ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയില്‍. ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. സുപ്രീംകോടതി ഉത്തരവ് മറികടന്ന് ജസ്റ്റീസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടമില്ലാതെ ഹാദിയ കേസില്‍ അന്വേഷണം നടത്തിയ എന്‍ഐഎക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഷെഫിന്‍ കോടതിയില്‍ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് നേരത്തേ ഉന്നയിച്ചത്. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടായി കാണണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിനിടെ ഷെഫിന്‍ ജാഹാന് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധം ചുമത്തി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മന്‍സി ബുറാക്കുമായി ഷെഫിന് ബന്ധമുണ്ടെന്നാണ് അശോകന്റെ ആരോപണം. ഇതും ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. മെയ് 24 നാണ് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെ ഹാദിയയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. ഹാദിയ വീട്ടു തടവിലാണെന്നും പിതാവ് ക്രൂരമായി ഉപദ്രവിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. പിതാവ് മര്‍ദ്ദിക്കുന്നുവെന്നും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇക്കാര്യവും ഷെഫിന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നേക്കാം.

Top