കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അനുപമയും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച വനിതാ മതിലില്‍ തൃശ്ശൂരിലാണ് ടി.വി. അനുപമ ഐ.എ.എസ് പങ്കു ചേര്‍ന്നത്. രാഷ്ട്രീയ-കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളും തൃശ്ശൂരില്‍ വനിതാ മതിലില്‍ പങ്കാളികളായി.കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരത്ത് വെള്ളയമ്പലം വരെ ദേശീയ പാതയില്‍ 670 കിലോമീറ്റര്‍ ദൂരത്തിലാണ് വനിതാ മതിലുയര്‍ന്നത്. വൈകിട്ട് 3.45ന് റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കി നാല് മണിക്ക് തന്നെ മതില്‍ തുടങ്ങി.
നവോത്ഥാനം നൽകിയ മൂല്യങ്ങളെയും ഭരണഘടനാപരമായി സ്‌ത്രീകൾക്ക് ലഭിക്കേണ്ട അവകാശങ്ങളെയും നിരാകരിക്കാൻ സംഘടിതമായി ശ്രമിക്കുന്ന വർഗ്ഗീയ-പുരോഗമനവിരുദ്ധ ശക്തികൾക്കുള്ള വൻ താക്കീതാണ് വനിതാ മതിലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിത മതിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കന്യാകുമാരി- സേലം ദേശീയ പാതയുടെ പടിഞ്ഞാറേ അതിരിലൂടെ അണിനിരന്നവര്‍ നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി. മുന്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തി ഒരു നിരയായും പലനിരയായും കൈകോര്‍ത്തവര്‍ വനിതാ മതിലിനെ വന്‍മതിലാക്കി മാറ്റി.പ്രധാന കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, മഹിളാ നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യ സാംസ്‌കാരിക, സമുദായ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് തിരുവനന്തപുരം വരെ 670 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാതയുടെ ഇടതുവശം (തെക്കു നിന്ന് വടക്കോട്ട്) ചേര്‍ന്നാണ് മതില്‍ തീര്‍ത്തത്.കാസര്‍ഗോഡ് ആദ്യകണ്ണിയായത് മന്ത്രി കെ കെ ശൈലജയാണ്. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയായി.
അതേസമയം വനിതാ മതില്‍ ഒരു തുടക്കമാണെന്നും വനിതാ മതിലിന് സംഘാടകര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതികരണവും പങ്കാളിത്തവും ഉണ്ടായിട്ടുണ്ടെന്നും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മതിലിനെ തകര്‍ക്കാന്‍ ശ്രമിച്ച ചെന്നിത്തല ജാള്യത കൊണ്ടാണ് വനിതാ മതില്‍ പരാജയമാണെന്ന് പറഞ്ഞതെന്നും പുന്നല പറഞ്ഞു. വനിതാ മതിലില്‍ 55 ലക്ഷം സ്ത്രീകള്‍ അണിനിരന്നെന്നും മതിലു കൊണ്ട് തീരുമോ എന്ന് ചോദിച്ചവരോട് സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്, മതിലുകൊണ്ട് തീരില്ല, തുടങ്ങുകയാണ് എന്ന സന്ദേശമാണ് പങ്കുവെക്കാനുള്ളതെന്നും പുന്നല പറഞ്ഞു.
‘കേരളത്തിന്റെ സാമൂഹിക അവസ്ഥയെ ധ്വംസിക്കുന്ന ജീര്‍ണതകളെ പ്രതിരോധിക്കാന്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്ന എല്ലാവരേയും ചേര്‍ത്തി നിര്‍ത്തികൊണ്ട് ഈ മൂവ്‌മെന്റിനെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ടിയാണ് ശ്രമിക്കുന്നത്. അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വളരെ പോസിറ്റീവ് പ്രതികരണമാണ് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. അതുകൊണ്ട് നാടിന്റെ പൊതു താല്‍പ്പര്യത്തിനും ഇത്തരം മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള വളരെ ശക്തമായ മുന്നോട്ടു പോക്ക് ഉണ്ടാകും’- പുന്നല ശ്രീകുമാര്‍ പറഞ്ഞു.
