ടിപി ശ്രീനിവാസന്‍ അടി ഇരന്ന് വാങ്ങിയതോ?.സമരക്കാരെ തന്തക്ക് വിളിച്ചെന്ന ആരോപണം പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടും ശരിവെയ്ക്കുന്നുവെന്ന് സൂചന.വാദങ്ങളെല്ലാം പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം: എസ്എഫ്‌ഐക്കാരിൽ നിന്നു സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി പി ശ്രീനിവാസൻ തല്ല് ഇരന്നു വാങ്ങിയതാണോ? പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടാണ് ഇക്കാര്യത്തിന്റെ മറ്റൊരു തലം കൂടി പുറത്തുകൊണ്ടുവരുന്നത്.'ഈ തന്തയില്ലാത്തവരെ പൊക്കിമാറ്റി വഴിയൊരുക്കെടോ' എന്നു പൊലീസിനോട് ആക്രോശിച്ചപ്പോഴാണ് ടി പി ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് ജെ എസ് ശരത് കരണത്തടിച്ചതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അകാരണമായി ശ്രീനിവാസനെ തല്ലിയതാണെന്ന വാദം പൊളിച്ചതു മാദ്ധ്യമപ്രവർത്തകനായ വി എസ് ശ്യാംലാലാണ.
സോളാർ ചൂടിൽ സംസ്ഥാന സർക്കാരും നാടു ഭരിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വാടി നിൽക്കുമ്പോഴായിരുന്നു ഇതിൽ നിന്ന് എല്ലാ ശ്രദ്ധയും മാറ്റിക്കൊണ്ട് എസ്എഫ്‌ഐ സമരത്തിൽ ടി പി ശ്രീനിവാസനെ തല്ലിയ സംഭവം ഉണ്ടാകുന്നത്. ഇതോടെ ചാനലുകളും മറ്റും അൽപ്പനേരത്തേയ്‌ക്കെങ്കിലും സോളാറിനെ വിട്ട് എസ്എഫ്‌ഐ സമരത്തിലേക്കു തിരിയുകയും ചെയ്തു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ തല്ലിയ എസ്എഫ്‌ഐ നേതാവ് ജെ എസ് ശരത്തിനെതിരെ പല കോണിൽ നിന്നും വ്യാപക പ്രതിഷേധമുയരുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ടി പി ശ്രീനിവാസൻ തല്ല് ഇരന്നു വാങ്ങുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്റലിജൻസ് റിപ്പോർട്ടിലെ വിശദീകരണത്തെക്കുറിച്ചുള്ള സൂചനകൾ വി എസ് ശ്യാംലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നൽകുന്നുണ്ട്. നേരത്തെ തന്നെ പ്രശ്‌നമുണ്ടാകുമെന്നു പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. എന്നിട്ടും സമരത്തിനിടയിലേക്കു കടന്നുവരികയായിരുന്നു ശ്രീനിവാസൻ. പൊലീസുകാർ മുന്നറിയിപ്പു നൽകിയിട്ടും അതൊന്നും വകവയ്ക്കാതെയാണ് സമരച്ചൂടിലായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്കു ശ്രീനിവാസൻ കടന്നുവന്നത്.ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്. ശ്രീനിവാസൻ നടന്നു സമരക്കാരുടെ ഇടയിലേക്കു വരികയും തുടർന്ന് വിദ്യാർത്ഥികൾ മുദ്രാവാക്യം ഉയർത്തി പ്രതിരോധിക്കുകയുമായിരുന്നു. അസ്വസ്ഥനായി തിരികെ നടന്ന ശ്രീനിവാസൻ പൊലീസുകാരോട് എന്തോ പറയുന്നതും വ്യക്തമാണ്. ഇതിനുശേഷമാണു തൊട്ടുപിറകിൽ ഉണ്ടായിരുന്ന ശരത് കൈ നീട്ടി അടിക്കുന്നത്.tp omme chandy
ഇത് ടെലിവിഷൻ ചാനലുകളിലൂടെ ലോകത്തെല്ലാവരും കണ്ടു. വിദ്യാഭ്യാസരംഗത്ത് അരങ്ങേറുന്ന വലിയൊരു തട്ടിപ്പിനെ ചെറുക്കാനായി നടന്നത് എന്നു പറയപ്പെടുന്ന മഹാസമരത്തിന്റെ ലക്ഷ്യം ഇതിൽ മുങ്ങിപ്പോകുകയും ചെയ്തു. ഈ സംഭവത്തെത്തുടര്ന്ന് ശരത്തിനെ പൊലീസ് പിടികൂടി. അച്ചടക്കലംഘനത്തിന് എസ്.എഫ്.ഐ. ശരത്തിനെതിരെ സംഘടനാനടപടി സ്വീകരിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന്റെ എല്ലാ വശവും പരിശോധിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൗതുകത്തിന്റെ പേരിൽ അന്വേഷണം നടത്തിയതെന്നു ശ്യാംലാൽ പറയുന്നു.

