അന്തരിച്ച സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് വിവാദം. മൃതദേഹം ഇസ്ലാമിക രീതിയിൽ കബറടക്കുന്നതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. മരിച്ചു കഴിഞ്ഞാൽ മൃതദേഹം ദഹിപ്പിക്കണമെന്നാണ് പുനത്തിൽ ആഗ്രഹിച്ചിരുന്നതെന്ന് കബറടക്കത്തെ എതിർക്കുന്നവർ പറയുന്നു. സംഘപരിവാർ അനുകൂലികളാണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയിട്ടുള്ളത്. പുനത്തിലിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മൃതദേഹം കബറടക്കാൻ തീരുമാനമെന്ന് ജനം ടിവിയടക്കം വാർത്ത നൽകുകയും ചെയ്തു.തന്റെ മരണ ശേഷം മൃതദേഹം ദഹിപ്പിക്കണമെന്നും, ചിതാഭസ്മം പുഴയിലൊഴുക്കണമെന്നും പുനത്തിൽ കുഞ്ഞബ്ദുള്ള വർഷങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പഴയ വാക്കുകളാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പുനത്തിലിന്റെ മൃതദേഹം കബറടക്കാൻ തീരുമാനിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.
പുനത്തിലിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് സംഘപരിവാർ അനുകൂലികളടക്കമുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. മൃതദേഹം കബറടക്കിയാൽ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറില്ലെന്നും ഇവർ വാദിക്കുന്നുണ്ട്.


