അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതികളാക്കിക്കൊണ്ടുള്ള സിബിഐയുടെ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്ത്. കൊലപാതകത്തിന് നിര്‍ദേശം നല്‍കിയത് ജയരാജനും രാജേഷും ചേര്‍ന്നാണ്. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിര്‍ദേശം. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ഗൂഢാലോചനയ്ക്ക് ദൃക്‌സാക്ഷികളുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും പ്രതികളാക്കി കഴിഞ്ഞ ദിവസമാണ് സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 1472 പേജുള്ള കുറ്റപത്രത്തിൽ 24 സാക്ഷിമൊഴികളുണ്ട്. സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി വ്യാഴാഴ്ച പരിശോധിക്കും. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അരിയിൽ കോതയിൽ 2012 ഫെബ്രുവരി 20 നാണ് ഷുക്കൂറിന്റെ കൊലപാതകം നടക്കുന്നത്. പി ജയരാജൻ, ടിവി രാജേഷ് എന്നിവരെ ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പിന്നാലെയാണ് കൊലപാതകം. എന്നാൽ സിബിഐയുടെ കുറ്റപത്രം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.