 ശ്രീനിവാസനെ മർദിച്ചതിനെ ന്യായീകരിക്കുന്നില്ല എന്നും വസ്തുതകൾ മാത്രം പ്രതിപാദിക്കുന്നു എന്നും ശ്യാംലാൽ വിശദീകരിക്കുന്നുണ്ട്.'Why don't you clear out these bastards and make way?' എന്നാണ് ചുറ്റുമുണ്ടായിരുന്ന പൊലീസുകാരോടു ശ്രീനിവാസൻ പറഞ്ഞത്. 'ഈ തന്തയില്ലാക്കഴുവേറികളെ പൊക്കി മാറ്റി വഴിയൊരുക്കാൻ നിങ്ങളെന്താ തയ്യാറാവാത്തത്?' എന്ന് മലയാള പരിഭാഷ. ഇതാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്ട്ടിലുള്ളത്. താനടക്കമുള്ളവരെ 'തന്തയില്ലാത്തവർ' എന്നു വിശേഷിപ്പിക്കുന്നത് കേട്ട ഒരു ചെറുപ്പക്കാരൻ പ്രകോപിതനായത് സ്വാഭാവികമാണ്. എന്നാൽ, ഒരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നയാൾ ഇത്തരത്തിൽ പൊതുസ്ഥലത്ത് പെരുമാറാമോ എന്നത് വേറെ കാര്യം. ശ്രീനിവാസൻ പുലഭ്യം പറഞ്ഞുവെന്നത് സത്യമാണെങ്കിൽ തല്ല് അർഹിക്കുന്നുണ്ടെന്നാണ് എന്റെ പക്ഷമെന്നും ശ്യാംലാൽ പറയുന്നു.
കോവളത്ത് അദ്ദേഹം ചോദിച്ചുവാങ്ങിയ അടിയാണ് എന്നു പറയുന്നത് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടാണ്. വിദ്യാഭ്യാസ സംഗമത്തിനെതിരെ പ്രക്ഷോഭം ശക്തമാണെന്നും സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും പൊലീസ് ബന്ധപ്പെട്ടവരെ എല്ലാവരെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇത് മുഖവിലയ്‌ക്കെടുത്തു. എന്നാല്, ശ്രീനിവാസൻ മുന്നറിയിപ്പ് അവഗണിക്കുകയും സമരക്കാർക്കിടയിൽ ചെന്നു കയറുകയും ചെയ്തു. സത്യം ഇതായതുകൊണ്ടാണ് പൊലീസിനെതിരെ ശ്രീനിവാസനെപ്പോലൊരാൾ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു പരാതി പറഞ്ഞിട്ടും കാര്യമായ നടപടിയുണ്ടാവാത്തതെന്നും ചൂണ്ടിക്കാട്ടുന്നു.നിങ്ങളെ ഒരാൾ 'തന്തയില്ലാത്തവൻ' എന്നു വിളിച്ചാൽ എന്തു ചെയ്യും? ഞാനാണെങ്കിൽ അങ്ങനെ വിളിക്കുന്നവന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കും. ഏതൊരാളും അതു തന്നെയാണ് ചെയ്യുക എന്നാണ് വിശ്വാസമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.


