സ്വർണ്ണക്കടത്തിൽ ബിജെപി ഉന്നതരും സംശയനിഴലിൽ.അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന്‌ സ്വപ്‌ന; ബിജെപിക്ക്‌ വേണ്ടിയും സഹായം തേടി.

കൊച്ചി:ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത് . ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചതായും സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. നിരവധി തവണ കണ്ടിട്ടുണ്ടെന്നും അനിൽ നമ്പ്യാരുടെ ബന്ധുവിന്റെ കടയുദ്‌ഘാടനത്തിന്‌ കോൺസുൽ ജനറലിനെ കൊണ്ടുപോയത്‌ താനാണെന്നും സ്വപ്‌ന മൊഴിയിൽ പറയുന്നു.അനിൽ നമ്പ്യാർക്ക് ഗൾഫിൽ പോകാനുള്ള തടസം നീക്കി നൽകിയത് സ്വപ്‌ന സുരേഷാണ്.

സ്വർണക്കടത്ത്‌ കേസിൽ ആർഎസ്‌എസ്‌ ചാനൽ മേധാവി അനിൽ നമ്പ്യാരെ ചോദ്യം ചെയ്‌തതോടെ ഉന്നത ബിജെപി നേതാക്കളും സംശയനിഴലിൽ. മുഖ്യപ്രതി സ്വപ്‌ന സുരേഷ്‌ അടക്കമുള്ളവരുമായി ബിജെപി നേതാക്കൾക്കുള്ള അടുത്ത ബന്ധം സംബന്ധിച്ച്‌ അന്വേഷണസംഘത്തിന്‌ നിർണായക വിവരങ്ങൾ കിട്ടിയതായി സൂചനയുണ്ട്‌. സ്വപ്‌ന സുരേഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ അനിൽ നമ്പ്യാരെ അന്വേഷണസംഘം ചോദ്യംചെയ്‌തത്‌. യുഎഇ കോൺസുലേറ്റ്‌ ഉന്നതരെ ബിജെപിയുമായി അടുപ്പിച്ചത്‌ താൻ പറഞ്ഞത്‌ പ്രകാരമാണെന്ന സ്വപ്‌നയുടെ മൊഴി അനിൽ നമ്പ്യാർ ശരിവച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വർണക്കടത്ത്‌ കണ്ടെത്തിയ ജൂലൈ അഞ്ചിന്‌ സ്വപ്‌ന സുരേഷും അനിൽ നമ്പ്യാരും തമ്മിൽ രണ്ടുതവണ മൊബൈലിൽ സംസാരിച്ചു. ബാഗേജ്‌ വിട്ടുകിട്ടിയില്ലെങ്കിൽ സരിത്തിനോട്‌ കുറ്റം ഏൽക്കാൻ പറയണമെന്നും ബാക്കിയെല്ലാം തങ്ങൾ നോക്കിക്കൊള്ളാമെന്നും അനിൽ നമ്പ്യാർ പറഞ്ഞിരുന്നു. ഇതാണ്‌ ബിജെപി നേതൃത്വത്തിലേക്ക്‌ സംശയമുന നീളാൻ വഴിയൊരുക്കിയത്‌.

സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ ചിലർക്കുള്ള വൻ സ്വത്തിനെക്കുറിച്ചും അന്വേഷണ സംഘത്തോട്‌ അനിൽ നമ്പ്യാർ സൂചനകൾ നൽകിയതായാണ്‌ വിവരം.അനിൽ നമ്പ്യാർക്ക്‌ ബിനാമി നിക്ഷേപമുള്ളതെന്ന്‌ ആരോപണമുള്ള തിരുവനന്തപുരത്തെ ടൈൽസ്‌ ഷോറും 2019ൽ യുഎഇ കോൺസുലേറ്റ്‌ ജനറലാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഈ ഷോറൂമിലെ മറ്റൊരു പങ്കാളിയുടെ പേരിലുള്ള ശാസ്‌തമംഗലത്തെ ആഡംബര ഫ്‌ളാറ്റിൽ സ്വപ്‌നയും ചില ബിജെപി ഉന്നത നേതാക്കളും ഒത്തുകൂടിയതിന്റെ തെളിവും അന്വേഷണ സംഘത്തിന്‌ കിട്ടി എന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു . കേന്ദ്രമന്ത്രി വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ എന്നിവരുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്‌ ആർഎസ്‌എസ്‌ ചാനൽ കോ–-ഓർഡിനേറ്റിങ്‌ എഡിറ്ററായ അനിൽ നമ്പ്യാർ.

തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ്‌ നയതന്ത്ര പാഴ്‌സലല്ലെന്ന്‌ കസ്‌റ്റംസിന്‌ എഴുതിക്കൊടുക്കാൻ സ്വപ്‌നയോട്‌ നിർദേശിച്ചത്‌ അനിൽ നമ്പ്യാരാണ്‌. വ്യക്തിപരമായ ബാഗേജ്‌ ആണെന്നും വിട്ടുതരാൻ ബുദ്ധിമുട്ടാണെങ്കിൽ തിരിച്ചയക്കണമെന്ന്‌ കോൺസുലേറ്റ്‌ ജനറലിന്റെ മേൽ വിലാസത്തിൽനിന്ന്‌ സ്വപ്‌ന മെയിൽ അയക്കുകയും ചെയ്‌തിരുന്നു. നയതന്ത്ര ബാഗേജ്‌ അല്ല പിടിച്ചതെന്ന്‌ കേന്ദ്രമന്ത്രി വി മുരളീധരൻ അതിനുശേഷമാണ്‌ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വാദം ഉയർത്തിയത്‌.

അതേസമയം അനിൽ നമ്പ്യാരുടെ പേരിൽ യുഎഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നതിതാൽ യാത്രവിലക്ക്‌ ഉണ്ടായിരുനനു. .അറ്റ്‌ലസ് രാമചന്ദ്രന്റ അഭിമുഖത്തിനായി അനിലിന്‌ ദുബായ് സന്ദർശിക്കേണ്ടിയിരുന്നു. അവിടെ സന്ദർശിച്ചാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്ന അനിൽ നമ്പ്യാർ യാത്രാനുമതി ലഭിക്കാൻ സരിത്തിനെ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാൻ നിർദേശിച്ചു. അതനുസരിച്ച് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കോൺസലേറ്റ് ജനറൽ വഴി യാത്രാനുമതി നൽകി. അതിന് ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളായി. 2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു. ഒരുമിച്ച് ഡ്രിങ്ക്‌സ് കഴിച്ചു. അന്ന് യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാർ അന്വേഷിച്ചു. ബി.ജെ.പിക്കു വേണ്ടി കോൺസുലേറ്റിന്റെ സഹായങ്ങളും അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചുവെന്നും സ്വപ്‌ന മൊഴി നൽകി.

ബന്ധുവിന്റെ ടൈൽ കട ഉദ്ഘാടനത്തിന് യു.എ.ഇ കോൺസുൽ ജനറലിനെ ഉദ്ഘാടനത്തിനായി കൊണ്ടുവരാൻ കഴിയുമോ എന്നും ആരാഞ്ഞു. താൻ അത് ഏറ്റു. അതിന് ശേഷം ടൈൽ കട ഉദ്ഘാടത്തിന് വീണ്ടും കണ്ടു. ഉദ്ഘാടനത്തിന് എത്തിയ കോൺസുൽ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്ന് ചോദിച്ചു. ഇക്കാര്യം താൻ കോൺസൽ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി. മാക്ബുക്ക് സമ്മാനമായി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമ വഴി അത് സമ്മാനമായി നൽകി. ഇടക്ക് സൗഹൃദം പുതുക്കാനായി തന്നെ വിളിക്കാറുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.

സ്വർണക്കടത്ത് സംബന്ധിച്ച വാർത്ത ചാനലുകളിൽ വന്നപ്പോൾ അത് നിർത്താൻ കോൺസുൽ ജനറൽ തന്റെ സഹായം അഭ്യർത്ഥിച്ചു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവിൽ പോകാൻ തിരുവനന്തപുരത്തെ ഒരു അഭിഭാഷകൻ നിർദേശിച്ചു. അതിന് മുൻപ് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോൺസുൽ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാൻ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടു. അനിൽ നമ്പ്യാരെ തിരിച്ചുവിളിച്ച് കോൺസുൽ ജനറലിന്റെ പേരിൽ ഒരു കത്ത് തയ്യാറാക്കി നൽകാൻ താൻ ആവശ്യപ്പെട്ടു. കത്ത് തയ്യാറാക്കി നൽകാം എന്ന് അനിൽ നമ്പ്യാർ അറിയിച്ചു. എന്നാൽ ആ സമയത്ത് താൻ സ്വയംരക്ഷയ്ക്കുള്ള ശ്രമത്തിലായിരുന്നതിനാൽ ഇക്കാര്യം തുടർന്ന് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നും സ്വപ്‌ന സുരേഷ് മൊഴി നൽകി.

Top