നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മാതാവിന്റെയും ബന്ധുവിന്റെയും ബാങ്ക് ബാലൻസിൽ വർദ്ധനവ്. ബാങ്ക് അക്കൗണ്ടിൽ അരലക്ഷത്തോളം രൂപ വർദ്ധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇരുവരെയും ചോദ്യം ചെയ്തു. പൾസർ സുനിയുടെ അമ്മ ശോഭന, ഇവരുടെ സഹോദരി പുത്രൻ വിഷ്ണു എന്നിവരെയാണ് പോലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തത്. സിഐ ബിജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. പൾസർ സുനിയുടെ മാതാവിന്റെ അക്കൗണ്ടിൽ അരലക്ഷത്തോളം രൂപ എങ്ങനെ വന്നുവെന്നാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. പൾസർ സുനി അറസ്റ്റിലായ ശേഷം ശോഭനയുടെ ബാങ്ക് അക്കൗണ്ടിൽ അരലക്ഷം രൂപയുടെ വർദ്ധനവുണ്ടായെന്ന് നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. കുടുംബശ്രീയിൽ നിന്നും ലോണെടുത്തും, ചിട്ടിയിൽ നിന്ന് പിരിഞ്ഞുകിട്ടിയതുമായ തുകയാണ് അരലക്ഷം രൂപയെന്ന് ശോഭന നേരത്തെ പോലീസിന് വിശദീകരണം നൽകിയിരുന്നു. എന്നാൽ ശോഭന ആദ്യം നൽകിയ വിശദീകരണം പോലീസ് വിശ്വസിച്ചിരുന്നില്ല. തുടർന്നാണ് കഴിഞ്ഞദിവസം പോലീസ് ക്ലബിൽ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്തത്. തുടർന്ന് പണം നൽകിയെന്ന് പറഞ്ഞയാളെ പോലീസ് ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. ശോഭനക്ക് പണം നൽകിയെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. തുടർന്ന് പണമിടപാടിന്റെ എല്ലാ രേഖകളും ഹാജരാക്കാൻ പോലീസ് ശോഭനയോട് ആവശ്യപ്പെട്ടു. ശോഭനയുടെ ബാങ്ക് അക്കൗണ്ടിലൂടെ പൾസർ സുനി ഇടപാടുകൾ നടത്തിയോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.