വിഎസ് ശ്യാംലാലിന്റെ പോസ്റ്റ് ചുവടെ വായിക്കാം.

തന്തയില്ലാത്തവര്‍!!
-------------------------

നിങ്ങളെ ഒരാള്‍ ‘തന്തയില്ലാത്തവന്‍’ എന്നു വിളിച്ചാല്‍ എന്തു ചെയ്യും? ഞാനാണെങ്കില്‍ അങ്ങനെ വിളിക്കുന്നവന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കും. ഏതൊരാളും അതു തന്നെയാണ് ചെയ്യുക എന്നാണ് വിശ്വാസം.

* * * * * *

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ. നേതാവായ ജെ.എസ്.ശരത് മര്‍ദ്ദിച്ചു. ഇത് ടെലിവിഷന്‍ ചാനലുകളിലൂടെ ലോകത്തെല്ലാവരും കണ്ടു. വിദ്യാഭ്യാസരംഗത്ത് അരങ്ങേറുന്ന വലിയൊരു തട്ടിപ്പിനെ ചെറുക്കാനായി നടന്നത് എന്നു പറയപ്പെടുന്ന മഹാസമരത്തിന്റെ ലക്ഷ്യം ഇതില്‍ മുങ്ങിപ്പോയി. ഈ സംഭവത്തെത്തുടര്‍ന്ന് ശരത്തിനെ പോലീസ് പിടികൂടി. അച്ചടക്കലംഘനത്തിന് എസ്.എഫ്.ഐ. ശരത്തിനെതിരെ സംഘടനാനടപടി സ്വീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ഒരു വിഷയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമല്ലോ. ഒരു കൗതുകത്തിന്റെ പേരില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നു. ശ്രീനിവാസനെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ എന്റെ നെഞ്ചില്‍ പൊങ്കാലയിടാന്‍ ആരും വരരുത് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

ശ്രീനിവാസന്‍ നല്ലൊരു നയതന്ത്രവിദഗ്ദ്ധനായിരിക്കാം, പക്ഷേ നല്ലൊരു വിദ്യാഭ്യാസ വിചക്ഷണനാണെന്ന് പറയരുത്. പിണറായി വിജയന്‍ അത് ഇപ്പോള്‍ മാത്രമേ പറഞ്ഞുള്ളൂവെങ്കില്‍ ഈയുള്ളവന്‍ നാലു വര്‍ഷം മുമ്പ് അതു പറഞ്ഞതാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മുന്നിലെത്തി എന്നത് വിദ്യാഭ്യാസ വിചക്ഷണനാവാനുള്ള യോഗ്യതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതു ശരിവെയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

‘Why don’t you clear out these bastards and make way?’
‘ഈ തന്തയില്ലാക്കഴുവേറികളെ പൊക്കി മാറ്റി വഴിയൊരുക്കാന്‍ നിങ്ങളെന്താ തയ്യാറാവാത്തത്?’ എന്ന് മലയാള പരിഭാഷ.

ഇത് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുള്ളതാണ്. വാചകത്തിന്റെ കര്‍ത്താവ് നമ്മുടെ ബഹുമാന്യനായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍. അടുത്തുനിന്ന പോലീസുദ്യോഗസ്ഥനോടാണ് അദ്ദേഹം ചോദിച്ചത്. താനടക്കമുള്ളവരെ ‘തന്തയില്ലാത്തവര്‍’ എന്നു വിശേഷിപ്പിക്കുന്നത് കേട്ട ഒരു ചെറുപ്പക്കാരന്‍ പ്രകോപിതനായത് സ്വാഭാവികം. എന്നാല്‍, ഒരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നയാള്‍ ഇത്തരത്തില്‍ പൊതുസ്ഥലത്ത് പെരുമാറാമോ എന്നത് വേറെ കാര്യം. ശ്രീനിവാസന്‍ പുലഭ്യം പറഞ്ഞുവെന്ന് സത്യമാണെങ്കില്‍ തല്ല് അര്‍ഹിക്കുന്നുണ്ടെന്ന് എന്റെ പക്ഷം. പ്രായമേറുന്നു എന്നത് ആരെയും പുലഭ്യം പറയാനുള്ള ലൈസന്‍സല്ല. ഇനി ‘bastard’ എന്നാല്‍ ‘പൗരബോധമുള്ളവന്‍’ എന്നോ മറ്റോ ആണോ അര്‍ത്ഥം?

