സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാവിലെ വിവിധ ജില്ലകളിലായുണ്ടായ വാഹനാപകടത്തിൽ അഞ്ചു യുവാക്കൾ മരിച്ചു. ആലപ്പുഴ കലവൂരിൽ കെഎസ്ഡിപിക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി സ്വദേശി വിപിൻ (20), രാജീവ് (25), ആലപ്പുഴ സ്വദേശി ബാദുഷ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ കലവൂരിലായിരുന്നു അപകടം. സ്വകാര്യ ബസ് ജീവനക്കാരായിരുന്നു അപകടത്തിൽപ്പെട്ട രണ്ടു ബൈക്കിലെയും യാത്രക്കാർ. ജോലിയ്ക്കായി ബസ് പാർക്ക് ചെയ്ത സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു ഇവർ. ഇതിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ രണ്ടു ബൈക്ക് യാത്രക്കാരെയും നാട്ടുകാർ ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ, മൂന്നു പേരും മരിച്ചിരുന്നു.
പാലക്കാട് ചിറ്റൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചിറ്റൂർ സ്വദേശികളായ രാഘവൻ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


