സാബുവും ബിജെപിയും തൃക്കാക്കര പിടിക്കും!..കോൺഗ്രസിൽ പടലപ്പിണക്കം!ഉമ തോമസിനെ വെട്ടാന്‍ അണിയറ നീക്കം

കൊച്ചി: തൃക്കാക്കര ഇത്തവണ ബിജെപി മുന്നണി പിടിക്കുമെന്ന് സൂചന.കിറ്റക്സ് സാബുവിനെ കൂടെ നിർത്തി തൃക്കാക്കര പിടിച്ചെടുക്കാനുള്ള തന്ത്രമാണ് മെനയുന്നത് .സാബുവും ബിജെപിയും കൈകോർത്താൽ കോൺഗ്രസിലെ പടലപ്പിണക്കവും ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം . ട്വന്റി ട്വന്റി കിഴക്കമ്പലവുമായി ചേർന്ന് സഖ്യമുണ്ടാക്കാനുള്ള പരോക്ഷ നീക്കങ്ങൾ ബിജെപി ആരഭിച്ചിരുന്നു . ട്വന്റി 20 പിന്തുണ നൽകിയാൽ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

അതേസമയം തൃക്കാക്കരയില്‍ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാന്‍ ചരട് വലികള്‍ ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. പിടി തോമസിന്റെ വിയോഗത്തോടെ ഒഴിവ് വന്ന തൃക്കാക്കര സീറ്റ് എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നാണ്. അതുകൊണ്ട് തന്നെയാണ് സ്ഥാനാർത്ഥി മോഹികളുടെ എണ്ണവും കൂടുന്നത്.ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിന് തടയിടാനുള്ള നീക്കവും പാർട്ടിയില്‍ തന്നെ സജീവമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടിയുടെ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യം ഉമയെ മത്സരിപ്പിക്കാതിരിക്കാൻ വേണ്ടിയെന്നാണ് ആക്ഷേപം. സ്ഥാനാർത്ഥിത്വം മോഹിക്കുന്ന ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമമാണ് ഇതെന്നാണ് ആരോപണം. ഡൊമിനിക് പ്രസന്റേഷനായിരുന്നു പിടി തോമസിന്റെ ഒരു കോടിയോളം വരുന്ന ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ഉയർത്തിയത്.

അതേസമയം ബിജെപിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കിറ്റെക്സ് ​ഗ്രൂപ്പ് ചെയർമാനും ട്വന്റി ട്വന്റി കിഴക്കമ്പലം സ്ഥാപക നേതാവുമായ സാബു എം ജേക്കബാണ്. ബിജെപി തുറന്നിട്ട വാതിൽ തിരഞ്ഞെടുത്താൽ ട്വന്റി ട്വന്റിക്ക് ജനപിന്തുണ ലഭിക്കുമോയെന്ന് വ്യക്തമല്ല.

പാർട്ടിയെന്ന നിലയിൽ അവർക്ക് ചില നിലപാടുകളുണ്ടാകും. ആ നിലപാടുകൾക്ക് അനുസരിച്ച് ഞങ്ങൾ തീരുമാനം പറയും. ട്വന്റി 20 പിന്തുണ നൽകുകയാണെങ്കിൽ സ്വീകരിക്കാൻ ബിജെപി തയ്യാറാണെന്നും രാധാകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. തൃക്കാക്കര മണ്ഡലത്തിൽ കോൺഗ്രസിന് സംഘടനാ സംവിധാനമില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. മണ്ഡലത്തിൽ യുഡിഎഫിന്റെ സംഘടനസംവിധാനം വളരെ ദുർബലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലമാണ്. സംഘടനാ സംവിധാനത്തിൽ കോൺഗ്രസ് അവിടെയില്ല.

പിടി തോമസ് വളരെ പ്രഭാവമുള്ള ഞാനൊക്കെ ബഹുമാനിക്കുന്ന നേതാവാണ്. അദ്ദേഹത്തിന് ബദലായി കോൺഗ്രസിൽ ആരുമില്ല. കോൺഗ്രസ് തഴഞ്ഞതാണ് അദ്ദേഹത്തെ. തൃക്കാക്കരയിൽ അതിനെതിരെ ഒരു വിധിയെഴുത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ നീക്കങ്ങൾ സജീവമാക്കി ഇരു മുന്നണികളും. പി.ടി തോമസിന്റെ മണ്ഡലം നിലനിർത്താൻ കോൺഗ്രസ് അവസാന ആയുധവും പുറത്തെടുക്കും. മറുവശത്ത് ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി തൃക്കാക്കരയിൽ മുന്നേറ്റമുണ്ടാക്കാനാവും ഇടത് പാളയം ശ്രമിക്കുക. പിണറായി വിജയൻ 2-ാം സർക്കാരിന്റെ വികസന നേട്ടങ്ങളെ മുൻനിർത്തി എം സ്വരാജിനെ കളത്തിലിറക്കാനാണ് ഇടത് പാളയം ശ്രമിക്കുന്നത്. മേയർ എം അനിൽ കുമാറിന്റേയും പേര് ഉയർന്നു കേൾക്കുന്നുണ്ട്.

