ഭിക്ഷയാചിക്കുന്ന മലപ്പുറത്തെ കണക്കു ടീച്ചറെ സോഷ്യൽ മീഡിയ നെഞ്ചിലേറ്റി..വത്സല ടീച്ചർക്ക് താങ്ങും തണലുമായി ജില്ലാ ഭരണകൂടം; താരമായി സബ്കളക്ടര്‍ ദിവ്യ.എസ്.അയ്യരും

തിരുവനന്തപുരം :ഭിക്ഷയാചിക്കുന്ന മലപ്പുറത്തെ കണക്കു ടീച്ചറെ സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയതോടെ താങ്ങും തണലുമായി ജില്ലാ ഭരണകൂടം രംഗത്ത് എത്തി . താരമായി സബ്കളക്ടര്‍ ദിവ്യ.എസ്.അയ്യരും മാറി .ഏവരുടെയും കരളലിയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു താമ്പാനൂര്‍ പരിസരത്ത് ഭിക്ഷയാചിക്കുന്ന ടീച്ചറുടെ അവസ്ഥ. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ കണക്കു ടീച്ചറായ വത്സല എന്തുകൊണ്ട് തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ ഭിക്ഷയാചിക്കുന്നുയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒരു മകനുള്ള പെന്‍ഷന്‍ കൈപ്പറ്റുന്ന ടീച്ചര്‍ക്ക് എന്തുപ്പറ്റിയെന്ന് സോഷ്യല്‍ മീഡിയ . ഇതുകണ്ട സബ്കളക്ടര്‍ നേരിട്ട് ആ ടീച്ചറുടെ അടുത്തെത്തി എല്ലാ സഹായവും ചെയ്തു. വിദ്യ എന്ന സാമൂഹ്യ പ്രവർത്തക  തന്റെ ഫെയ്‌സ് ബുക്കില്‍ ഈ ടീച്ചറെപ്പറ്റി പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്.

വിദ്യയുടെ ഫെയ്‌സ് ബുക്ക് ഇങ്ങനെയാണ്… ഇന്നു രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ഒരു സുഹൃത്തിനേയും കാത്ത് നില്ക്കുകയായിരുന്നു. മുഷിഞ്ഞ വസ്ത്രത്തില്‍ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെ ഒരു സ്ത്രീ എന്റെ തൊട്ടടുത്തുണ്ട്. തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകള്‍ താഴെ. അടുത്തു നിന്ന മരത്തില്‍ നിന്നും കൊമ്പുകള്‍ പതിയെ താഴ്ത്തി ഒരില പോലും മുറിഞ്ഞു വീഴാതെ സൂക്ഷ്മതയോടെ അതില്‍ നില്‍ക്കുന്ന ചെറിയകായ പറിച്ചു കഴിക്കുന്നു. ‘വിശക്കുന്നുണ്ടോ?’ ഞാന്‍ ചോദിച്ചു.ഇങ്ങനെയാണ് വിദ്യാ എംആര്‍ കാര്യങ്ങള്‍ ചോദിച്ചു തുടങ്ങിയത്. പിന്നീട് അറിഞ്ഞത് ഞെട്ടിക്കുന്ന കഥയും. തിരുവനന്തപുരത്തെ തിരക്കേറിയ തമ്പാനൂരില്‍ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായിരുന്ന വല്‍സ എന്നു പേരുള്ള ടീച്ചര്‍. വിദ്യയുടെ ഈ പോസ്റ്റ് വലിയ വാര്‍ത്തയായി. ഇതോടെ ഭരണകൂടവും പൊലീസും ഉണര്‍ന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ടീച്ചര്‍ക്ക് സുരക്ഷിത സ്ഥാനവും കിട്ടി.VALSLA teacher story

