പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം:ജാമ്യം ലഭിക്കണമെങ്കിൽ കെട്ടിവെക്കേണ്ടത് 5.20 കോടി രൂപ. അബ്‌ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസിലും പ്രതിചേർക്കണമെന്ന് ഹൈക്കോടതി

കൊച്ചി : പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിലെ അക്രമ സംഭവങ്ങളിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിലെ അക്രമസംഭവങ്ങളിലെ പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ കെട്ടിവെക്കേണ്ടത് 5.20 കോടി രൂപ. രണ്ടാഴ്ചക്കുള്ളിൽ നിർദിഷ്ട തുക കെട്ടിവെച്ചാൽ മാത്രം പ്രതികൾക്ക് ജാമ്യം നൽകിയാൽ മതിയെന്ന് മജിസ്‌ട്രേറ്റ് കോടതികൾക്ക് ഹൈക്കോടതി നിർദേശം നൽകി. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. കോടതി സ്വമേധയ എടുത്ത കേസിലാണ് നിർണായക ഇടപെടൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടും. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ എന്നും ഇക്കാര്യത്തിൽ എല്ലാ മജിസ്ട്രേട്ട് കോടതികൾക്കും നിർദേശം നൽകുമെന്നുംഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. രണ്ടാഴ്‌ച‌യ്ക്കുള്ളിൽ പിഎഫ്ഐ 5.20 കോടി രൂപ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം ഈടാക്കാനാകാത്ത സാഹചര്യത്തിൽ സ്വത്തുക്കൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.

പിഎഫ്‌ഐയെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കർശനനടപടികൾ നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ മുദ്രവയ്ക്കാനുമാണ് സർക്കാർ ഉത്തരവ്. ഓഫീസുകൾ ഇന്ന് തന്നെ പൂട്ടി സീൽ ചെയ്യും. കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് നടപടികൾക്കുള്ള അധികാരം നൽകിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നടപടികൾ ക്രമീകരിക്കാൻ യോഗത്തിന് ശേഷം ഡിജിപി സർക്കുലറും പുറത്തിറക്കും.

കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂർ, കണ്ണൂർ, തൊടുപുഴ, തൃശൂർ, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്. ഇതിനിടെ പത്തനംതിട്ട കോന്നി കുമ്മണ്ണൂരിൽ മൂന്ന് പിഎഫ്‌ഐ നേതാക്കളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി.

മുഹമ്മദ് ഷാൻ, അജ്മൽ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഹർത്താൽ ദിനത്തിൽ അക്രമക്കേസുകളിലെ പ്രതികളായ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹർത്താലിലെ ആക്രമം സംബന്ധിച്ച് കണ്ണൂരിലും മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. മട്ടന്നൂരിൽ പൊലീസിനെ ആക്രമിച്ച കേസിൽ സത്താർ, സജീർ എന്നിവരാണ് അറസ്റ്റിലായത്. ബൈക്ക് യാത്രികന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രതിയായ സഫ്വൻ എന്ന പിഎഫ്‌ഐ പ്രവർത്തകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളും നിരോധന ഉത്തരവ് നടപ്പാക്കി തുടങ്ങി. സംഘടനയുടെ പ്രവർത്തനങ്ങൾ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കർണാടകയും മഹാരാഷ്ട്രയും ഉത്തരവിറക്കി. കർണാടകയിലെ മംഗളൂരുവിൽ സംഘടനയുടെ പത്തോളം ഓഫീസുകളും അടച്ചുപൂട്ടി. കസബ ബെംഗ്രെ, ചൊക്കബെട്ട്, കാട്ടിപ്പള്ള, കിന്നിപദവ്, കെസി റോഡ്, ഇനോളി, മല്ലൂർ, നെല്ലിക്കൈ റോഡ്, കുദ്രോളി, അസിസുദ്ദീൻ റോഡ് ബന്തർ എന്നിവിടങ്ങളിൽ പിഎഫ്‌ഐ ഓഫീസുകളും റാവു ആൻഡ് റാവു സർക്കിളിലെ ഇൻഫർമേഷൻ ആൻഡ് എംപവർമെന്റ് ഓഫീസുമാണ് മംഗളൂരു പൊലീസ് സീൽ ചെയ്തത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പിഎഫ്‌ഐ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ സേനയെയും വിന്യസിച്ചിട്ടുണ്ട്.ഇന്നലെ രാവിലെയാണ് പിഎഫ്‌ഐ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

Top