പരിചയപ്പെടാന്‍ പോയി നാണം കെടുമോ എന്ന ഭയത്തില്‍ സത്യന്‍ ഭാര്യയെയും കൂട്ടി നടന്നു; മിസ്റ്റര്‍ സത്യന്‍, മമ്മൂട്ടി ഉറക്കെ വിളിച്ചു…

ജയസൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ക്യാപ്റ്റന്‍ സിനിമയില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടിയായി തന്നെയാണ് അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നതും. യഥാര്‍ഥത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.പി സത്യനോട് മമ്മൂട്ടി തന്നെ നേരിട്ട് പറഞ്ഞ വാക്കുകളാണ് സിനിമയിലും അതേ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അന്ന് വി.പി സത്യന്റെ ഭാര്യ അനിതയ്ക്ക് മമ്മൂട്ടി സ്വന്തം കൈപ്പടയില്‍ എഴുതി കൊടുത്ത ഓട്ടോഗ്രാഫും സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. ആ ഓട്ടോഗ്രാഫിന് പിന്നില്‍ വലിയൊരു കഥ കൂടിയുണ്ട്. ആ കഥയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. ”വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ആണ്. ഒരു വിമാനത്താവളം. കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടി കൊടുത്തിട്ടും ഇന്ത്യന്‍ ടീമിന് വേണ്ടി സാഫ് ഗെയിംസില്‍ ഗോള്‍ഡ് മെഡല്‍ നേടി കൊടുത്തിട്ടും ഒരാള്‍ പോലും തന്നെ തിരിച്ചറിയുന്നില്ലല്ലോ എല്ലാവരും തന്നെ അവഗണിക്കുകയാണല്ലോ എന്ന ദുഃഖത്തില്‍ ഇരിക്കുകയാണ് വി.പി സത്യന്‍. അദ്ദേഹത്തിന്റെ ഭാര്യ അനിതയും കൂടെയുണ്ട്. രണ്ട് പെണ്‍കുട്ടികള്‍ വന്ന് ഓട്ടോഗ്രാഫ് എന്ന് പറഞ്ഞപ്പോള്‍ സത്യന്റെ മുഖത്ത് ചെറുതായി ഒരു പുഞ്ചിരി വന്നു. അനിതക്കും ഒരുപാട് സന്തോഷമായി. പക്ഷെ സത്യന്‍ പോക്കറ്റില്‍ നിന്ന് പേന എടുത്തപ്പോഴേക്കും ആ പെണ്‍കുട്ടികള്‍ അത് തട്ടിപ്പറിച്ച് കൊണ്ട് അകത്തെ ക്യാബിനിലേക്ക് ഓടി. അത് കണ്ടപ്പോള്‍ സത്യനും ഭാര്യയും അമ്പരന്നു. അകത്തേക്ക് പോയ പെണ്‍കുട്ടികള്‍ ഉടന്‍ തന്നെ തിരിച്ച് വന്ന് പേന കൊടുത്തു എന്നിട്ട് പറഞ്ഞു ‘അകത്ത് വിഐപി ലോഞ്ചില്‍ രവി ശാസ്ത്രി ഉണ്ട്. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാനാണ് ഞങ്ങള്‍ പേന വാങ്ങിയത്’

