പിള്ള ഇപ്പോഴും റെഡിയാണ്;എല്‍ഡിഎഫ് പറഞ്ഞാല്‍ എവിടെ വേണമെങ്കിലും മത്സരിക്കും.

കൊല്ലം: ഇടതുമുന്നണിയോട് കേരളാ കോണ്‍ഗ്രസ് ബി രണ്ട് നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെടും. പത്തനാപുരവും കൊലത്ത് ഏതെങ്കിലും ഒരു സീറ്റോ ആകും ആവശ്യപ്പെടുക. ആര്‍ ബാലകൃഷ്ണ പിള്ളയും മത്സരത്തിന് ഒരുങ്ങുന്നതായാണ് സൂചന. ഇക്കാര്യത്തില്‍ ഇടതു മുന്നണി തീരുമാനം അനുകൂലമാകുമെന്നാണ് ബാലകൃഷ്ണ പിള്ളയുടെ പ്രതീക്ഷ.

എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലത്ത് മത്സരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പക്ഷെ മുന്നണിയുടെ തീരുമാനത്തിനാണ് പ്രഥമ പരിഗണനെയെന്നും യി.ഡി.എഫ് വിട്ട് എല്‍.ഡി.എഫ് ക്യാമ്പിലെത്തിയ ബാലകൃഷ്ണപ്പിള്ള പറഞ്ഞു. എല്‍.ഡി.എഫ്‌ന് ഗുണകരമായ രീതിയില്‍ അവര്‍ എന്താവശ്യപ്പെട്ടാലും താനത് ചെയ്യും. അത് തന്റെ പ്രതിബദ്ധതയാണ്. ചവറ, കൊട്ടാരക്ക, ഇരവിപുരം മണ്ഡലങ്ങളിലെല്ലാം തനിക്ക് സ്വാധീനമുണ്ട്. പക്ഷെ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് എല്‍.ഡി.എഫ് ആണെന്നും പിള്ള പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊട്ടരക്കരയിലാണ് പിള്ള സ്ഥിരമായി ജയിച്ചിരുന്നത്. എന്നാല്‍ പത്തുകൊല്ലം മുമ്പ് സിപിഎമ്മിന്റെ അയിഷാ പോറ്റിയോട് തോറ്റു. കഴിഞ്ഞ തവണയും കേരളാ കോണ്‍ഗ്രസിന് സീറ്റ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കൊട്ടാരക്കരയില്‍ സിപിഐ(എം) തന്നെ മത്സരിക്കും. ഇത് മനസ്സിലാക്കിയാണ് പിള്ള മറ്റ് മണ്ഡലങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഇരവിപുരത്ത് സിപിഎമ്മിന് നല്ല സ്വാധീനമുണ്ട്. ആര്‍എസ്പിയുടെ എ എ അസീസാണ് സിറ്റിങ് എംഎല്‍എ. ഇവിടെ നല്ല സാധ്യതയുണ്ടെന്നാണ് പിള്ളയുടെ പക്ഷം. ചവറയില്‍ ഷിബു ബേബി ജോണിനെതിരേയും മത്സരിക്കാന്‍ പിള്ള തയ്യാറാണ്. എന്‍എസ്എസ് വോട്ടുകളുടെ കരുത്തില്‍ ചവറയില്‍ ജയിക്കാമെന്നാണ് പിള്ളയുടെ നിലപാട്.

എന്നാല്‍ അഴിമതിക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട പിള്ളയെ ഇടതു ബാനറില്‍ മത്സരിക്കാന്‍ വി എസ് അച്യുതാനന്ദന്‍ സമ്മതിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇക്കാര്യത്തില്‍ തടസ്സവാദമുണ്ടായാല്‍ പിള്ളയ്ക്ക് മത്സരിക്കാന്‍ കഴിയില്ല. അതിനിടെ ഗണേശ് കുമാറിന് മാത്രം സീറ്റ് നല്‍കിയാല്‍ മതിയെന്ന അഭിപ്രായവും ഇടതു പക്ഷത്ത് സജീവമാണ്. അതുകൊണ്ട് മാത്രമാണ് പിള്ളയെ ഇടതുമുന്നണിയിലേക്ക് എടുക്കാന്‍ സിപിഐ(എം) മടിക്കുന്നത്. ഇവിടെയാണ് സമര്‍ത്ഥമായി കരുക്കള്‍ നീക്കി രണ്ട് സീറ്റ് സംഘടിപ്പിക്കാനുള്ള പിള്ളയുടെ ശ്രമം. ചവറയും ഇരവിപുരവും ഇടതു മുന്നണിയുടെ ഭാഗമായാണ് ആര്‍എസ്പി മത്സരിച്ചിരുന്നത്. ആര്‍എസ്പി യുഡിഎഫിലെത്തിയ സാഹചര്യത്തില്‍ ഈ മണ്ഡലങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

സോളാര്‍ കേസും മറ്റും സജീവമാക്കിയത് പിള്ളയുടെ തന്ത്രങ്ങളാണ്. സരിതയെ ഉപയോഗിച്ചാണ് പിള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്ന ആരോപണം ഉന്നയിപ്പിച്ചതെന്ന വാദം സജീവമാണ്. അതുകൊണ്ട് തന്നെ ഇടതുമുന്നണി കൈവിടില്ലെന്നാണ് പിള്ളയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്.

Top