പിസി ജോര്‍ജിനെ മാതൃകയാക്കിയാണ് തെറിവിളിക്കാന്‍ പഠിച്ചത്, മറുപടിയുമായി ശ്രീലക്ഷമി അറയ്ക്കല്‍

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്ത സംഭവത്തെ വിമര്‍ശിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വ്യത്യസ്തമായ നിലപാടാണ് പിസി ജോര്‍ജ് എംഎല്‍എ സ്വീകരിച്ചത്. മൂന്ന് പേര്‍ ചേര്‍ന്ന് വീട്ടിലെത്തി മര്‍ദ്ദിച്ചതിനെ ഭാഗികമായി അദ്ദേഹം കുഴപ്പമില്ല എന്ന് പറഞ്ഞെങ്കിലും വളരെ മോശമായ ഭാഷയില്‍ സംസാരിച്ചത് ശരിയായില്ല എന്ന് പിസി ജോര്‍ജ് പറഞ്ഞു. കേട്ടാലറയ്ക്കുന്ന തെറിയാണ് ഒരു സ്ത്രീ വിളിച്ചതെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി. എന്നാല്‍ ഇപ്പോഴിതാ പിസി ജോര്‍ജിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷമിയുടെ സംഘത്തിലുണ്ടായിരുന്ന ശ്രീലക്ഷമി അറയ്ക്കല്‍.

പിസി ജോര്‍ജിനെ മാതൃകയാക്കിയാണ് താന്‍ തെറിവിളിക്കാന്‍ പഠിച്ചതെന്ന് ശ്രീലക്ഷമി അറയ്ക്കല്‍ പറഞ്ഞു. അദ്ദേഹം ഉള്‍പ്പടെയുള്ള തലമുറ മാറിചിന്തിക്കണമെന്നും ശ്രീലക്ഷമി പറഞ്ഞു. പിസി ജോര്‍ജിനെ പോലുള്ള പൗരയാണല്ലോ ഞാനും. അങ്ങേര്‍ക്ക് മാത്രമേ ഈ ഗുണ്ടായിസവും തെറിവിളിയും പറ്റുകയുള്ളൂ. അങ്ങേരും ഈ വൃത്തികേടൊക്കെ പറയുന്നുണ്ടോല്ലോ- ശ്രീലക്ഷമി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശ്രീലക്ഷമി എഴുതുന്നു,..
പ്രിയപ്പെട്ട ജനപ്രതിനിധി പി സി ജോർജ് അറിയുന്നതിന്
താങ്കളുടെ തെറിവിളിയുടെ കടുത്ത ആരാധകയായ ശ്രീലക്ഷ്മി അറക്കൽ എഴുതുന്നത്.
താങ്കൾക്ക് സുഖമെന്ന് വിശ്വസിക്കുന്നു.
ഇവിടെ എനിക്ക് തീരേ സുഖമില്ല.
രണ്ട് ദിവസമായി മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും.
കാരണം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉള്ള കേസ് തന്നെയാണ്.
അതിന്റെ ടെൻഷനിലാണ്.
ഈ അവസരത്തിൽ എഴുതാൻ ഒട്ടും വയ്യെങ്കിലും ഒരു സമൂഹിക ഉത്തരവാദമായി ചിലകാര്യങ്ങൾ ചോദിക്കട്ടേ?
1. സ്ത്രീകൾ അവരുടെ ഭർത്താക്കൻമാരെ കൂട്ടുപിടിച്ച് അടിക്കാൻ പോകണം എന്ന് സർ പറഞ്ഞു.
സർ,
താങ്കൾ വർഷങ്ങളായി ഒരു ജനപ്രതിനിധി ആയിരുന്നിട്ടും ഇതുവരേ സ്ത്രീകൾ മാത്രമുള്ള ആണുങ്ങൾ ഇല്ലാത്ത വീടുകൾ കണ്ടിട്ടില്ലേ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.
സ്ത്രീകളെ സംരക്ഷിക്കാൻ ഒരു ആണിന്റെ കൈ വേണം എന്ന് ആരാണ് പറഞ്ഞത് സർ?
ഭർത്താവും അച്ഛനും ചേട്ടനും ഒന്നുമില്ലാത്ത ഞാൻ ഇനി ഈ കാര്യം ചോദിക്കാൻ വേണ്ടി ഒരു കല്യാണം കഴിക്കണോ?
