ശബരി ചപ്പാത്തിയുമായി ജയില്‍വകുപ്പ്; തീര്‍ത്ഥാടകര്‍ക്ക് ഇനി കുറഞ്ഞ ചിലവില്‍ ചപ്പാത്തിയും കറിയും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ശബരി ചപ്പാത്തിയുമായി ജയില്‍വകുപ്പ്. തീര്‍ത്ഥാടകര്‍ക്ക് കുറഞ്ഞ ചിലവില്‍ ചപ്പാത്തിയെന്ന ആശയവുമായാണ് ജയില്‍വകുപ്പ് രംഗത്തെത്തിയിരുക്കുന്നത്. ശബരി ചപ്പാത്തി യൂണിറ്റിന്ർറെ ഉദ്ഘാടനം ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജയില്‍ ഡി ഐ ജി ബി പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. കൊട്ടാരക്കര, മാവേലിക്കര സബ് ജെയിലില്‍ നിന്നും പരിശീലനം ലഭിച്ച തടവുകാരെ പത്തനംതിട്ട ജയിലില്‍ എത്തിച്ചാണ് ചപ്പാത്തി നിര്‍മ്മിക്കുക. ഗുണനിലവാരത്തോടെയും വൃത്തിയോടുകൂടിയും മിതമായ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ജയില്‍ വകുപ്പ് ഉദ്ദേശിക്കുന്നത്. ജയിലിന് മുന്നില്‍ സ്ഥാപിച്ച കൗണ്ടറുകള്‍ കൂടാതെ പത്തനംതിട്ട, കോന്നി, പന്തളം, നിലക്കല്‍ എന്നീ തീര്‍ത്ഥാടക ഇടത്താവളങ്ങളില്‍ മൊബൈല്‍ യൂണിറ്റുകളിലൂടെയും ശബരി ചപ്പാത്തിയുടെ വില്‍പന നടത്താനാണ് തീരുമാനം. അഞ്ച് ചപ്പാത്തിയും ഒരു വെജിറ്റബിള്‍ കറിയും അടങ്ങുന്ന ഒരു പാക്കിന് 20 രൂപയാണ് വില. നേരത്തെ ജയില്‍ ചപ്പാത്തികള്‍ വിപണി കീഴടക്കിയിരുന്നു. ചപ്പാത്തി കൂടാതെ പലഹാരങ്ങളും ബിരിയാണി ഉത്പന്നങ്ങളും കണ്ണൂര്‍, പൂജപ്പുര, വീയൂര്‍ തുടങ്ങിയ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി തുറന്ന ജയിലിലും നിര്‍മ്മിക്കുന്നുണ്ട്.

Top