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറത്തെ ഇസ്ലാഹിയ സ്‌കൂളിലെ അദ്ധ്യാപികയാണെന്ന് വല്‍സല എന്ന് ആ അമ്മ വിദ്യയോട് പറഞ്ഞിരുന്നു. പോസറ്റില്‍ ഈ വിവരവും വിദ്യ ഷെയര്‍ ചെയ്തതോടെ വല്‍സല ടീച്ചറുടെ നിരവധി വിദ്യാര്‍ത്ഥികള്‍ പോസ്റ്റിന് മറുപടിയുമായി എത്തിയിരുന്നു. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഇന്ന് രാവിലെ തന്നെ വല്‍സല ടീച്ചറെ കണ്ടെത്തി കൂട്ടി കൊണ്ട് വരാന്‍ തമ്പാനൂര്‍ പൊലീസും രാവിലെ മുതല്‍ സര്‍വ്വ സന്നാഹങ്ങളുമായി മുന്നിട്ടിറങ്ങിയിരുന്നു.

തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലും പരിസരത്തും പൊലീസ് വല്‍സല ടീച്ചറെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ഇവര്‍ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന്റെ പരിസരത്തുണ്ടെന്ന് മനസ്സിലായത്. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെ നാലോളം പൊലീസുകാരും വനിതാ പൊലീസുകാപുമുള്‍പ്പടെ ഇവിടേക്ക് പോയി. ലോറന്‍സ് എന്ന പൊലീസുദ്യോഗസ്ഥന്‍ ടീച്ചറെ അന്വേഷിച്ച് തമ്പാനൂര്‍ മുതല്‍ നടന്നാണ് ക്ഷേത്രത്തിലെത്തിയത്. അവിടെ അമ്പലത്തിന് പുറത്ത് ടീച്ചര്‍ ഉണ്ടായിരുന്നു. കാര്യം പറഞ്ഞ് കൂടെ വിളിച്ചപ്പോള്‍ ഞാന്‍ എന്റെ മകനെ കാത്തിരിക്കുകയാണെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി.

വാഹനത്തില്‍ കയറാന്‍ പൊലീസുകാര്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ശീവേലി കഴിയട്ടെ എന്നായി മറുപടി. പിന്നെ വനിതാ പൊലീസുദ്യോഗസ്ഥരേയും കൂട്ടി വല്‍സല ടീച്ചറെ തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.അധികം വൈകാതെ സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്‌റ്റേഷനിലെത്തി ആ അമ്മയോട് വിശേഷങ്ങള്‍ തിരക്കുകയായിരുന്നു. ഭക്ഷണം കഴിച്ചോ എന്റെ കൂടെ വരുന്നോ അമ്മയെ ഞാന്‍ എന്റെ കൂടെ കൊണ്ട് പോകാം എന്നിങ്ങനെ സ്‌നേഹത്തോടെയുള്ള സബ് കളക്ടറുടെ സംസാരം ആ അമ്മയ്ക്ക് വലിയ സന്തോഷം പകരുന്ന ഒന്നായിരുന്നു.Divya s iyyer -valsala

പിന്നീട് ഒരു വനിതാ പൊലീസുകാരിയുടെ സഹായത്തോടെ ടീച്ചറുടെ കയ്യിലുണ്ടായിരുന്ന കവറുകളും മറ്റും ദിവ്യ എസ് അയ്യര്‍ അവരുടെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്നോളാമെന്നും എതിരെ നിന്ന് വാഹനങ്ങള്‍ വരുന്നത് കാണുമ്പോള്‍ ഭയമാണെന്നും പറഞ്ഞെങ്കിലും അവരെ സബ് കളക്ടര്‍ ചേര്‍ത്ത് പിടിച്ച ശേഷം കാറില്‍ അടുത്ത് തന്നെ ഇരുത്തി പുറത്തേക്ക് കൊണ്ട് പോവുകയായിരുന്നു. തിരുവനന്തപുരം നഗരസഭയുടെ കല്ലടിമുക്കിലെ ഓള്‍ഡ് ഏജ് ഹോമിലേക്ക് മാറ്റുകയായിരുന്നു.

