കോൺഗ്രസിൽ തമ്മിലടി…!! ആദ്യ വെടി പൊട്ടിച്ച് ഹൈബി ഈഡൻ; ഉമ്മൻചാണ്ടിയും ചെന്നിത്തലയും ജാതികളിച്ച് തോറ്റു..!!

ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ തമ്മിലടി. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ മണ്ഡലങ്ങളാണ് ഇവ രണ്ടും. നേതാക്കൾ തമ്മിലുള്ള പോരു മൂലമാണ് ഇവ നഷ്ടപ്പെട്ടതെന്നാണ് പാർട്ടി അണികൾ വിശ്വസിക്കുന്നത്. തങ്ങൾ പറഞ്ഞ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാത്തതിനാൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിച്ചെന്നാണ് പ്രധാന വിമർശനം.

കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കനായിരുന്നു മുൻഎംഎൽഎ അടൂർ പ്രകാശിന്റെ നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം ഡിസിസിയും ഒപ്പം സംസ്ഥാന നേതൃത്വവും തള്ളിയതോടെ അടൂർ പ്രകാശ് ഇടഞ്ഞു. സമവായ നീക്കങ്ങൾക്കായി നേതാക്കൾ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല എന്നത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വ്യക്തമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ അടൂർ പ്രകാശ് പ്രചാരണത്തിൽ നിന്നും വിട്ടു നിന്നതും കോൺഗ്രസിന് തലവേദനയായി. കോന്നിയിൽ യുഡിഎഫ് പരാജയപ്പെട്ടാൽ കാരണം സ്ഥാനാർത്ഥി നിർണയമായിരിക്കുമെന്ന് വിഡി സതീശൻ എംഎൽഎ നേരത്തെ തന്നെ പറഞ്ഞിരുന്നു.

വട്ടിയൂർക്കാവിൽ പീതാംബര കുറുപ്പിനെ മത്സരിപ്പിക്കാനായിരുന്നു കെ മുരളീധരൻ താത്പര്യം. ഒപ്പം പത്മജയുടെ പേരും ഉയർന്നു കേട്ടു. എന്നാൽ കുറുപ്പ് ജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ മത്സരിപ്പിക്കേണ്ടെന്ന് നേതൃത്വം തീരുമാനിച്ചു. മോഹൻകുമാറിനെ സ്ഥാനാർത്ഥിയുമാക്കി. പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ പരാതിയുമായി സ്ഥാനാർത്ഥി തന്നെ രംഗത്തെത്തി.
തനിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങാൻ നേതാക്കളില്ലെന്നായിരുന്നു പരാതി. മുൻ എംഎൽഎ കെ മുരളീധരനും സ്ഥലം എംപി ശശി തരൂരും പ്രചാരണത്തിന് എത്തുന്നില്ലെന്നും മോഹൻകുമാർ നേതൃത്വത്തെ അറിയിച്ചു. ഒടുവിൽ പരാതി ഒഴിവാക്കുന്നതിനായി മാത്രം തരൂരും മുരളീധരനും മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങി.

രണ്ട് സിറ്റിംഗ് സീറ്റുകളിൽ പരാജയപ്പെട്ടതോടെ കോൺഗ്രസിനുള്ളിൽ വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറികളുണ്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. പരസ്യ പ്രതികരണങ്ങളും വാദപ്രതിവാദങ്ങളുമായി നേതാക്കൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ രംഗത്തെത്തുമെന്നുറപ്പ്. രണ്ടിടത്തും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ജാതിക്കളിക്ക് ശ്രമിച്ചതിനാലാണ് പരാജയം ഏറ്റുവാങ്ങിയതെന്നാണ് അണികൾ പറയുന്നത്.

ഇതിനിടെ കൊച്ചി നഗരസഭയ്ക്കെതിരെ ശക്തമായ വിമർശനമുയർത്തി ഹൈബി ഈഡൻ എംപി രംഗത്തെത്തി. ജനങ്ങളുടെ പ്രശ്നങ്ങളിൽ നഗരസഭ കുറേക്കൂടി ജാഗ്രത കാണിക്കണമെന്നാണ് ഹൈബി പറഞ്ഞത്. പല പദ്ധതികളും നടപ്പാക്കാൻ വേഗതയില്ല. പല തവണ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ നഗരസഭയുടെ കാര്യക്ഷമതയെ കുറ്റപ്പെടുത്തി. നിഷ്പക്ഷ വോട്ടുകൾ ഇതുമൂലം ലഭിച്ചില്ല. പൊതു ജനവികാരം മനസ്സിലാക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടു. നഗരസഭ ഭരിക്കുന്നത് കോൺഗ്രസാണ്. അധികാരത്തിലുള്ളവർ പാർട്ടിക്കു കൂടി വിധേയപ്പെടണം. പാർട്ടി ജനങ്ങളുമായുള്ള വിഷയങ്ങളിൽ ഇടപെടുമ്പോൾ ഉത്തരം പറയേണ്ട ബാധ്യതയുണ്ട്. നഗരസഭ കൂടിയാലോചനകളിൽ പരാജയപ്പെടുന്നു.

ബ്രഹ്മപുരം പ്ലാന്റ്, റോഡ് വികസനം, കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി, അമൃത് പദ്ധതികൾ എന്നിവ നടപ്പാക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടു. നഗരസഭയുടെ പ്രവർത്തനങ്ങളെ വളരെ ഗൗരവത്തോടെ പാർട്ടി കാണണമെന്നും ഹൈബി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതീക്ഷിച്ച വിജയം നേടിയില്ല. മഴ പ്രധാന കാരണമായി. പരമ്പരാഗതമായി എൽഡിഎഫിന് ലഭിക്കുന്ന വോട്ട്‌ അവർക്ക് ലഭിച്ചു. യുഡിഎഫിനാണ് വോട്ട് കുറവ് വന്നത്. ഇത് മഴ മൂലം വോട്ട് ചെയ്യാൻ വരാത്തവരുടേതാണ്. കൊച്ചി നഗരസഭയ്ക്കെതിരെ ശക്തമായ ക്യാംപെയ്ൻ എൽഡിഎഫ് നടത്തി. റോഡുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളും വെള്ളപ്പൊക്കവും യുഡിഎഫിന് എതിരായി. ഇതെല്ലാം പാർട്ടി പരിശോധിക്കുമെന്ന് കരുതുന്നുവെന്നും ഹൈബി പറഞ്ഞു.
Top