എന്തുകൊണ്ട് ഒരു പെണ്ണിന് പ്രതിരോധിച്ച് കൂടാ?
എസ്കോർട്ടിന് എപ്പോഴും ഒരു ആങ്ങളയേ പ്രതിഷ്ഠിക്കാൻ ഇവിടെയുളള സ്ത്രീകൾക്ക് സൗകര്യമില്ല സർ.
2. സ്ത്രീകൾ തെറിപറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞല്ലോ?
സർ
സാറും ഞാനും ഒക്കേ ഇന്ത്യയിലെ പൗരൻമാരാണ്.
ഇവിടുത്തെ ഭരണഘടനയനുസരിച്ച് എല്ലാ പൗരൻമാർക്കും തുല്യനീതിയാണ് സർ.
അതുകൊണ്ടുതന്നെ സാറ് വിളിക്കുമ്പോൾ ഹീറോയിസവും ഞാൻ വിളിക്കുമ്പോൾ അത് മോശവും ആകുന്നത് എങ്ങനെ സർ?
ഒരു സ്ത്രീ പ്രതിരോധത്തിന്റെ ഭാഗമായി തെറിവിളിക്കുന്നത് സാറിനേപോലെയുളള സകലപ്രിവിലേജും അനുഭവിക്കുന്ന പുരുഷമേധാവിത്തത്തിന് മനസ്സിലാവില്ല.
കാരണം താങ്കൾ ബസിലൂടെയോ വഴിയിലൂടേയോ യാത്ര ചെയ്യുമ്പോൾ ആരും ചൂഴ്ന്ന് നോക്കിയിട്ടില്ല.
സാറിന്റെ പേഴ്സണൽ ലൈഫിലേക്ക് ആരും ഇൻഡൾജ് ചെയ്ത് നോക്കുകില്ല.അതിനുളള ആൺപ്രിവിലേജ് സൊസൈറ്റി സാറിന് തരുന്നുണ്ട്.
3. എന്റെ കുട്ടികളൊക്കെ തെറി പഠിക്കും വഴിതെറ്റി പോകും എന്ന് സർ പറഞ്ഞല്ലോ.
സർ എന്റെ ക്ലാസ്സിൽ വന്നിരുന്നിട്ടുണ്ടോ ഞാൻ അവിടെ തെറി ഉപയോഗിച്ചാണോ അല്ലയോ ഫിസിക്സ് പഠിപ്പിക്കുന്നതെന്ന് കാണാൻ?
4. എന്തൊക്കെയായാലും ഈ പൊതുജീവിതത്തിലെ തിരക്കിനിടയിലും എന്റെ വീഡിയോകൾ കാണാൻ സാറിന് സമയം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
താങ്കളിൽ നിന്ന് സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇനിയെങ്കിലും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു.
സൈബർ നിയമങ്ങൾ ശക്തമാക്കാൻ ഒരു ജനപ്രതിനിധി എന്ന നിലക്ക് ഞങ്ങളേക്കാൾ കൂടുതൽ എഫോർട്ട് എടുത്ത് സ്ത്രീകൾക്കും പാർശ്വ വൽക്കരിക്കപ്പെട്ടവരുടേയും കൂടെ സർ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാറിന്റെ സ്ലാങ്ങിന് ആണുങ്ങൾ മാത്രമല്ല സ്ത്രീകളും ഫാൻസ് ഉണ്ടെന്ന് മനസ്സിലാക്കുക. അതിനൊരു ഉദാഹരണമാണ് ഈ ഞാനും.
ജനാധിപത്യ രാജ്യത്ത് സ്ത്രീകൾ മാത്രം തെറിവിളിക്കാൻ പാടില്ലെങ്കിൽ പുരുഷൻമാരുടെ വോട്ടുമാത്രം മേടിച്ച് സർ ജയിക്കുമോ എന്ന് ചോദിച്ച് നിർത്തുന്നു.
വാൽ :
1.വിമർശനങ്ങൾ ഒരുപാട് വരുന്നത്കൊണ്ട് ഞാൻ പൊതുവിടത്ത് തെറിപറയുന്ന പരിപാടി നിർത്താൻ തീരുമാനിച്ചിട്ടുണ്ട്.
സാറും ആ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2. എന്റെ ലൈവ് വീഡിയോകളിൽ ഞാൻ അല്ല തെറിപറയുന്നതെന്നും എന്നേ തെറിപറയുന്നത് ഞാൻ വായിക്കുന്നതാണെന്നും മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു.
Top