പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പ്രതികളെ നിര്‍ബന്ധിച്ച് പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അടിവസ്ത്രം മാത്രം ഇട്ട് പ്രതികളെകൊണ്ട് പാട്ട് പാടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. താനൂര്‍ സിഐ അലവിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സിഐ അലവിക്കെതിരെ നേരത്തെയും ആരോപണം ഉണ്ടായിരുന്നു. 17 വയസുകാരനെ പൊലീസ് സ്റ്റേഷനില്‍ കെട്ടിയിട്ടതിന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച ഇവരെ അടിവസ്ത്രം മാത്രം ധരിച്ച് നിര്‍ത്തുകയും പാട്ട് പാടിക്കുകയുമായിരുന്നു. സിഐ അലവി പ്രതികളെ അര്‍ധ നഗ്നരായി നിര്‍ത്തി പാട്ട് പാടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മൂന്ന് പ്രതികൾ വട്ടത്തിൽ നിന്ന് കൈകൊട്ടി പാടുകയും പരസ്പരം കൈ കൊട്ടുന്നതും വീഡിയോയിൽ കാണാം. എന്നാല്‍, എന്നാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. പൊലീസ് സ്‌റ്റേഷന്റെ അകത്തുനിന്ന് തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസുകാര്‍ പ്രചരിപ്പിച്ചതാവാമെന്ന സംശയവും ഉയരുന്നുണ്ട്. മുമ്പ് പരപ്പനങ്ങാടി സ്റ്റേഷനിലെ പ്രതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളോട് പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് പൊലീസിന് കൃത്യമായ മാര്‍ഗ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രാകൃത ശിക്ഷാ രീതി തുടരുന്നത്.


