പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മലപ്പുറവും വയനാടും സന്ദര്‍ശിക്കും

മേപ്പാടിയ്ക്കു പിന്നാലെ കവളപ്പാറയിലും ഉരുൾപൊട്ടിയതോടെ പ്രകൃതിക്ഷോഭം രൂക്ഷമായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ദുരിത ബാധിത പ്രദേശങ്ങൾ ഇന്ന് സന്ദർശിക്കും. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് ഇരുവരും സന്ദർശിക്കുക. എം എൽ എ മാരുടെ നേതൃത്വത്തിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഡാമുകള്‍ തുറക്കുന്നതിനുമുന്‍പ് അതീവജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ ഒൻപതിന നിർദേശങ്ങളിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡാം സുരക്ഷാഅതോറിറ്റിയുടേയും, ജല കമ്മീഷന്റേയും നിര്‍ദേശങ്ങള്‍ക്കും, മുന്നറിയിപ്പുകള്‍ക്കും അനുസൃതമായി ഡാമുകളുടെ ജലവിതാനം നിയന്ത്രിക്കുന്നതിനും, കൃത്യമായി റെഗുലേറ്റ് ചെയ്യുന്നതിനും നടപടി സ്വീകരിക്കണം.  മലയോര മേഖലകളില്‍ മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലേയും  ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളിലേയും ജനങ്ങളെ അടിയന്തിരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കണം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര ആശ്വാസധനസഹായം എത്തിക്കുകയും പരുക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റെയിൽവേ ലൈനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണം. തകർന്ന വൈദ്യുതി ലൈനുകളിൽ നിന്നും ആളുകൾ ഷോക്കേറ്റ് മരിക്കുന്ന സാഹചര്യം ഒഴിവാക്കണം. കടലോര മേഖലയിലെയും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലെയും കുടുംബാംഗങ്ങൾക്കും സൗജന്യ റേഷൻ എത്തിക്കണമെന്ന്പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Top