എം.എല്‍.എമാര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ മന്ത്രിസഭ വീഴുമെന്നു പറഞ്ഞിട്ടെന്തായി?

തിരുവനന്തപുരം: മൂത്രമൊഴിക്കാന്‍ എം.എല്‍.എമാര്‍ പോയാല്‍ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്‌ടമാകുമെന്നു പറഞ്ഞു നടന്നിട്ട്‌ എന്തായി? യു.ഡി.എഫ്‌. എം.എല്‍.എമാരാരും പിന്നെ മൂത്രമൊഴിച്ചില്ലേ എന്നും അദ്ദേഹം പരിഹസിച്ചു.മദ്യനയത്തെത്തുടര്‍ന്ന്‌ പല വിഭാഗങ്ങളിലും അസംതൃപ്‌തിയുണ്ട്‌. അവര്‍ സര്‍ക്കാരിനെതിരേ നീങ്ങുന്നുണ്ടോ എന്ന്‌ തെളിവില്ലാതെ പറയാനാകില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന്‌ 25 കോടി രൂപ പ്രത്യേകമായി അനുവദിച്ചു. ഡല്‍ഹിയിലേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക്‌ പരിപ്പ്‌ നല്‍കാനായി. നഷ്‌ടം സഹിച്ചാലും ഇക്കാര്യം പ്രത്യേകമായി പരിഗണിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. വികസനകാര്യങ്ങള്‍ക്ക്‌ ഫണ്ട്‌ തടസമാകില്ല. യു.ഡി.എഫില്‍ പൊതുവേ നല്ല ഐക്യമായതിനാല്‍ മികച്ച വിജയം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. ഘടകകക്ഷികളുമായി ചെറിയ പ്രശ്‌നങ്ങളുണ്ട്‌. എന്നാല്‍ അതു മാധ്യമങ്ങള്‍ പറയുന്നതുപോലെ ഗുരുതരമല്ല. വിജയത്തെക്കുറിച്ച്‌ തികഞ്ഞ ആത്മവിശ്വാസമുണ്ട്‌. മലപ്പുറത്ത്‌ ഗ്രാമപഞ്ചായത്തുകളില്‍ 10 ശതമാനം സ്‌ഥലത്ത്‌ തര്‍ക്കമുണ്ടെങ്കില്‍ ബാക്കിയിടത്തൊക്കെ നല്ല ഐക്യമാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ ബാര്‍ കോഴക്കേസ് പോലീസ് തലപ്പത്ത് അടികലാശത്തിലേക്ക് . ഡി.ജി.പി. ജേക്കബ്‌ തോമസിന്റെ പരസ്യപ്രസ്‌താവനയ്‌ക്കെതിരേ പോലീസ്‌ മേധാവി ടി.പി. സെന്‍കുമാര്‍ രംഗത്തുവന്നു. ജേക്കബ്‌ തോമസിന്റെ പരാമര്‍ശം അനുചിതമാണെന്നു സെന്‍കുമാര്‍ വിമര്‍ശിച്ചു. അതേസമയം വിജിലന്‍സ്‌ ഡയറക്‌ടര്‍ വിന്‍സന്‍ എം. പോള്‍ കേരളം കണ്ട ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്‌ഥനാണെന്നും ഇങ്ങനെ പോയാല്‍ അദ്ദേഹത്തിനും ചിലതു തുറന്നുപറയേണ്ടി വരുമെന്നും സെന്‍കുമാര്‍ കണ്ണൂരില്‍ പ്രതികരിച്ചു.മന്ത്രി കെ.എം. മാണിക്കെതിരേ തുടരന്വേഷണം നടത്തണമെന്ന കോടതിവിധിയെ ന്യായീകരിച്ച്‌ ജേക്കബ്‌ തോമസ്‌ മാധ്യമങ്ങളോടു സംസാരിച്ചതു കടുത്ത അച്ചടക്കലംഘനമായാണു സര്‍ക്കാര്‍ കാണുന്നത്‌. ജേക്കബ്‌ തോമസിനെ അനുകൂലിച്ചു മറ്റ്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥര്‍ രംഗത്തുവരാത്തതും ശ്രദ്ധേയമാണ്‌. ഫ്‌ളാറ്റ്‌ ലോബിയുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിക്കെതിരേ പരസ്യമായി ആരോപണമുന്നയിച്ചതിനു ചീഫ്‌ സെക്രട്ടറി വിശദീകരണം തേടിയെങ്കിലും ജേക്കബ്‌ തോമസ്‌ മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ അദ്ദേഹം വീണ്ടും സര്‍ക്കാരിനെതിരേ രംഗത്തുവന്നത്‌. വിജിലന്‍സ്‌ എ.ഡി.ജി.പിയായിരുന്നു എന്നതൊഴിച്ചാല്‍ ബാര്‍ കോഴക്കേസിന്റെ അന്വേഷണവുമായി ജേക്കബ്‌ തോമസ്‌ ഒരുതരത്തിലും ബന്ധപ്പെട്ടിരുന്നില്ലെന്ന്‌ ഉന്നത പോലീസുദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിന്റെ പേരില്‍ ഡി.ജി.പി: ജേക്കബ്‌ തോമസിനെ സസ്‌പെന്‍ഡ്‌ ചെയ്യാനാണു നീക്കം. ഇക്കാര്യത്തില്‍ ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ ഉദ്യോഗസ്‌ഥതലത്തില്‍ ചര്‍ച്ചനടത്തി. മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ച ഗവണ്‍മെന്റ്‌ സെക്രട്ടറി കെ. സുരേഷ്‌കുമാറിനെ മുമ്പു സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. 2007-ല്‍ അന്നത്തെ ചീഫ്‌ സെക്രട്ടറി പി.ജെ. തോമസ്‌ സുരേഷ്‌കുമാറിനെതിരേ നടപടിയെടുത്തതു സംബന്ധിച്ച ഫയല്‍ പൊതുഭരണവകുപ്പിനോടു ജിജി തോംസണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്‌ഥന്‍ ഇത്തരമൊരു നടപടി നേരിടുന്നത്‌ അപൂര്‍വമാണ്‌. എന്നാല്‍, പോലീസില്‍ അച്ചടക്കം നിലനിര്‍ത്തണമെങ്കില്‍ നടപടി കൂടിയേതീരൂവെന്ന നിലപാടിലാണു പോലീസ്‌ മേധാവി സെന്‍കുമാര്‍. ബാര്‍ കോഴക്കേസിന്റെ അന്വേഷണവുമായി ബന്ധമില്ലാതിരുന്ന ജേക്കബ്‌ തോമസിന്റെ ഇപ്പോഴത്തെ നീക്കം ദുരൂഹമാണെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗവും റിപ്പോര്‍ട്ട്‌ നല്‍കി.
കണ്ണൂരില്‍നിന്ന്‌ ഇന്നലെ രാത്രി തലസ്‌ഥാനത്തെത്തിയ സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്‌. ഫ്‌ളാറ്റ്‌ ലോബിയുമായി മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി പ്രസ്‌താവന നടത്തിയതിനു ജേക്കബ്‌ തോമസിനു കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയതു സംബന്ധിച്ച്‌ ഡി.ജിപിയുടെ റിപ്പോര്‍ട്ട്‌ ഇന്നു സര്‍ക്കാരിനു കൈമാറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top