ക്രൈം ഡെസ്‌ക്
കൊച്ചി: ഇടപ്പള്ളിയിലെ വീട്ടിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ഉണ്ണി മുകുന്ദന്റെ വിശദാംശങ്ങൾ കോടതി മുമ്പാകെ തുറന്ന് പറഞ്ഞ് പെൺകുട്ടി. 2017 ൽ ഇടപ്പള്ളിയിലെ വീട്ടിൽ വച്ച് ഉണ്ണി മുകുന്ദൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങളാണ് പെൺകുട്ടി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകിയതോടെ കേസിൽ ഉണ്ണി മുകുന്ദന്റെ അറസ്റ്റ് അല്ലാതെ പൊലീസിനു മറ്റു മാർഗങ്ങളൊന്നുമില്ലാതെയായി.
താൻ വീട്ടിൽ എത്തിയപ്പോൾ ഉണ്ണി മുകുന്ദൻ മദ്യലഹരിയിലായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകുന്നു. മദ്യലഹരിയിൽ താൻ കഥ പറയാനില്ലെന്ന് ഉണ്ണിയോടെ താൻ പറഞ്ഞു. എന്നാൽ, ഇത് കേൾക്കാൻ തയ്യാറാകാതിരുന്ന ഉണ്ണി തന്നൈ കടന്നു പിടിക്കുകയും, മുറിയിലേയ്ക്ക് വലിച്ചിടുകയുമായിരുന്നു. ഒടുവിൽ ഒരു വിധത്തിലാണ് താൻ പുറത്തിറങ്ങി രക്ഷപെട്ടതെന്നും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു.
കോട്ടയം ചങ്ങനാശേരി സ്വദേശിയായ പെൺകുട്ടിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതിയും കേസുമായി നടക്കുന്നത്. 2017 ൽ ഒരു സിനിമയുടെ കഥ പറയാനായി പെൺകുട്ടി ഉണ്ണി മുകുന്ദന്റെ ഇടപ്പള്ളിയിലെ വീട്ടിലെത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഉണ്ണി മുകുന്ദൻ പെൺകുട്ടിയെ കടന്നു പിടിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഉണ്ണി മുകുന്ദനെ അറസ്റ്റ് ചെയ്യാൻ ഇതുവരെയും പൊലീസ് തയ്യാറായിട്ടില്ല. പെൺകുട്ടിയുടെ പരാതി വിശദാമായി പരിശോധിച്ച് വരികയാണെന്ന മറുപടിയാണ് പൊലീസ് ഇപ്പോഴും നൽകുന്നത്. ഈ സാഹചര്യത്തിൽ രഹസ്യമൊഴി കൂടി രേഖപ്പെടുത്തിക്കഴിയുമ്പോൾ ഉണ്ണി മുകുന്ദന്റെ അറസ്റ്റ് പൊലീസിനു രേഖപ്പെടുത്താൻ കഴിയാതെ വരും.
അതേ സമയം തന്നെ കള്ളക്കേസിൽ കുടുക്കി പണം തട്ടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിനിമാ താരം ഉണ്ണി മുകുന്ദൻ പറഞ്ഞു. തന്റെ കരിയർ നശിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് വീണ്ടും 23 ന് കോടതി പരിഗണിക്കും.


