വട്ടിയൂർക്കാവ് പിടിക്കാൻ വി.വി.രാജേഷ് !വി.കെ.പ്രശാന്തിന് വെല്ലുവിളി!

തിരുവനന്തപുരം :വട്ടിയൂർ കാവ് മണ്ഡലം പിടിച്ചെടുക്കാൻ യുവരക്തത്തെ ഇറക്കാൻ ബിജെപി .വികെ പ്രശാന്തിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെ ഇറക്കാനാണ് ബിജെപി തയാറെടുക്കുന്നത്.യുവരക്തങ്ങൾ തമ്മിലായിരിക്കും ഏറ്റുമുട്ടൽ .കോൺഗ്രസിൽ ഗ്രുപ്പ് പോരുകാരണം ഇതുവരെ സ്ഥാനാർഥി ചർച്ച ഒന്നും തുടങ്ങിയിട്ടില്ല .മൂന്ന് മുന്നണികള്‍ക്കും ശക്തമായ സ്വാധീന മേഖലകളുള്ള പ്രദേശമാണ് വട്ടിയൂര്‍ക്കാവ്. പാര്‍ലമെന്റ്, നിയമസഭ, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ മാറി മറിയുന്ന വോട്ടുകള്‍ ഇത് തെളിയിക്കുന്നു. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പവും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പവുമായിരുന്നു വട്ടിയൂര്‍ക്കാവ്. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വികെ പ്രശാന്തിനെ ജയിപ്പിച്ചുകൊണ്ട് വട്ടിയൂര്‍ക്കാവിന്റെ മനസ്സ് എല്‍ഡിഎഫിനൊപ്പമായി.

2011ൽ രൂപീകൃതമായ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലും 2016ൽ നടന്ന തിരഞ്ഞെടുപ്പിലും കെ.മുരളീധരനിലൂടെ യുഡിഎഫ് മണ്ഡലം നിലനിർത്തി. എന്നാൽ, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിനാണ് മണ്ഡലത്തിൽ ലീഡ് ലഭിച്ചത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിടലക്കം ലീഡ് നേടി കോൺഗ്രസ് സ്ഥാനാർഥി ശശി തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിൽ വിജയിച്ചു. മുരളീധരൻ ലോക്സഭയിലേക്കു മത്സരിക്കാൻ രാജിവച്ച ഒഴിവിലുണ്ടായ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്തിനാണ് അട്ടിമറി വിജയം ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടികളെ മാറി മാറി പിന്തുണയ്ക്കുന്ന മണ്ഡലത്തിന്റെ ചിത്രം രാഷ്ട്രീയ നേതൃത്വത്തെ കുഴപ്പിക്കുന്നതാണ്.മേയറായിരുന്ന പ്രശാന്ത് മത്സരിച്ചപ്പോൾ മണ്ഡലത്തിലെ 24 കോർപറേഷൻ വാർഡിൽ 23ലും ഇടതുപക്ഷം ലീഡ് നേടി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 18 ബൂത്തുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ 4 ബൂത്തുകളിലും ലീഡ് കിട്ടിയ എൽഡിഎഫ് 135 ബൂത്തുകളിൽ ലീഡ് ഉറപ്പിച്ചു. മുരളീധരൻ മത്സരിച്ചപ്പോൾ 82 ബൂത്തുകളിലും ലോക്സഭയിൽ തരൂരിലൂടെ 85 ബൂത്തുകളിലും മുന്നിലെത്തിയ യുഡിഎഫ് 24 ബൂത്തുകളിലൊതുങ്ങി. 2016ൽ കുമ്മനം രാജശേഖരൻ 47 ബൂത്തുകളിൽ ലീഡ് നേടിയത് ലോക്സഭാ തിരഞ്ഞെടുപ്പിൽ 79 ആയി ഉയർത്തി.

ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എല്‍ഡിഎഫിന് 37,628 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചത് 34,780 വോട്ടുകള്‍, 2848 വോട്ടിന്റെ വ്യത്യാസം. യുഡിഎഫിന് ആകെ 27,191 വോട്ടുകളാണ് ലഭിച്ചത്. വിവി രാജേഷിനെ പോലെ ശക്തനായ സ്ഥാനാര്‍ത്ഥി വന്നാല്‍ വട്ടിയൂര്‍ക്കാവില്‍ കാവിക്കൊടി പാറുമെന്ന് പ്രാദേശിക നേതൃത്വവും സംസ്ഥാനനേതാക്കളെ അറിയിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് വി.വി. രാജേഷ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് അടുത്ത ആഴ്ച കേരളത്തില്‍ എത്തിയതിന് ശേഷമായിരിക്കും തുടര്‍ ചര്‍ച്ചകളുണ്ടാകുക.

Top