കൊച്ചി: ജനക്കൂട്ടം നോക്കിനില്‍ക്കെ തൃശൂരിൽ ദലിത് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. തൃശൂർ ചെങ്ങാലൂർ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ജീതുവിന്റെ ഭര്‍ത്താവ് മോനടി വിരാജ് ഒളിവില്‍ പോയി. കുടുംബശ്രീ യോഗത്തിനിടെയാണ് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച വെള്ളിക്കുളങ്ങരയില്‍ കുടുംബശ്രീ യോഗം നടക്കുന്നതിനിടെയാണ് സംഭവം.
വിരാജ് യുവതിയുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കൊളുത്തിയിട്ടും നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും നോക്കി നില്‍ക്കുകയായിരുന്നു.യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ താമസിച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് യുവതി മരിച്ചത്.
പഞ്ചായത്ത് അംഗവും കുടുംബശ്രീ ഭാരവാഹികളും കൊലയ്ക്ക് സാക്ഷിയാണെങ്കിലും ആരും അതിക്രമത്തില്‍ ഇടപെട്ടില്ല. വാക്കേറ്റവും ബഹളവും ഉണ്ടായി. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു. മറ്റാരോ തടയാനോ രക്ഷിക്കാനോ ശ്രമിച്ചില്ല. ആരും യുവതിയെ ആശുപത്രിയിലെത്തിക്കാനും ശ്രമിച്ചില്ല. പൊള്ളലേറ്റ ജീത്തുവിനെ സ്വന്തം അച്ഛനാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ മരണമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വായ്പ കുടിശകയെപറ്റി സംസാരിക്കാനാണ് യുവതിയെ കുടുബശ്രീ യോഗത്തിലേക്ക് വിളിച്ച് വരുത്തിയത്. വിരജ് യുവതിയുമായി ദീര്‍ഘകാലമായി അകന്നുകഴിയുകയായിരുന്നു. ഒളിവില്‍ പോയ ഭര്‍ത്താവിന് പൊലീസ് തിരയുകയാണ്.