ബന്ധുക്കളും മറ്റും വന്നാലും ഈ അമ്മയുടെ വാക്കുകള്‍ പൂര്‍ണമായും കേട്ട ശേഷം മാത്രമെ അവരോടൊപ്പം വിടണമോ വേണ്ടെയോയെന്ന് തീരുമാനിക്കുകയുള്ളു. സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം ലോകത്തെ അറിയിച്ച വിദ്യക്ക് ഒരു വലിയ സല്യൂട്ട് നല്‍കുന്നുവെന്നും ഇത്തരം മാനുഷിക പ്രവര്‍ത്തികളാണ് നാം എല്ലാവരും കൈമുതലാക്കേണ്ടതെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വല്‍സല ടീച്ചറെ സബ് കളക്ടര്‍ ഒപ്പം കൊണ്ട് പോയതിന് പിന്നാലെ വിദ്യ പൊലീസ് സ്‌റ്റേഷനിലെത്തി.

തന്റെ പ്രവര്‍ത്തികൊണ്ട് ഇത്ര വലിയ കാര്യം സംഭവിച്ചതിന്റെഅല്‍ഭുതം വിദ്യയുടെ മുഖത്ത് വ്യക്തമായിരുന്നു. തനിക്ക് ഇത് വലിയ സന്തോഷം നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു. ഈ അമ്മയെ സുരക്ഷിതമായ സ്ഥാനതെത്തിക്കാന്‍ സോഷ്യല്‍ മീഡിയ വഹിച്ചത് വലിയ പങ്കാണെന്നും തമ്പാനൂര്‍ എസ്‌ഐ സമ്പത്ത് പറഞ്ഞു. വിവരമറിഞ്ഞ് വല്‍സല ടീച്ചറുടെ നിരവധി വിദ്യാര്‍ത്ഥികള്‍ തന്നെ ഫോണില്‍ വിളിച്ചുവെന്നും ടീച്ചറുടെ അവസ്ഥ മെച്ചപെട്ടതാക്കുവാന്‍ എന്ത് സഹായവും ചെയ്യാന്‍ തയ്യാറെന്ന് പറഞ്ഞ് മുന്നോട്ട് വന്നതായും വിദ്യ പറഞ്ഞു.

വല്‍സല ടീച്ചര്‍ ഇസ്ലാഹിയയിലെ ടീച്ചര്‍ ആയിരുന്നു. ഞങ്ങളുടെയൊക്കെ സഹപ്രവര്‍ത്തകയുമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവിനും മോനുമൊപ്പം തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലേക്ക് പോയതാണ് എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടെ ടീച്ചര്‍…. അത്രയേ ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്കറിയൂ…… എങ്ങനെ ഈ അവസ്ഥയിലെത്തിയെന്ന് യാതൊരറിവുമില്ല……. ഞങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കാന്‍ ശ്രമിക്കും. നന്ദി ഈ പോസ്റ്റിന്….. വിവിധ കുട്ടികള്‍ക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. സ്‌ക്കൂളുമായി സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടട്ടെ….ഇങ്ങനെ ഒരു കമന്റാണ് വിദ്യയുടെ പോസ്റ്റിന് താഴെ എത്തിയത്. ഇത് കണ്ടതോടെ തിരുവനന്തപുരത്തെ അമ്മയെ കണ്ടെത്താന്‍ വിദ്യ തീരുമാനിക്കുകയായിരുന്നു.

