അഞ്ചില്‍ നാലിടത്തും ഭരണം കൈക്കലാക്കുന്ന ബിജെപി,പുതിയ തട്ടകവുമായി ആം ആദ്മി ,ഇല്ലാണ്ടാകുന്ന കോൺഗ്രസ്സ്

രാജ്യത്ത് അ‌ഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലമറിയാന്‍ ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അ‌ഞ്ചില്‍ നാലിടത്തും വിജയമുറപ്പിക്കാനൊരുങ്ങി ബി ജെ പി.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് ബി ജെ പി കനത്ത ലീഡ് നേടി മുന്നേറുന്നത്. പഞ്ചാബില്‍ ഭരണപക്ഷത്തിരുന്ന കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ആം ആദ്‌മി പാര്‍ട്ടി ശക്തി തെളിയിച്ചിരിക്കുന്നു. അഞ്ചിടങ്ങളിലും ദയനീയ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. ഉത്തര്‍പ്രദേശില്‍ ഒറ്റ അക്കത്തില്‍ തന്നെ തുടരുന്ന ബി എസ് പിക്ക് അധികാരം തിരിച്ചുപിടിക്കാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. ഡല്‍ഹിക്ക് അപ്പുറത്തേക്കും ആം ആദ്‌മി പാര്‍ട്ടിക്ക് ചുവടുവയ്ക്കാനായി എന്നതും എടുത്തുപറയേണ്ടതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശില്‍ വ്യക്തമായ ലീഡ് നിലയോടെ ബി ജെ പി കുതിപ്പ് തുടരുകയാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി ജെ പി ഭരണത്തുടര്‍ച്ച നേടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 263 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് നിലനിറുത്തുന്നത്. കോണ്‍ഗ്രസ്, കര്‍ഷക സമര ശക്തികേന്ദ്രങ്ങളും ഇതില്‍പ്പെടും. മുഖ്യമന്ത്രി യോഗി ഉള്‍പ്പടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുകയാണ്. 135 സീറ്റുകളുടെ ലീഡുമായി എസ് പി പിന്നാലെയുണ്ട്. കോണ്‍ഗ്രസ് രണ്ട് സ്ഥലത്തും ബി എസ് പി ഒരു സ്ഥലത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്.

പഞ്ചാബില്‍ കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയാണ് ഏറ്റുവാങ്ങിയത്. ആപ്പിന്റെ(എ എ പി ) തേരോട്ടത്തിന് മുന്നില്‍ ബിജെപിയുടെയും ശിരോമണി അകാലി ദളിന്റെയും അവസ്ഥ ഇതു തന്നെയാണ്. മത്സരിച്ച രണ്ട് സീറ്റിലും നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി പിന്നിലാണ്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അമരീന്ദര്‍ സിംഗിന് പട്യാലയില്‍ ദയനീയപരാജയമാണ് നേരിടേണ്ടി വന്നത്. പട്യാല സീറ്റിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എഎപിയുടെ അജിത്ത് പാല്‍ സിംഗാണ് ഇവിടെ വിജയിച്ചത്. അമൃത്സര്‍ ഈസ്റ്റില്‍ മത്സരിച്ച പഞ്ചാബ് പിസിസി അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും പരാജയപ്പെട്ടു. സിദ്ദു രണ്ടാം സ്ഥാനത്തേക്കാണ് ഇവിടെ പിന്തള്ളപ്പെട്ടത്. 34257 വോട്ടുകളുമായി എഎപിയുടെ ജീവന്‍ ജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ എ എ പി-91, കോണ്‍ഗ്രസ്-19, ബി ജെ പി-2,എസ് എ ഡി-4 എന്നിങ്ങനെയാണ് ലീഡ് നില.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഉത്തരാഖണ്ഡില്‍ ലീഡ് നിലയില്‍ ബി ജെ പിയാണ് മുന്നില്‍. 48 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 18 സീറ്റുകളുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് തുടരുന്നു. മറ്റുള്ളവര്‍ നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. 70 സീറ്റുകളുള്ള സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് ഭൂരിഭാഗം സര്‍വേകളും പ്രവചിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യ ഫലസൂചനകള്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ ബിജെപിക്കായിരുന്നു മുന്‍തൂക്കം. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ ഒരു സീറ്റില്‍ ലീഡ് നേടിയിരുന്ന ആംആദ്മിയ്ക്ക് ഇപ്പോള്‍ ഒരിടത്തും ലീഡില്ല. സംസ്ഥാനത്ത് ആം ആദ്മിക്ക് ഒരു സീറ്റ് ലഭിക്കുമെന്നായിരുന്നു സര്‍വേ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. ‘ഒരവസരം തരൂ’ എന്നായിരുന്നു ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ എഎപി മുന്നോട്ട് വച്ച മുദ്രാവാക്യം.

മണിപ്പൂരില്‍ 60 സീറ്റില്‍ 33 ഇടത്തും ലീഡ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയാവാനൊരുങ്ങുകയാണ് ബിജെപി. കോണ്‍ഗ്രസിന് 2017ല്‍ നേടിയ സീറ്റുകളുടെ എണ്ണത്തിന്റെ പകുതിയില്‍ പോലും ലീഡ് പിടിക്കാന്‍ ഇനിയുമായിട്ടില്ല. ആകെ അ‌ഞ്ചിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ്.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുക്കുമ്ബോള്‍ ഗോവയില്‍ ഭരണത്തുടര്‍ച്ചയ്ക്കൊരുങ്ങി ബി ജെ പി. 19 സീറ്റുകളിലായി ബി ജെ പി ലീഡ് നില തുടരുകയാണ്. പന്ത്രണ്ട് സീറ്റുകളിലായി കോണ്‍ഗ്രസ് പിന്നാലെയുണ്ട്. തൃണമൂല്‍ മൂന്നിടത്തും എ എ പി രണ്ടിടത്തും ലീഡു ചെയ്യുന്നുണ്ട്. ഇത്തവണ എ എ പിക്ക് ഗോവയില്‍ അക്കൗണ്ട് തുറക്കാനാകുമോ എന്നതും നിര്‍ണായകമാകും. 40 നിയമസഭാ സീറ്റുകളിലായി 332 സ്ഥാനാര്‍ത്ഥികളാണ് അങ്കം കുറിച്ചത്.

Top