യുവാവ് പുലർച്ചെ അയൽവീട്ടിൽ കുത്തേറ്റ് മരിച്ചു ; കള്ളനെന്ന് കരുതി കുത്തിയതാണെന്ന് വീട്ടുടമ

തിരുവനന്തപുരം : പേട്ടയിൽ യുവാവ് അയൽവീട്ടിൽ കുത്തേറ്റ് മരിച്ചു. പേട്ട സ്വദേശിയായ അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. അനീഷിനെ കൊലപ്പെടുത്തിയ വീട്ടുടമ ലാലു പൊലീസിന് കീഴടങ്ങി. പുലർച്ചെ നാല് മണിക്ക് ശബ്ദം കേട്ടതായും, അനീഷിനെ കണ്ടപ്പോൾ കള്ളനെന്ന് കരുതി കുത്തിയതാണെന്നും ലാലു പൊലീസിനോട് പറഞ്ഞു.

അനീഷിനെ കുത്തിയതിന് ശേഷം ലാലു പൊലീസ് സ്റ്റേഷനിൽ എത്തി, വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും അടിയന്തരമായി ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തി അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രതിയെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്. അനീഷിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലാലുവിന്റെ വീട്ടിൽ അനീഷ് പുലർച്ചെ എത്തിയത് എന്തിനെന്നത് ദുരൂഹമാണ്. അനീഷിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പേട്ട സിഐ പറഞ്ഞു. പേട്ട ചായക്കുടി ലൈനിലെ ഈഡൻ എന്ന വീട്ടിൽ ലാലുവും ഭാര്യയും രണ്ട് മക്കളുമാണ് താമസിച്ചിരുന്നത്. വീടിന്റെ രണ്ടാം നിലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ലാലുവിന്റെ കുടുംബത്തെ പൊലീസ് വീട്ടിൽ നിന്നും മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സിഐ പറഞ്ഞു.

Top