ആലുവ റെയില്‍വേ സ്റ്റേഷന്‍ ബോംബുവെച്ച് തകര്‍ക്കും; അഞ്ചു വയസുകാരന്‍റെ കുസൃതിയില്‍ വലഞ്ഞ് പോലീസ്

മണിക്കൂറുകളോളം പോലീസിനെ കറക്കി അഞ്ച് വയസുകാരന്റെ കുസൃതി. ആലുവ റെയില്‍വേ സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ലഭിച്ച ഫോണ്‍ സന്ദേശം മണിക്കൂറുകളോളമാണ് പോലീസിനെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. ബുധനാഴ്ച രാത്രിയാണ് അഞ്ച് വയസുകാരന്റെ സന്ദേശം കണ്‍ട്രോള്‍ റൂമിലെത്തിയത്. പേര് രാജപ്പനാണെന്നും സുഹൃത്ത് തങ്കപ്പന്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ തകര്‍ക്കാന്‍ ബോംബുമായി എത്തിയിട്ടുണ്ടെന്നും സ്റ്റേഷന്‍ ഉടന്‍ തകര്‍ക്കുമെന്നുമായിരുന്നു സന്ദേശം. സന്ദേശം കിട്ടിയ പോലീസ് സ്റ്റേഷനിലെത്തി പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡിനെയും ബോംബ് സ്ക്വാഡിനെയും വിളിച്ച് വരുത്തി പരിശോധന തുടര്‍ന്നു. പെട്ടന്നുണ്ടായ പരിശോധ സ്റ്റേഷനിലെ യാത്രക്കാരെയും ആശങ്കയിലാക്കി. ഇതിനിടയിലാണ് സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ കോതമംഗലം സ്വദേശിനിയുടെ പേരിലുള്ളതാണ് സിംകാര്‍ഡെന്ന് കണ്ടെത്തി. യുവതിയുടെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തപ്പോളാണ് അഞ്ചു വയസുകാരന്റെ ‘കുസൃതി’യാണെന്ന് മനസിലാകുന്നത്. യുവതിയുടെ മകനാണ് ബോംബു സന്ദേശം കണ്‍ട്രോള്‍ റൂമിന് നല്‍കിയതെന്ന് വ്യക്തമായി. കുട്ടിയാണെന്ന പരിഗണന നല്‍കി പോലീസ് കേസെടുത്തിട്ടില്ല.

Top