സ്വന്തം ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി ബിജെപി പ്രവർത്തകരുടെ ഉപരോധം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെയും മുദ്രാവാക്യം !!

കാസര്‍കോട്: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ച് പ്രവർത്തകർ. പ്രവർത്തകർ താഴ് ഇട്ട് ഓഫീസ് പൂട്ടി. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം സിപിഎം അംഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം.

കുമ്പള പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനത്തേക്ക് സിപിഎം അംഗം കൊഗ്ഗുവിനെ വിജയിപ്പിക്കാന്‍ ഒത്തുകളിച്ചു എന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. ഇതിൽ പ്രാദേശിക തലം മുതല്‍ സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നല്‍കിയിരുന്നു.

സിപിഎം അംഗത്തിന് സ്ഥാനം നല്‍കുന്നതിന് മുന്‍ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകളിച്ചുവെന്നും നടപടി വേണം എന്നുമായിരുന്നു ആവശ്യം. പക്ഷേ ഇതില്‍ ഒരു നടപടിയും കൈക്കൊള്ളത്തതില്‍ പ്രതിഷേധിച്ചാണ് നൂറിലധികം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തിയത്.

പ്രതിഷേധത്തിന്റെ ഭാഗമായിട്ട് കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റും കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായ പി. രമേശന്‍ സ്ഥാനം രാജിവെച്ചിരുന്നു. കൊലപാതക കേസില്‍ പ്രതിയായ സിപിഎം നേതാവ് കൊഗ്ഗുവിനെ അയോഗ്യനാക്കണമെന്ന് കാണിട്ട് ബിജെപി നേതാവ് സുരേഷ് ഷെട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

സംഭവത്തിൽ വലിയ പ്രതിഷേധവും അസ്വാരസ്യവും നിലനിന്നിരുന്നതാണ് ഇപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടുന്നതിലേക്ക് എത്തിച്ചത്. ഒത്തുകളിച്ച നേതാക്കള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയ നടപടിക്കെതിരെയും പ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിക്കുന്നു.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. സുരേന്ദ്രന്‍ വാക്കുപാലിക്കണമെന്നും നീതി നടപ്പിലാക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യം അവര്‍ മുദ്രാവാക്യമായി ഉന്നയിക്കുന്നുണ്ട്.

പാര്‍ട്ടി നടപടിയെടുത്താലും പ്രശ്‌നമല്ലെന്നും ഒത്തുകളിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ രാജിവെക്കണമെന്നും ഇതിന് വ്യാഴാഴ്ച വരെ സമയം നല്‍കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. തീരുമാനമായില്ലെങ്കില്‍ നേതാക്കളുടെ വീടുകളിലേക്കായിരിക്കും അടുത്ത മാര്‍ച്ചെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

വിഷയം പരിഹരിക്കണമെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ വിചാരിച്ചാല്‍ രണ്ട് മിനിറ്റ് വേണ്ടായിരുന്നുവെന്നും എന്നാല്‍ അതിന് അദ്ദേഹം തയ്യാറാകുന്നില്ലെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

Top