പരാജയം സംഭവിച്ചത് കൊണ്ടുള്ള ചെന്നിത്തലയുടെ ജാള്യത മറച്ചു വെക്കാനാണ് വനിതാ മതില്‍ പരാജയമാണെന്ന് പറഞ്ഞത്. മതില്‍ തകര്‍ക്കാന്‍ നിന്ന ആള് എന്‍.എസ്.എസ് പിന്തുണച്ച അയ്യപ്പ ജ്യോതിയെ കുറിച്ച് ഒന്നും മിണ്ടിയില്ല. ഫലത്തില്‍ നമ്മളെ ദുര്‍ബലപ്പെടുത്തുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന രീതിയിലുള്ള നടപടികളാണ് ചെന്നിത്തല കുറച്ചു നാളുകളായി സ്വീകരിക്കുന്നതെന്നും പുന്നല പറഞ്ഞു.
‘യാഥാസ്ഥിതികരായ ഒരു ന്യൂനപക്ഷത്തിന്റെ തെരുവിലെ പ്രതിഷേധങ്ങളുടെ മുകളില്‍ നിക്കേണ്ടിയിരുന്ന കേരളത്തിലെ സ്ത്രീ സമൂഹം അവസര സമത്വവും ഭരണഘടനയുടെ തുല്യനീതി, സ്വാതന്ത്രം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടി കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തില്‍ ഉറച്ചു നിന്ന് ലോകശ്രദ്ധയിലേയ്ക്ക് വന്‍മതില്‍ തീരത്താണ് സന്ദേശം പങ്കുവെച്ചിട്ടുള്ളത്.
ഭരണഘടനയ്ക്കും സമൂഹത്തിന്റെ പൊതു താല്‍പ്പര്യത്തിനും എതിരായി തങ്ങളുടെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കണമെന്നു പ്രഖ്യാപിക്കുന്ന സമൂഹത്തിനെതിരെയുള്ള ഒരു പോരാട്ടമാണിത്. ആ പോരാട്ടത്തിനകത്ത് ഒരു രാഷ്ട്രീയമുണ്ട്. അത് ആത്യന്തികമായി പരിശോധിച്ചാല്‍ കേരളത്തിന്റെ സാമൂഹിക ഘടനയിലെ ഒരു പൊളിച്ചെഴുത്താണിത്.കാരണം സവര്‍ണവിഭാഗങ്ങള്‍ ഒരു ശ്രേണീകൃത സാമൂഹ്യ അവസ്ഥ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള അവരുടെ വ്യഗ്രതയും ഞങ്ങളെപ്പോലെ പിന്നോക്ക വിഭാഗങ്ങള്‍ നേതൃത്വം കൊടുത്തു കൊണ്ടുവന്ന ഈ മുന്നേറ്റത്തെയാണ് വര്‍ഗീയ മതിലുകള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തത്. അത് പങ്കെടുക്കാതിരുന്നവരെ മഹത്വവല്‍ക്കരിക്കുനതിനു വേണ്ടിയും പങ്കെടുക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുമാണ്. പക്ഷേ അതിനെയെല്ലാം അവഗണിച്ചു കൊണ്ട് കേരളത്തിന്റെ പുരോഗമന മനസ് ഇറങ്ങിനിന്നു.
കേരളത്തിന്റെ സാമൂഹിക ഘടനയിലുള്ള ഒരു പൊളിച്ചെഴുത്ത് കൂടിയാണ് ഈ വനിതാ മതില്‍. അത് കേരളത്തിന്റെ പൊതുവിലെ രാഷ്ട്രീയത്തിലും സാമൂഹിക അവസ്ഥയിലും സംഭവിക്കുന്ന ഇനിയുണ്ടാകുന്ന പ്രതികരണങ്ങളും അതിന്റെ സമവാക്യങ്ങളിലു ഉണ്ടാകുന്ന വ്യതിയാനങ്ങളും തന്നെയാണ് ഇതിന്റെ രാഷ്ട്രീയം. അതിനെ അങ്ങനെ കാണേണ്ടതുണ്ട്.ഇപ്പോള്‍ ഉയര്‍ത്തിയ മതില്‍ ദുര്‍ബലപ്പെട്ടാല്‍ തീര്‍ച്ചയായും ജീര്‍ണതകള്‍ വീണ്ടും വരും. അപ്പോള്‍ ഈ കൂട്ടായ്മ നിലനിര്‍ത്തിപ്പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നുണ്ട്’- പുന്നല പറഞ്ഞു.










