യുവാവിനെ പോലീസ് തല്ലിച്ചതച്ചു; പരാതിക്കാരന്‍ പിതാവ്

പോലീസ് കസ്റ്റഡിയില്‍ യുവാവിനു ക്രൂരമര്‍ദ്ദനം. ആലപ്പുഴ സിവ്യു വാര്‍ഡ് പുത്തന്‍ പറമ്പില്‍ മുഹമ്മദ് കബീറിന്റെ മകന്‍ മുഹമ്മദ് ഫൈസലിനെയാണ് (41) പോലീസ് തല്ലിച്ചതച്ചത്. പകലും രാത്രിയും നീണ്ട ക്രൂരമായ മര്‍ദ്ദനത്തില്‍ ഫൈസലിനു ഗുരുതരമായി പരിക്കുപറ്റി. ഒടുവില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാളെ ആശുപത്രിയിലാക്കാന്‍ കോടതി തന്നെ നിര്‍ദേശിക്കുകയായിരുന്നു. പിതാവ് നല്‍കിയ പരാതിയിലാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. വാക്കാല്‍ നല്‍കിയ പരാതി കൂടിയായിരുന്നു ഇത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ആലപ്പുഴ നോര്‍ത്ത് പോലീസ് ഫൈസലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വീട്ടില്‍ ഫൈസല്‍ വഴക്കുണ്ടാക്കിയതിന്റെ പേരിലാണ് പിതാവ് കബീര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇത് പക്ഷെ കുറച്ചു കടന്ന കൈയായിപ്പോയെന്ന് കബീറിന് വൈകാതെ ബോധ്യമാവുകയും ചെയ്തു. തലയില്‍ ഹെല്‍മറ്റ് ധരിപ്പിച്ച ശേഷമായിരുന്നു ഫൈസലിനെ പോലീസ് മര്‍ദ്ദിച്ചത്. കൈകള്‍ രണ്ടും പിന്നില്‍ കെട്ടിയ ശേഷം ദേഹത്ത് ഇടിക്കുകയും കാലുകളില്‍ ചൂരലും തടിയും ഉപയോഗിച്ച് തല്ലുകയും ചെയ്തു. പിന്നീട് സിഐയും ഫൈസലിനെ മര്‍ദ്ദിച്ചു. കോടതിയില്‍ ഹാജരാക്കുന്നതു വരെ തന്നെ മര്‍ദ്ദിച്ചെന്നാണ് ഫൈസല്‍ മൊഴി നല്‍കിയത്. പെറ്റിക്കേസ് ചുമത്തി ഫൈസലിനെ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീഡനത്തെക്കുറിച്ച് പുറത്തറിഞ്ഞത്. മജിസ്‌ട്രേറ്റ് സഞ്ജയ് കുമാര്‍ ഫൈസലിനെ തന്റെ ചേംബറില്‍ കൊണ്ടു പരിശോധിച്ചപ്പോള്‍ ദേഹമാസകലം പരിക്കുള്ളതായി കണ്ടെത്തുകയും ചെയ്തു. സ്റ്റേഷനിലെ എസ്‌ഐയും കണ്ടാല്‍ അറിയാവുന്ന രണ്ടു പോലീസുകാരും ചേര്‍ന്നാണ് തന്നെ മൃഗീയമായി തല്ലിച്ചതച്ചതെന്ന് ഫൈസല്‍ പറയുന്നു. കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫൈസലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Top