കോവളത്ത് അദ്ദേഹം ചോദിച്ചുവാങ്ങിയ അടിയാണ് -ഞാന്‍ പറയുന്നതല്ല, പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണ്. വിദ്യാഭ്യാസ സംഗമത്തിനെതിരെ പ്രക്ഷോഭം ശക്തമാണെന്നും സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും പോലീസ് ബന്ധപ്പെട്ടവരെ എല്ലാവരെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇത് മുഖവിലയ്‌ക്കെടുത്തു. എന്നാല്‍, ശ്രീനിവാസന്‍ മുന്നറിയിപ്പ് അവഗണിക്കുകയും സമരക്കാര്‍ക്കിടയില്‍ ചെന്നു കയറുകയും ചെയ്തു. ബോധപൂര്‍വ്വമായിരുന്നോ അദ്ദേഹത്തിന്റെ നടപടി എന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഞാന്‍ അത് വിശ്വസിക്കുന്നില്ല. സമരപോരാട്ടങ്ങളോടുള്ള പുച്ഛവും വിവരക്കേടും കാരണം ചെയ്തതാവാനേ വഴിയുള്ളൂ. സത്യം ഇതായതുകൊണ്ടാണ് പോലീസിനെതിരെ ശ്രീനിവാസനെപ്പോലൊരാള്‍ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു പരാതി പറഞ്ഞിട്ടും കാര്യമായ നടപടിയുണ്ടാവാത്തത്. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും കേരളാ പോലീസ് അക്കാദമിയില്‍ റിഫ്രഷര്‍ ട്രെയിനിങ്ങിന് അയയ്ക്കുമത്രേ! എന്തൊരു വലിയ ശിക്ഷയാ!!!

തിരുവിതാംകൂറിന്റെ വികസനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയയാളാണ് സര്‍ ചെട്ട്പാട്ട പട്ടാഭിരാമ രാമസ്വാമി അയ്യര്‍. എന്നാല്‍ അടിച്ചമര്‍ത്തലായിരുന്നു മുഖമുദ്ര. ഇന്ന് സി.പിയല്ല സ്മരിക്കപ്പെടുന്നത്, അദ്ദേഹത്തെ വെട്ടിയ കെ.സി.എസ്.മണിയാണ്. ശ്രീനിവാസന്‍ മികച്ച അന്താരാഷ്ട്ര നയതന്ത്രജ്ഞനാണ്. എന്നാല്‍, സംസ്ഥാന വിദ്യാഭ്യാസ കൗണ്‍സില്‍ തലവനെന്ന നിലയില്‍ അദ്ദേഹം സ്വീകരിച്ച പല നടപടികളും സംശയാസ്പദമാണ്. ശ്രീനിവാസനെ തല്ലിയതിന്റെ പേരില്‍ ശരത് സ്മരിക്കപ്പെടുന്ന കാലം വരുമോ? വൈസ്രോയിക്കെതിരെ പ്രതിഷേധിക്കാന്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞ 23കാരനായ ഭഗത് സിങ് ഇന്നെല്ലാവര്‍ക്കും ധീരവിപ്ലവകാരിയാണ് എന്ന് സാന്ദര്‍ഭികമായി സ്മരിക്കുന്നു.

* * * * * *

വാല്‍ക്കഷ്ണം: തങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ച മറച്ചുവെയ്ക്കാന്‍ പോലീസ് കെട്ടിച്ചമച്ച റിപ്പോര്‍ട്ടാണോ ഇതെന്ന് അറിയില്ല. അങ്ങനെയാണെങ്കില്‍ മാപ്പ്…


Top