റെയില്‍വേ സ്‌റ്റേഷനില്‍ കണ്ട ഭിക്ഷക്കാരിയില്‍ ചില സംശയങ്ങള്‍ വിദ്യയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് മാത്രമാണ് അവരിലേക്ക് ശ്രദ്ധ പതിഞ്ഞത്. വിശക്കുന്നുണ്ടോ എന്ന ചോദ്യത്തിലൂടെയാണ് അവരുമായി അടുക്കാന്‍ ശ്രമിച്ചത്. വിശപ്പില്ലെന്നായിരുന്നു മറുപടി. ‘കഴിക്കാന്‍ വല്ലതും വേണോ?’ ആ കണ്ണുകള്‍ പെട്ടെന്നൊന്നു തിളങ്ങി. ‘കയ്യിലുണ്ടോ ‘ അവര്‍ വണ്ടിക്കു മുന്നിലിരുന്ന ഹെയര്‍ ഓയില്‍ പായ്ക്കറ്റിലേയ്ക്കു നോക്കി. ‘അമ്മ ഇവിടെ തന്നെ നില്‍ക്കണം. ഞാന്‍ പോയി വാങ്ങി വരാം.’ ‘അതങ്ങു ദൂരെ പോണ്ടേ ”വിശക്കുമ്പോള്‍ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും.’ഇതായിരുന്നു വിദ്യ നല്‍കിയ ഉറപ്പ്. കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി ഇഡലി വട വാങ്ങി തിരിച്ചെത്തി. വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയില്‍ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു. ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളില്‍ വച്ചു. ഇതിന് ശേഷമായിരുന്നു വിദ്യയുടെ ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചത്.വിദ്യയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവര്‍ തുടര്‍ന്നു. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായ വല്‍സല തന്റെ കഥ പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ ആണിത്. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെന്‍ഷന്‍ ആയിട്ട് ഏഴ് വര്‍ഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസില്‍ ഇട്ടിട്ടുണ്ട്. 5000 രൂപ പെന്‍ഷനുണ്ട് അവര്‍ പറഞ്ഞു. പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിലെന്ന ചോദ്യം വിദ്യയെ കുഴക്കി. അങ്ങനെ ഒരു ആശയം മനസ്സിലെത്തി. ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ…എന്നായി പിന്നീടുള്ള ചോദ്യം.
പഴയ വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും തിരിച്ചറിഞ്ഞാലോ? ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം ആ മുഖത്ത് വിദ്യ കണ്ടു. എടുത്തോളൂ എന്നായിരുന്നു മറുപടി ‘അതെ അവളും മിടുക്കിയായിരുന്നു കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു കഴിഞ്ഞു കാണും അല്ലേ. ഞാന്‍ പോട്ടെ ‘ ഫോണില്‍ സമയം നോക്കി. കൃത്യം 11.10 ”ഇനി എങ്ങോട്ടാ ടീച്ചറെ ‘ ‘ശ്രീകണ്‌ഠേശ്വരത്ത് ‘ മുഷിഞ്ഞ കവറുകളും കൈയിലെടുത്ത് നോക്കി നില്‍ക്കേ തിരക്കിലേയ്ക്കലിഞ്ഞു ചേര്‍ന്ന വത്സ ടീച്ചര്‍.