സത്യന്‍ തകര്‍ന്ന് പോയ നിമിഷമായിരുന്നു അത്…ഭാര്യ അനിത വിഷമം മാറാന്‍ വേണ്ടി സത്യനെ ചായ കുടിക്കാന്‍ ക്ഷണിച്ചു..ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് അനിത ആ കാഴ്ച്ച കണ്ട് ഞെട്ടിയത്..അപ്പുറത്തെ ടേബിളില്‍ ഒരാള്‍ ഇരിക്കുന്നു. അനിത പറഞ്ഞു ‘സത്യേട്ടാ ഒന്ന് പരിചയപ്പെടുത്തി തരൂ’ സത്യന്‍ പറഞ്ഞു, ‘അയാള്‍ ചൂടനാണെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ഇല്ല.’ അയാളെ പരിചയപ്പെടാന്‍ പോയി അയാള്‍ തന്നെ തിരിച്ചറിയാതെ നാണം കെടുത്തി കളയുമോ എന്ന ഭയം കാരണം സത്യന്‍ അനിതയുടെ കയ്യും പിടിച്ച് അയാളെ നോക്കാതെ മുന്നോട്ട് നടന്നു. പക്ഷെ ടേബിളില്‍ ഇരുന്നിരുന്ന ആ മനുഷ്യന്‍ ഉറക്കെ വിളിച്ചു..’മിസ്റ്റര്‍ സത്യന്‍’. സത്യന്‍ നിന്നു, തിരിച്ച് വന്നു, പുഞ്ചിരിച്ചു.. അയാള്‍ ചോദിച്ചു.. ‘നീ എന്നെ കണ്ടില്ലായിരുന്നോ സത്യാ’ സത്യന്‍ മറുപടി പറഞ്ഞു ‘കണ്ടു മമ്മൂക്ക. മമ്മൂക്കയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ശല്യപ്പെടുത്താതിരുന്നത്.’ ചിരിച്ച് കൊണ്ട് മമ്മൂട്ടി അവിടെ കൂടി നിന്ന എല്ലാവര്‍ക്കും സത്യനെ കുറിച്ച് പറഞ്ഞ് കൊടുത്തു. സങ്കടത്തോടെ സത്യന്‍ മമ്മൂട്ടിയോട് പറഞ്ഞു ‘ഫുട്‌ബോള്‍ ഒന്നും ആര്‍ക്കും വേണ്ട മമ്മൂക്ക. ഞങ്ങളെപോലുള്ള കളിക്കാരെ തിരിച്ചറിയാന്‍ പോലും ആരും ഇല്ല’ സത്യനെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് മമ്മൂട്ടി പറഞ്ഞു..’തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്. ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായിട്ട് മാറി നിന്നിട്ടേ ഉള്ളൂ….വരും…ഇന്ത്യന്‍ ഫുട്‌ബോളിനൊരു നല്ല കാലം വരും സത്യാ.. മമ്മൂട്ടിയുടെ ഫ്‌ലൈറ്റ് അനൗണ്‍സ് ചെയ്യുന്ന ശബ്ദം എയര്‍പോര്‍ട്ടില്‍ മുഴങ്ങി. സത്യനോട് യാത്ര പറഞ്ഞ് മമ്മൂട്ടി പോവാന്‍ ഒരുങ്ങി.അപ്പോള്‍ സത്യന്റെ ഭാര്യ അനിതക്കൊരു ആഗ്രഹം മമ്മൂട്ടിയുടെ ഒരു ഓട്ടോഗ്രാഫ് വേണമെന്ന്. സന്തോഷത്തോടു കൂടി മമ്മൂട്ടി ഓട്ടോഗ്രാഫ് ഒപ്പിട്ട് കൊടുത്തു. ഇന്നും സത്യന്റെ ഭാര്യ ആ ഓട്ടോഗ്രാഫ് പൊന്നു പോലെ സൂക്ഷിക്കുന്നു. കാരണം ആ ഓട്ടോഗ്രാഫ് ലെ വാചകം ആണ്. ‘ക്യാപ്റ്റന്റെ സ്വന്തം അനിതക്ക് മമ്മൂക്കയുടെ ആശംസകള്‍…’ സത്യന്‍ എന്ന പേരിനേക്കാളും സത്യന്‍ സ്‌നേഹിച്ചത് ക്യാപ്റ്റന്‍ എന്ന പേരിനെയായിരുന്നു. സിനിമയിലായാലും സമൂഹത്തിലെ മറ്റേതു മേഖലയിലായാലും കഴിവുള്ളവരെ തിരിച്ചറിയുന്നതിലും അംഗീകരിക്കുന്നതിലും മമ്മൂട്ടിയോളം താല്‍പര്യമെടുക്കുന്ന മറ്റൊരു നടനുമില്ല. പലരും അഹങ്കാരി എന്നു മുദ്ര കുത്തപ്പെടുന്ന മമ്മൂട്ടി…എന്നാല്‍ കാപട്യങ്ങളില്ലാത്ത ഈ അഹങ്കാരിയെയാണ് ഞങ്ങള്‍ക്ക് ഇഷ്ടം…ഈ അഹങ്കാരിയെ ആരാധിക്കുന്ന അഹങ്കാരികളാണ് ഞങ്ങള്‍.”

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top