കൊല്ലം: ഡോക്ടര്‍ ചമഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയ യുവതിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. മുന്‍പ് രണ്ടുതവണ വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ അമ്മയുമായ യുവതി ആദ്യ വിവാഹമെന്ന തരത്തിലാണ് സൈനികനെ കബളിപ്പിച്ചത്. സൈനികന്റെ പക്കല്‍ നിന്നും പണവും തട്ടി. അഞ്ചല്‍ കരവാളൂര്‍ സ്വദേശിനി റീനയ്‌ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇവര്‍ ഒളിവിലാണ്. റീനയുടെ മെഡിക്കല്‍ ബിരുദം വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.
പ്ലസ്ടുവും ബ്യൂട്ടീഷ്യന്‍ കോഴ്‌സുമാണ് ഇവരുടെ യോഗ്യതയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അനാഥയാണെന്ന് വിശ്വസിപ്പിച്ചുവെങ്കിലും ഇവര്‍ക്ക് കരവാളൂരില്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. തന്റെ പേര് അനാമിക എന്നാണെന്നാണ് കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികന്‍ പ്രദീപിനോട് റീന പറഞ്ഞിരുന്നത്. അനാഥയാണെന്നും ഡോക്ടറാണെന്നും പ്രദീപിനെ ധരിപ്പിച്ചു. ഇവര്‍ തമ്മില്‍ അടുപ്പത്തിലാവുകയും പിന്നീട് 2014ല്‍ വിവാഹത്തിലെത്തുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ചെന്നൈയിലേക്ക് റീന പോയി. റെയില്‍വേയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭര്‍തൃബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭര്‍തൃ ഗൃഹത്തിലെത്താറുമുണ്ട്. കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ്, റെയില്‍വേ ഹോസ്പിറ്റല്‍, ചെന്നൈ എന്ന ബോര്‍ഡും വച്ചു. ്രെസ്രതസ്‌കോപ്പ് ഉള്‍പ്പടെയുള്ള ഡോക്ടറുടെ ഉപകരണങ്ങളും ചില മരുന്നുകളും വീട്ടില്‍ സൂക്ഷിച്ചു.
ഇടയ്ക്ക് രോഗികളെ പരിശോധനയും നടത്തിവന്നു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് 20 ലക്ഷം രൂപ പലപ്പോഴായി പ്രദീപില്‍ നിന്നും റീന കൈക്കലാക്കി. ചെക്ക് മുഖേനയും എ.ടി.എം ഉപയോഗിച്ചുമാണ് പണം എടുത്തത്. പ്രദീപിന്റെ ഇളയച്ഛന്റെ മകന് റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് റീന ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ആവശ്യത്തിനായി 30,000 രൂപ ഇളയച്ഛനില്‍ നിന്നും കൈപ്പറ്റി. പ്രദീപിന്റെ വീട്ടില്‍ റീനയെ കൂടാതെ പ്രദീപിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ അമ്മ മരിച്ചു.
നല്ല ആരോഗ്യത്തോടെയുണ്ടായിരുന്ന അമ്മയുടെ മരണത്തില്‍ ദുരൂഹത തോന്നിയിരുന്നു. വൈകിട്ട് 6.30 ഓടെ വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. സ്വാഭാവിക മരണം എന്ന നിലയിലാണ് അന്ന് മൃദേഹം ദഹിപ്പിച്ചത്. പിന്നീട് റീനയുടെ മുറിയില്‍ നിന്നും ഇന്‍സുലില്‍ സ്ട്രിപ്പുകളും സിറിഞ്ചുകളും കണ്ടെത്തിയപ്പോള്‍ ബന്ധുക്കള്‍ക്ക് നേരിയ സംശയം തോന്നി. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തപ്പോഴാണ് അമ്മയുടെ മരണത്തില്‍ സംശയം ബലപ്പെട്ടത്.
ഈ വിഷയം ചൂണ്ടിക്കാട്ടി കൊട്ടാരക്കര പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മൃദേഹം ദഹിപ്പിച്ചതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് സാദ്ധ്യതയില്ല. റീനയെ കസ്റ്റഡിയില്‍ എടുത്തശേഷം മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അനാമികയുടെ(റീന) ആദ്യ വിവാഹമെന്ന ധാരണയിലാണ് പ്രദീപ് വിവാഹം ചെയ്തത്. അനാഥയെ വിവാഹം ചെയ്യുന്നതിനോട് ബന്ധുക്കള്‍ക്ക് ചില്ലറ എതിര്‍പ്പുണ്ടായിരുന്നെങ്കിലും അത് കാര്യമായി എടുത്തില്ല.
ആദ്യ രാത്രിയില്‍ റീനയുടെ അടിവയറ്റില്‍ ശസ്ത്രക്രിയ ചെയ്തതിന്റെ അടയാളം പ്രദീപ് കണ്ടെത്തി. മുന്‍പ് രണ്ട് തവണ സിസേറിയന്‍ നടത്തിയതിന്റെ അടയാളമായിരുന്നു ഇത്. എന്നാല്‍ അപ്പന്റൈറ്റിസിന് ഓപ്പറേഷന്‍ നടത്തിയതാണെന്ന് റീന പറഞ്ഞതോടെ പ്രദീപ് അത് വിശ്വസിച്ചു. റീനയുടെ ബാഗില്‍ നിന്നും പ്രദീപിന്റെ സഹോദരിക്ക് ലഭിച്ച റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടിയത്. ഇതില്‍ കരവാളൂരിലെ വിലാസവും റീന ശാമുവേല്‍ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.
ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് ഒര്‍ജിനലെന്നും ബോദ്ധ്യപ്പെട്ടത്. മുന്‍പ് രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതില്‍ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ പ്രദീപിന്റെ ബന്ധുക്കള്‍ മനസ്സിലാക്കി. പിന്നീടാണ് കൊല്ലം റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേയില്‍ ഇത്തരത്തില്‍ ഒരാള്‍ ജോലി ചെയ്തിട്ടില്ലെന്നും വ്യക്തമായി. വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്ത് റീനയ്‌ക്കെതിരെ കേസെടുത്തു. കൊട്ടാരക്കര ഡിവൈ.എസ്.പി ദില്‍രാജിനാണ് അന്വേഷണ ചുമതല.