ഇതിന് പിന്നാലെ വിദ്യയുടെ പോസ്റ്റില്‍ നിരവധി പ്രതികരണങ്ങളെത്തി. അതില്‍ നീനാ ശബരീഷ് കുറിച്ചത് ഇങ്ങനെയാണ്. ഇന്ന് ഞങ്ങളെല്ലാവരും പെര്‍മെന്റ് സര്‍വ്വീസില്‍ മറ്റു പല സ്‌ക്കൂളിലുമാണ്. അന്നു പഠിച്ചിരുന്ന കുട്ടികള്‍ കേരളം മുഴുവനും പടര്‍ന്നു വളര്‍ന്നിരിക്കണം. അതിനപ്പുറത്ത് മറ്റു രാജ്യങ്ങളിലേക്കും അവര്‍ പറന്നുയര്‍ന്നിട്ടുണ്ട്. ഈ വാര്‍ത്ത കേട്ടാല്‍ അവരോടിയെത്തും. കാരണം അവര്‍ മലപ്പുറത്തുകാരാണ്. എന്താണ് സംഭവിച്ചതെന്നു നമുക്കറിയില്ല. എങ്കിലും ടീച്ചര്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തയായി നടന്നിരുന്ന ഒരാളായിരുന്നു പണ്ടേ …. എല്ലാവരും ചിന്തിക്കും പോലല്ല ടീച്ചര്‍ ചിന്തിച്ചിരുന്നത്. പ്ലെയിന്‍ സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമായിരുന്നു എന്നും വേഷം. നിറയെ ആഭരണങ്ങളിടുമായിരുന്നു. പ്രായമേറെ ആയിട്ടാണ് ഒരു മോനുണ്ടായത്. സുന്ദരനായൊരാണ്‍കുട്ടി. ടീച്ചര്‍ പറയുന്ന കഥകള്‍….. ടീച്ചറുടെ പ്രായം….. വിദ്യാഭ്യാസ യോഗ്യത…… വീട്ടിലെ ചുറ്റുപാട് പലതിലും പണ്ടേ പൊരുത്തക്കേടുകളുണ്ടായിരുന്നുനീനാ ശബരീഷ് കുറിക്കുന്നു.പെട്ടെന്നൊരാള്‍ക്ക് എന്തോ ഒരു ചെറിയ പ്രശ്‌നമില്ലേ എന്നു തോന്നിക്കാവുന്ന ഒര സ്വാഭാവികത. എന്നാലും വളരെ സ്‌നേഹമുള്ള ആത്മാര്‍ത്ഥതയുള്ള ഒരു കണക്കു ടീച്ചറായിരുന്നു വത്സല ടീച്ചര്‍ ….. പറഞ്ഞ പല ജീവിത കഥകളും ടീച്ചറുടെ ഭാവനകളായിരുന്നുവോ എന്നു തോന്നിയിട്ടുണ്ട്. ജീവിതത്തിലെ നിരാശകളില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം സൃഷ്ടിച്ചു സമാധാനിച്ചിരുന്ന ചില നിര്‍ദ്ദോഷമായ നുണകള്‍ ആയിരുന്നുവോ? അതെല്ലാം? അറിയില്ല……. കാരണം ടീച്ചറെ അടുത്തറിയുന്ന നാട്ടുകാരെയോ സുഹൃത്തുക്കളെയോ ഞങ്ങള്‍ക്ക് മലപ്പുറം കാര്‍ക്ക് പരിചയമില്ല….. ഇവിടുള്ളിടത്തോളം കാലം മലപ്പുറത്തുകാര വരെ അകമഴിഞ്ഞു സ്‌നേഹിച്ചിട്ടുണ്ട്. അന്തസ്സായി നല്ലൊരദ്ധ്യാപികയായി അവരി വിടെ താമസിച്ചിരുന്നു. അങ്ങനെയിരിക്കെ ജന്മനാട്ടിലേക്ക് കുടുംബത്തോടൊപ്പം തിരിച്ചു പോയതാണ് …. വര്‍ഷങ്ങള്‍ക്കപ്പുറം….. പിന്നെ നടന്ന തൊന്നും ഞങ്ങള്‍ക്കറിഞ്ഞുകൂട….. സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ ഞങ്ങള്‍ കൂട്ടായി ശ്രമിക്കും അതുറപ്പ്.ഈ വരികളാണ് വിദ്യയ്ക്കും പ്രതീക്ഷയായ്ത. തിരുവനന്തപരും സ്വദേശിയാണ് വിദ്യ. മന്ത്രി കെടി ജലീലിന്റെ ഓഫീസില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്. ഈ ജോലിയിലെ സൗഹൃദവും ബന്ധങ്ങളുമെല്ലാം ടീച്ചറെ കണ്ടെത്തുന്നതില്‍ സഹായകമായി.

Top