യാതനകള്‍ക്ക് വിട നല്‍കി തൊടുപുഴ വാസന്തി യാത്രയായി;  മറഞ്ഞത് ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കലാകാരി

തൊടുപുഴ: നടിയും നാടക പ്രവര്‍ത്തകയുമായ തൊടുപുഴ വാസന്തി (65)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു. സംസ്‌കാരം വൈകുന്നേരം നാലിന് സഹോദരന്റെ വസതിയില്‍ നടക്കും. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ നേരത്തെ മുറിച്ചുമാറ്റിയിരുന്നു.

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് പി വാസന്തി എന്ന തൊടുപുഴ വാസന്തിയുടെ ജനനം. 450 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 16ഓളം ടെലിവിഷന്‍ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാടക നടന്‍ അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പിലൂടെയായിരുന്നു അഭിനയ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ്.വളരെ ചെറുപ്പത്തിലേ നാടകത്തിലും ബാലെ ട്രൂപ്പുകളിലും അഭിനയ ജീവിതം തുടങ്ങി.പീനല്‍കോഡ്’ എന്ന നാടകത്തില്‍ അഭിനയിക്കവെ അടൂര്‍ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരു വിളിച്ചത്. കെ.ജി ജോര്‍ജ്ജിന്റെ ‘യവനിക’, അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങള്‍ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദര്‍, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. റേഡിയോ നാടക രംഗത്തും അവര്‍ സജീവമായിരുന്നു.

തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ ഒരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. രോഗബാധിതയായ ദയനീയ അവസ്ഥയില്‍ കഴിയുന്ന വാസന്തിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഡബ്ല്യൂസിസി സഹായവുമായി രംഗത്ത് വന്നത്.

പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതോടെ സിനിമയില്‍നിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വര്‍ഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റില്‍ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി.

സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവര്‍ഷം മുന്‍പ് അതു പൂട്ടി. ചോര്‍ന്നൊലിക്കുന്ന വീടും തീരാനോവുകള്‍ക്കുമൊപ്പം അവസാന കാലം കഴിച്ചു കൂട്ടി. അപ്പോഴും അഭിനയം തുടരണമെന്നായിരുന്നു അവരുടെ ആഗ്രഹം.

Top