തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ സുരേഷ് ഗോപിയുടെ പിന്‍മാറ്റം;സൂപ്പര്‍ താരത്തെ പിന്തിരിപ്പിച്ചത് കോര്‍പ്പറേഷനിലെ ബിജെപിയുടെ ദയനീയ തോല്‍വിയും.

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപി മത്സരിക്കില്ലെന്ന് ഉറപ്പായി. നേമത്ത് ഒ രാജഗോപാല്‍ മത്സരിക്കാന്‍ തയ്യറായതും വട്ടിയൂര്‍ക്കാവ് മണ്ഡല പരിധിയിലെ കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ മൂന്നാംസ്ഥാനവുമാണ് സുരേഷ് ഗോപിയെ ഈ തീരുമാനത്തിലെത്തിച്ചതെന്നാണ് സൂചന. രാജഗോപാല്‍ നേമത്ത് മത്സരിച്ചിരുന്നില്ലെങ്കില്‍ അവിടെ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ട് രാജഗോപാലിനുള്ള അതൃപ്തി മാറ്റിയതോടെ നേമത്ത് മുതിര്‍ന്ന നേതാവ് മത്സരിക്കാന്‍ സമ്മതിച്ചു. തൊട്ടു പിന്നാലെയായിരുന്നു വട്ടിയൂര്‍ക്കാവിലെ ബിജെപിയുടെ അപ്രതീക്ഷിത പിന്നോട്ട് പോകല്‍.

മത്സരത്തിനില്ലെന്ന് സുരേഷ് ഗോപി ആവര്‍ത്തിച്ചതോടെ വട്ടിയൂര്‍ക്കാവില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനായി വോട്ട് പിടിത്തവും തുടങ്ങി. ബിഡിജെഎസുമായി സീറ്റ് വിഭജനം ബിജെപി തുടരുന്നതേ ഉള്ളൂ. എന്നാല്‍ വട്ടിയൂര്‍ക്കാവിനായി ആരും അവകാശ വാദം ഉന്നയിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് വട്ടിയൂര്‍ക്കാവില്‍ പ്രചരണം തുടങ്ങുന്നത്. കുമ്മനം രാജശേഖരന് വോട്ട് അഭ്യര്‍ത്ഥനയുമായി ഫ്‌ളാക്‌സുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതോടെ ആറന്മുളയിലോ ഏറ്റുമാനൂരോ കുമ്മനം മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും അവസാനമായി. ആര്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിന് കാരണം. ഇതോടെ നേമത്തും വട്ടിയൂര്‍ക്കാവിലുമാകും തിരുവനന്തപുരത്തെ ആര്‍എസ്എസ് നേതൃത്വം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും വ്യക്തമായി. രണ്ടിടത്തും പരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരേഷ് ഗോപി മത്സരത്തിനില്ലാത്തത് തിരിച്ചടിയാണെന്ന് ബിജെപി വിലയിരുത്തുന്നു. എന്നാല്‍ എല്ലാ സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ച് പറ്റില്ലെന്ന നിലപാട് സുരേഷ് ഗോപി എടുക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് സാധ്യതയുണ്ടെന്ന് ഏവരും കരുതുന്നു. എന്നാല്‍ കെ മുരളീധരനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അതുകൊണ്ട് തന്നെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിലുണ്ടായ മേല്‍കൈ ബിജെപിക്ക് ആവര്‍ത്തിക്കാനാകുമോ എന്ന സംശയവുമുണ്ട്. ഇതിനിടെയാണ് വാഴോട്ട്‌കോണത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 700ഓളം വോട്ടുകള്‍ കുറയുകയും ചെയ്തു. നേരത്തെ ഇവിടെ രണ്ടാംസ്ഥാനത്തായിരുന്നു ബിജെപി.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ മേഖലയില്‍ പിന്നോട്ട് പോയി. അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ നേരിട്ട് ഇടപെടല്‍ നടത്തി. ഇതോടെ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് മറിഞ്ഞു. സിപിഐ(എം) വിജയിച്ചപ്പോഴും വോട്ടുകളില്‍ വര്‍ദ്ധനവുണ്ടാക്കി കോണ്‍ഗ്രസ് രണ്ടാമത് എത്തുകയും ചെയ്തു. ഈ രാഷ്ട്രീയം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദിശാ സൂചകമായി സുരേഷ് ഗോപി കാണുന്നു. മുരളീധരന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് സീറ്റ് പിടിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ മത്സരത്തിനില്ലെന്ന് സുരേഷ് ഗോപി ബിജെപി നേതൃത്വത്തെ അറിയിച്ചു.

ഇതോടെയാണ് വട്ടിയൂര്‍ക്കാവില്‍ കുമ്മനം മതിയെന്ന് ആര്‍എസ്എസ് തീരുമാനം എടുത്തത്. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പാര്‍ട്ടി അധ്യക്ഷനായി പ്രചരണവും തുടങ്ങി. വീടുകള്‍ കയറിയുള്ള പ്രചരണവും തുടങ്ങി കഴിഞ്ഞു. ബിജെപി കൗണ്‍സിലര്‍മാര്‍ ജയിച്ച വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഇതോടെ ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷിന് പുതിയ സീറ്റ് കണ്ടെത്തേണ്ട സാഹചര്യവും ഉണ്ടാവുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചത് രാജേഷായിരുന്നു. കുമ്മനം വട്ടിയൂര്‍ക്കാവില്‍ എത്തുമ്പോള്‍ രാജേഷ് നെടുമങ്ങാട്ടേക്കോ പാറശ്ശാലയിലേക്കോ മാറുമെന്നാണ് സൂചന.

വാഴോട്ട് കോണത്തെ തോല്‍വി പരിഗണിച്ച് കരുതലോടെയാകും ഇനിയുള്ള തീരുമാനങ്ങള്‍. പിപി മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കവും സജീവമാണ്. എല്ലാവരേയും ഒരുമിച്ച് നിര്‍ത്തിയുള്ള പ്രചരണമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. ഇതിനെ ചില കോണുകള്‍ എതിര്‍ക്കുന്നുമുണ്ട്. ഏതായാലും അതൊന്നും വകവയ്ക്കാതെ മുന്നോട്ട് പോകാനാണ് തീരുമാനം. തെരഞ്ഞെടുപ്പിന് രണ്ട് മാസമുള്ളതിനാല്‍ എല്ലാ വിവാദങ്ങളേയും ഒഴിവാക്കി നീങ്ങാനുള്ള സമയമുണ്ടെന്നാണ് ആര്‍എസ്എസ് പക്ഷം.

അതിനിടെ തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ആശയക്കുഴപ്പം തീരുന്നുമില്ല. കെ സുരേന്ദ്രനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍ മഞ്ചേശ്വരമോ കാസര്‍ഗോഡോ ഇല്ലെങ്കില്‍ മത്സരത്തിനില്ലെന്ന് സുരേന്ദ്രനും പറയുന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ ബിഡിജെഎസും അവകാശ വാദം ഉന്നയിക്കുന്നു. ഇതോടെ വി മുരളീധരന്‍ പ്രതിഷേധത്തിലുമാണ്. വളരെ നാള്‍ മുമ്പ് തന്നെ ഈ മണ്ഡലത്തില്‍ മുരളീധരന്‍ പ്രചരണം തുടങ്ങിതുമാണ്. ഇതെല്ലാം തിരുവനന്തപുരം ജില്ലയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

Top