ സുഹൃത്ത് അജീതിനുമൊപ്പം ഡൽഹിയിൽ ഒരു വാടക ഫ്ളാറ്റിലാണ് ഇയാൾ കഴിഞ്ഞിരുന്നത്.
ൻേനായിഡയിൽ ഡ്രൈവർ ആയ രവീന്ദർ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഫ്ളാറ്റിലെത്തുമ്പോൾ അമ്മയേയും സുഹൃത്തിനെയും അരുതാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. ഇതേചൊല്ലി ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതോടെ അമ്മയും സുഹൃത്തും ചേർന്ന് ഇഷ്ടിക കൊണ്ട് രവീന്ദറിന്റെ തലയ്ക്കടിക്കുകയും അയാൾ മരണപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
രവീന്ദറിനെ ആക്രമിച്ച ശേഷം ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി അജീത് ആംബുലൻസ് വിളിച്ചു. ആംബുലൻസ് ഡ്രൈവർ എത്തുമ്പോൾ രവീന്ദർ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ഡ്രൈവർ ആണ് വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് എത്തും മുൻപ് അമ്മ മകന്റെ മൃതദേഹം അസാദ്പുരയിലുള്ള മകളുടെ വീട്ടിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോയി. എന്നാൽ മൃതദേഹത്തിൽ അസ്വഭാവികത കണ്ട മകൾ ഇവരെ തിരിച്ച് ന്യൂ അശോക് വിഹാറിലേക്ക് അയക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവരെ പോലീസ് പിടികൂടുകയും ചെയ്തു.


