തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇന്ന് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
90 ശതമാനത്തിലധികം കുട്ടികള്‍ സ്‌കൂളുകളിലെത്താന്‍ തുടങ്ങിയതിനാൽ ഉച്ച വരെയുള്ള ക്ലാസുകള്‍ ഇനി തുടരേണ്ടതില്ലെന്നും പഴയപടി ക്ലാസുകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാനും യോഗത്തില്‍ ധാരണയായി. യോഗത്തിലെ തീരുമാനം വിദ്യാഭ്യാസമന്ത്രിയേയും മുഖ്യമന്ത്രിയേയും അറിയിക്കും. ഇതിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതല്‍ വൈകുന്നേരം വരെയാകും ക്ലാസുകള്‍. ഇതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനിയുണ്ടാകില്ലെന്നാണ് സൂചന. സ്‌കൂള്‍ തുറന്നതിന് ശേഷം കുട്ടികളിലെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.


