സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുട്ടിനാട്ടിൽ കായൽകയ്യേറ്റ വിവാദത്തിൽ കുടുങ്ങിയ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നാൽ എംഎൽഎ സ്ഥാനവും രാജി വച്ചേക്കും. സർക്കാരിനെയും ഇടതു മുന്നണിയെയും പ്രതിസന്ധിയിലാക്കിയ ശേഷം കുട്ടനാട് നിയോജക മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജി വയ്ക്കാനാണ് തോമസ് ചാണ്ടി ഒരുങ്ങുന്നത്. ഇതോടൊപ്പം ഇടതു മുന്നണിയെ പ്രതിസന്ധിയിലാക്കി മുന്നണി വിടാനും എൻസിപി നേതൃത്വം ഒരുങ്ങുന്നത്. കേന്ദ്രത്തിൽ ബിജെപിയോടു അടുക്കാനൊരുങ്ങുന്ന എൻസിപി നേതാവ് ശരത് പവാറിനൊപ്പം കേരളത്തിലെ ബിജെപി മുന്നണിയുടെ ഭാഗമാകാനാണ് തോമസ് ചാണ്ടിയും സംഘവും ഒരുങ്ങുന്നത്. ഇതേ തുടർന്നാണ് തോമസ് ചാണ്ടിക്കെതിരായ സമരം തണിപ്പിക്കാൻ കേരളത്തിലെ ബിജെപി നേതൃത്വം ഒരുങ്ങുന്നതെന്നാണ് സൂചന.
ഇന്നലെ ചേർന്ന ഇടതു മുന്നണി യോഗത്തിൽ സിപിഎമ്മും സിപിഐയും തോമസ് ചാണ്ടിയെ കൈവിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പോലും ചാണ്ടിയുടെ രാജി എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനിടെയാണ് ഇപ്പോൾ തോമസ് ചാണ്ടിയും എൻസിപിയും മന്ത്രി രാജി വയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. നാളെ ഹൈക്കോടതി ചാണ്ടിയുടെ കേസ് പരിഗണിച്ച് പ്രതികൂല പരാമർശമുണ്ടായാൽ ഇത് സ്വാഭാവികമായും തോമസ് ചാണ്ടിയുടെ രാജിയിൽ കലാശിക്കും. അങ്ങിനെ വന്നാൽ, എൻസിപിക്കു മന്ത്രി സ്ഥാനം തന്നെ നഷ്ടമാകും.
ഇത്തരം ഒരു സാഹചര്യമുണ്ടായാൽ ഇടതു മുന്നണി വിടാനാണ് എൻസിപി തീരുമാനിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനത്തിനൊപ്പം, എംഎൽഎ സ്ഥാനവും രാജി വയ്ക്കുന്ന തോമസ് ചാണ്ടി കുട്ടനാട്ടിൽ ബിജെപി പിൻതുണയോടെ മത്സരിക്കും. ഇതിനുള്ള ചർച്ചകളെല്ലാം തോമസ് ചാണ്ടി പൂർത്തിയാക്കിയിട്ടുണ്ട്. നാളെ ചേരുന്ന എൻസിപി നേതൃയോഗത്തിൽ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.