കോൺഗ്രസിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ഡൊമിനിക് പ്രസന്റേഷൻ, ടോണി ചമ്മണി, പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നുണ്ട്. എന്നാൽ സ്വരാജിനെ കളത്തിലിറക്കിയാൽ വി.ടി ബൽറാമിനെയും കോൺഗ്രസ് പരിഗണിച്ചേക്കും. എംബി രാജേഷിനെതിരെ പരാജയപ്പെട്ട ബൽറാമിന് സ്വരാജിനെതിരെ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാൻ സാധിക്കുമെന്നാണ് ചില നേതാക്കളുടെ കണക്കുകൂട്ടലുകൾ.തൃപ്പൂണിത്തുറയിൽ വലിയ വിജയ പ്രതീക്ഷയോടെയാണ് എം സ്വരാജ് വീണ്ടും മത്സരത്തിനിറങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലം.

കെ ബാബുവിനോടായിരുന്നു സ്വരാജിന്റെ തോൽവി. ഈ സാഹചര്യത്തിലാണ് എം സ്വരാജിനെ തൃക്കാക്കരയിൽ നിന്നും നിയമസഭയിൽ എത്തിക്കാൻ ശ്രമം നടക്കുന്നതെന്നാണ് സൂചന. പി.ടിയുമായി അടുത്ത ബന്ധമുള്ളവർക്ക് ഉമാ തോമസിനെ രംഗത്തിറക്കാനാണ് താൽപ്പര്യം. എന്നാൽ മത്സരരംഗത്തിറങ്ങാൻ ഉമ തയ്യാറേയിക്കില്ലെന്നാണ് വിവരം.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 13, 813 വോട്ടിനാണ് പി ടി തോമസ് ഇടതുസ്ഥാനാർത്ഥിയായ ഡോ. ജെ ജേക്കബിനെ തോൽപ്പിച്ചത്. 2016ൽ 11,996 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സെബാസ്റ്റ്യൻ പോളിനെതിരെയായിരുന്നു പി ടി തോമസിന്റ വിജയം.

പിടിയുടെ ബാധ്യത പാർട്ടി ഏറ്റെടുത്താല്‍ ഉമയ്ക്ക് മത്സരിക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. ഉമ തോമസ് അല്ലെങ്കില്‍ ആര് മത്സരിക്കുമെന്ന ചോദ്യവും പാർട്ടിയില്‍ സജീവമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജില്ലക്ക് പുറത്തുള്ള വിടി ബല്‍റാമിന്റെ പേര് അടക്കം അണികള്‍ ഉയർത്തുന്നുണ്ടെങ്കിലും ജില്ലയിൽ നിന്നുള്ള നേതാക്കളെയാണ് പ്രധാനമായും പരിഗണിക്കുന്നത്. വീക്ഷണം എം ഡി ജെയ്സൻ ജോസഫ്, കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് , മുൻ എം എൽ എ ഡൊമിനിക് പ്രസന്‍റേഷൻ തുടങ്ങിയവർ പട്ടികയിലുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ചില പ്രമുഖ നേതാക്കളുടെ പേരും കോണ്‍ഗ്രസിന്റെ പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന. ഏതായാലും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.

മറുവശത്ത് സിപിഎമ്മിലും സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാണ്. കൊച്ചി മേയർ അനില്‍ കുമാർ മുതല്‍ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ജേക്കബ് തോമസ്, എം സ്വരാജ്, തൃക്കാക്കര നഗരസഭ മുൻ വൈസ് ചെയർമാൻ കെ ടി എൽദോ, മനു റോയി തുടങ്ങിയവരുടെ പേരുകളാണ് ഇടത് നിരയില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്നത്. ഇതില്‍ തന്നെ ജേക്കബ് തോമസിനാണ് സാധ്യത കൂടുതല്‍.

Top