കോഴിക്കോട് : സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഒ.ജെ ജനീഷിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതിൽ കടുത്ത എതിർപ്പാണ് ഐ ഗ്രൂപ്പിൽ നിലനിൽക്കുന്നത്.
കേരളത്തിൽ തുടരാൻ അവസരം നൽകണം. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം വേണ്ട കേരളത്തിൽ തുടരാനാണ് താല്പര്യം എന്ന് അബിൻ വർക്കി പത്രസമ്മേളനത്തിൽ പറഞ്ഞു . കേരളത്തിൽ തുടരാൻ അവസരം നൽകണമെന്ന് നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പാർട്ടി പറഞ്ഞതെല്ലാം താൻ ചെയ്ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം അബിൻ വർക്കി ഏറ്റെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്.
കാലങ്ങളായി യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുന്നു. രാഹുൽ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തവണ മത്സരിക്കാനായി.170000 വോട്ടുകളാണ് നേടിയത്. കോൺഗ്രസ് എന്ന ടാഗ് വന്നാലേ താൻ ഉള്ളൂ. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ലെന്നും അബിൻ വർക്കി പറഞ്ഞു. നിലപാടിലുറച്ച അബിൻ വർക്കി വൈകാരികമായി പ്രതികരിക്കുന്നതാണ് കാണാനായത്. തന്റെ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് അബിൻ വർക്കി പ്രതികരിച്ചത്.
കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹം. കോൺഗ്രസ് വികാരം മാത്രമാണ് ഉള്ളത്. ആ അഡ്രസ് മാത്രമാണ് ഉള്ളത്. സഹപ്രവർത്തകർ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നോടൊപ്പം നിന്നു. പാർട്ടി തീരുമാനത്തെ മറിച്ച് പറയില്ല. സ്ഥാനമാനമല്ല പ്രധാനം. പാർട്ടി തീരുമാനം തെറ്റാണെന്ന് താൻ പറയില്ലെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു. തന്നെ വെട്ടി തുണ്ടമാക്കിയാലും പാർട്ടി തന്നെയാണ് വലുത്. വെല്ലുവിളിക്കാൻ ഇല്ല. അഭ്യർത്ഥന മുന്നോട്ട് വെക്കുകയാണ്. ജനീഷ് യോഗ്യനാണ്. യൂത്ത് കോൺഗ്രസിൽ ആരും അയോഗ്യരല്ല. മതേതരത്വം മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നവരാണ്. സ്ഥാനം ഇല്ലെങ്കിലും താൻ യൂത്ത്കോൺഗ്രസിൽ ഉണ്ടാകുമെന്നും അബിൻ കൂട്ടിച്ചേർത്തു.
അബിൻ വർക്കിയെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് പരിഗണിക്കാത്തത് മാത്രമല്ല ഐ ഗ്രൂപ്പിൻ്റെ പരാതി. നിലവിലുണ്ടായിരുന്ന വൈസ് പ്രസിഡൻ്റ് സ്ഥാനം തിരികെ എടുത്തു. പകരം രണ്ട് വർഷം മുൻപ് നിരസിച്ച ദേശീയ സെക്രട്ടറി സ്ഥാനം അടിച്ചേൽപ്പിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തമാക്കാനുള്ള നീക്കം ആണിതെന്നാണ് അബിൻ വർക്കിയുടെ പരാതി.
അതേസമയം, രമേശ് ചെന്നിത്തലയും നിലവിലുള്ള തീരുമാനത്തിൽ കടുത്ത എതിർപ്പിലാണുള്ളത്. രാഹുൽ ഗാന്ധി മുന്നോട്ടുവച്ച സംഘടന തിരഞ്ഞെടുപ്പ് എന്ന ആശയത്തെ തകർക്കുന്ന നിലപാടെന്നാണ് ഐ ഗ്രൂപ്പിൻ്റെ പരാതി. ഒപ്പം കെ സി വേണുഗോപാലിന് എതിരെയും പാർട്ടിക്കുള്ളിൽ പടയൊരുക്കം ആരംഭിച്ചു. കെ.സി വേണുഗോപാൽ തന്നിഷ്ടം നടപ്പാക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കെ സി വേണുഗോപാലിനോട് അടുത്തുനിൽക്കുന്ന ഒ.ജെ ജനീഷ് സംസ്ഥാന അധ്യക്ഷനായി എന്ന് മാത്രമല്ല കടുത്ത കെ സി ഗ്രൂപ്പുകാരനായ ബിനു ചുള്ളിയിലിന് ഇല്ലാത്ത പദവി ഉണ്ടാക്കി നൽകി എന്നും ഇക്കൂട്ടർ വാദിക്കുന്നു. ഗ്രൂപ്പ് വീതംവയ്പ്പുകൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഏകപക്ഷീയമായ തീരുമാനമാണ് കെ സി വേണുഗോപാലിൻ്റേത് എന്നാണ് ഐ ഗ്രൂപ്പിൻ്റെ വാദം.









