കൊച്ചി: ഒന്‍പതു വയസുകാരനായ മകനെ കൊലപ്പടുത്തിയ കേസില്‍ അമ്മയെ കുറ്റവിമുക്തയാക്കി. 2016ല്‍ മകനെ കര്‍ച്ചീഫ് ഉപയോഗിച്ചു കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വൈവാഹിക ജീവിത്തത്തിലെ നിരാശയെത്തുടര്‍ന്നു കൃത്യം ചെയ്‌തെന്നാണ് കോടതി കണ്ടെത്തല്‍.
മദ്യപാനിയും മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവിന്റെ മാനസിക-ശാരീരിക പീഡനത്തെത്തുടര്‍ന്നു മകനെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നു വിലയിരുത്തിയാണ് വിചാരണ കോടതി കൊലക്കുറ്റത്തിനു ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചത്.
കൊലപാതകം കരുതിക്കൂട്ടിയാണെന്ന വിലയിരുത്തല്‍ ശരിയല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ആര്‍ക്കും തന്നെ ഒരു മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന അമ്മയുടെ വൈഷമ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ലെന്നു കോടതി വിധിയില്‍ പറയുന്നു. കൂടാതെ സ്ഥിരമായി ഗാര്‍ഹിക പീഡങ്ങള്‍ ഏല്‍ക്കുന്ന സ്ത്രീയുടെ പ്രയാസങ്ങള്‍ കണ്ടെത്താനോ ആര്‍ക്കും തന്നെ കഴിയില്ലെന്നും കോടതി വിലയിരുത്തി.
ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികാരമുണ്ടെന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ ശരിയല്ലെന്നു കോടതി വ്യക്തമാക്കി. കുറ്റകൃത്യം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
വസ്തുത കണ്ടെത്താും തെളിവുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതില്‍ വിചാരണ കോടതിക്ക് പിഴവുപറ്റിയെന്നു കോടതി വിധിയില്‍ വ്യക്തമാക്കി. വിചാരണ കോടതിയുടെ ശിക്ഷാവിധിയെ ന്യായീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.


