ശ്രീധരന്‍ പിള്ള പുറത്താകും.!! പകരമെത്തുന്നത് സുരേന്ദ്രൻ..?!! പിടിമുറുക്കാന്‍ കൃഷ്ണദാസ് പക്ഷവും

വമ്പന്‍ പ്രതീക്ഷയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയ്ക്ക് കേരളത്തില്‍ അവരുടെ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അനുകൂലമായിരുന്ന പല ഘടകങ്ങളും വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ കഴിയാതിരുന്നത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പ്‌കേട് കൊണ്ടാണെന്ന് പരക്കെ വിലയിരുത്തപ്പെടുകയാണ്. ഈ അവസരത്തിലാണ് ബിജെപി സംസ്ഥാന യോഗം ആലപ്പുഴയില്‍ പുരോഗമിക്കുന്നത്.

ശബരിമല യുവതി പ്രവേശനവും, അതുമായുണ്ടായ വിവാദങ്ങളും പാര്‍ട്ടിയ്ക്ക് ഏറ്റവുമധികം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉറച്ച സീറ്റായി കരുതിയിരുന്ന തിരുവനന്തപുരവും കൈവിട്ടതോടെ നേതൃമാറ്റത്തിനുള്ള മുറവിളി യോഗത്തില്‍ മുഴങ്ങി കേള്‍ക്കുമെന്ന് നിസംശയം പറയാം. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരന്‍ പിള്ളയെ മാറ്റണമെന്ന ആവശ്യം ബി.ജെ.പിയ്ക്കുള്ളില്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥാനാര്‍ത്ഥി നിര്‍ണയവേളയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ സീറ്റിനായി ഓടിയത് പ്രതികൂലമായി ബാധിച്ചുവെന്നാണ് പാര്‍ട്ടിയിലെ പ്രധാനവിമര്‍ശനം. തിരുവനന്തപുരത്ത് ബി.ജെ.പി- ആര്‍.എസ്.എസ് ശക്തി കേന്ദ്രമായ വട്ടിയൂര്‍ക്കാവില്‍ പോലും ഫലം വന്നപ്പോള്‍ പിന്നിലായി. ഒരു ലക്ഷത്തിലധികം വോട്ടിനാണ് കുമ്മനം പരാജയപ്പെട്ടത്. പത്തനംതിട്ടയില്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ടുപിടിച്ചെങ്കിലും മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തൃശൂരില്‍ സുരേഷ് ഗോപി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പ്രതീക്ഷയ്ക്കൊത്ത് വോട്ടുനില ഉയര്‍ന്നുമില്ല.

രാജ്യമൊട്ടുക്കും നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും ജയിക്കാനായില്ലെന്നത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടായി തന്നെയാണ് വിലയിരുത്തപ്പെടുക. ശ്രീധരന്‍പിള്ളയെ സംസ്ഥാന അദ്ധ്യക്ഷനാക്കിയപ്പോള്‍ പ്രതീക്ഷിച്ച ജാതിവോട്ടുകള്‍ കൂടെപോന്നില്ലെന്നതും പാര്‍ട്ടി പരിശോധിക്കും. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാടിനൊപ്പം നിന്നെങ്കിലും നായര്‍വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. കരുത്തുറ്റ നേതൃത്വം കേരളത്തില്‍ വരണമെന്ന ആവശ്യത്തില്‍ കെ.സുരേന്ദ്രന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. പി.കെ.കൃഷ്ണദാസിനെ പിന്തുണയ്ക്കുന്നവരും കുറവല്ല.

അതേസമയം, നേതൃമാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന പ്രതികരണമാണ് കെ.സുരേന്ദ്രന്റെത്. സംസ്ഥാനത്ത് സംഘടിതമായി മോദി വിരുദ്ധ നീക്കമുണ്ടായെന്നും, പരാജയപ്പെടാനുള്ള സാഹചര്യം പാര്‍ട്ടി പരിശോധിക്കുമെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സുരേന്ദ്രന്‍ പ്രതികരിച്ചു.

Top