വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍; ആത്മഹത്യാക്കുറിപ്പിനെ സൂചിപ്പിക്കുന്ന ശബ്ദശകലം പോലീസിന് കൈമാറി

ബന്ധുവീട്ടില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപമാണ് മരണകാരണമെന്നു ബന്ധുക്കള്‍. മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ ബാലന്‍, ജയ ദമ്പതിമാരുടെ മകള്‍ അനഘയാണ്(18) മരിച്ചത്. സമൂഹ മാധ്യമത്തിലൂടെ തന്നെ കൊല്ലുമെന്ന് സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അനഘയുടെ സുഹൃത്തായ സഹപാഠി ക്ലാസിലെ തന്നെ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതരമതത്തില്‍പ്പെട്ട യുവാവുമായുള്ള പ്രണയം ഭാവിയില്‍ പ്രശ്നമുണ്ടാക്കുമെന്ന് അനഘ സഹപാഠിയെ ഉപദേശിച്ചു. ഇക്കാര്യമറിഞ്ഞ യുവാവ് നിരന്തരം അനഘയെ ഭീഷണിപ്പെടുത്തിയിരുന്നു. കോളജില്‍ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തി. യുവാവ് വധഭീഷണി മുഴക്കുന്നതിന്റെ ഓഡിയോ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇവയെല്ലാം, അനഘയുടെ ബന്ധുക്കള്‍ പോലീസിന് കൈമാറി. അനഘയുടെ മൊബൈല്‍ ഫോണില്‍ ആത്മഹത്യാക്കുറിപ്പിനെ സൂചിപ്പിക്കുന്ന ശബ്ദശകലം ലഭിച്ചിരുന്നു. വീട്ടില്‍ നിന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സഹപാഠികളായ മൂന്നു കുട്ടികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് പരാമര്‍ശമുള്ളതായി സൂചനയുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അക്കൗണ്ടിംഗ് വിദ്യാര്‍ഥിനിയാണ്.

Top