കുമ്മനത്തെ തുണച്ചില്ല;ശശി തരൂർ വിജയിച്ചു.തകര്‍ന്നടിഞ്ഞ് ബിജെപി!!

തിരുവനന്തപുരം : തിരുവനന്തപുരത്ത് ശശി തരൂരിനു ഹാട്രിക് വിജയം. എതിർ സ്ഥാനാർഥിയായ കുമ്മനം രാജശേഖരനേക്കാൾ 99,989 വോട്ടിന്റെ ഭൂരിപക്ഷമാണു തരൂരിനുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ തരൂര്‍ മൂന്നാം തവണയാണ് അനന്തപുരിയില്‍ വിജയം നേടുന്നത്. 100132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തരൂര്‍ വിജയിച്ചത്. 2009ല്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച തരൂരിന് കഴിഞ്ഞ തവണ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായിരുന്നു. അതേസമയം ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്ന് കരുതിയ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ശബരിമല അടക്കമുള്ള കാര്യങ്ങള്‍ മണ്ഡലത്തില്‍ സ്വാധീന ശക്തിയാവുമെന്ന് കരുതിയെങ്കിലും എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് തരൂര്‍ വമ്പന്‍ ജയമാണ് നേടിയത്. ഇടതുമുന്നണിയുടെ സി ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്ക് വീണത് മുന്നണിക്ക് വന്‍ തിരിച്ചടിയാവുകയും ചെയ്തു

തരൂർ 4,16,131 വോട്ടും കുമ്മനം 3,16,142 വോട്ടും സി.ദിവാകരൻ 2,58,556 വോട്ടും നേടി. കടുത്ത ത്രികോണപ്പോരിനാണു തിരുവനന്തപുരം കച്ചകെട്ടിയത്. യുവാക്കളും സ്ത്രീകളുമടക്കമുള്ള എല്ലാ വിഭാഗങ്ങളെയും ആകർഷിക്കാൻ കോൺഗ്രസിന്റെ ദേശീയ നേതാവ് തരൂരിനെയാണു യുഡിഎഫ് അവതരിപ്പിച്ചത്. ഏറ്റെടുക്കുന്ന ഏതു കാര്യവും നടപ്പാക്കാൻ ഏതറ്റം വരെയും പോകുന്ന സിപിഐ നേതാവ് സി.ദിവാകരനായിരുന്നു എൽഡിഎഫിന്റെ സ്ഥാനാർഥി. മിസോറം ഗവർണർ സ്ഥാനം രാജിവച്ച ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പഴയ പടക്കളത്തിലേക്ക് ആനയിച്ച് എൻഡിഎയും പോർമുഖം കനപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1980 തൊട്ടുള്ള 11 തിരഞ്ഞെടുപ്പുകളിൽ എട്ടിലും കോൺഗ്രസിനൊപ്പം നിന്ന മണ്ഡലമാണു തിരുവനന്തപുരം. 3 തവണ ഇടതുപക്ഷത്തെയും സ്നേഹിച്ചു. ബിജെപിയെ സംബന്ധിച്ച്, കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ 15,470 വോട്ടിനു മാത്രം രണ്ടാം സ്ഥാനത്തായിപ്പോയ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളിൽ 3 വീതം പങ്കുവച്ച് ഒപ്പത്തിനൊപ്പം ഇടത്, വലത് മുന്നണികൾ. അവശേഷിക്കുന്ന നേമം കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്ന ഏകയിടവും. 2014ൽ തരൂർ 2,97,806 വോട്ടാണു നേടിയത്; ഭൂരിപക്ഷം 15,470. രണ്ടാംസ്ഥാനത്തെത്തിയ ബിജെപിയുടെ ഒ.രാജഗോപാൽ 2,82,336 വോട്ടും മൂന്നാമതെത്തിയ സിപിഐയുടെ ബെന്നറ്റ് ഏബ്രഹാം 2,48,941 വോട്ടും സ്വന്തമാക്കി.

ഭൂരിപക്ഷവോട്ട് നിർണായകമായ തിരുവനന്തപുരത്ത് ‘ശബരിമല’യാണ് അടിയൊഴുക്കായത്. 2009 ൽ 99,998 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ജയിച്ച തരൂരിന് 2014ൽ മികവ് ആവർത്തിക്കാനായില്ല. ഹാട്രിക് ആയിരുന്നു സിറ്റിങ് എംപി തരൂരിന്റെ ലക്ഷ്യം. പുരോഗമനവാദികളെ പാടെ നിരാശരാക്കാതെ തന്നെ ശബരിമലവാദികളെ കൂടെ നിർത്താൻ തരൂർ രാഷ്ട്രീയ മെയ്‌വഴക്കം കാട്ടി. ബെന്നറ്റ് ഏബ്രഹാമിനെ കെട്ടിയിറക്കിയ നാണക്കേടിനൊരു പരിഹാരവും കുതിപ്പുമാണു നെടുമങ്ങാട് എംഎൽഎ സി.ദിവാകരൻ മൽസരത്തിനിറങ്ങുമ്പോൾ എൽഡിഎഫ് പ്രതീക്ഷിച്ചത്. 1987 ൽ ഹിന്ദു മുന്നണി സ്ഥാനാർഥിയായി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലും 2016 ൽ ബിജെപിയുടെ പടക്കുതിരയായി വട്ടിയൂർക്കാവിലും മത്സരിച്ചപ്പോൾ രണ്ടാമതെത്തിയതായിരുന്നു കുമ്മനത്തിന്റെ ഇന്ധനം.

ശബരിമല വിഷയത്തിൽ സർക്കാരിനെതിരായ വോട്ടു സമാഹരിക്കാൻ കുമ്മനത്തെപ്പോലൊരു സ്ഥാനാർഥി വേറെയില്ലെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. പാർട്ടികൾക്കപ്പുറമുള്ള സ്വീകാര്യത കൈവരിച്ച നേതാവ്. 1987 മുതൽ തിരുവനന്തപുരവുമായി അഭേദ്യബന്ധം. ഏത് ആൾക്കൂട്ടത്തിലും അനായാസം ലയിക്കുന്ന, വലുപ്പച്ചെറുപ്പമോ ജാതി, മത, രാഷ്ട്രീയഭേദമോ ഇല്ലാതെ പ്രവർത്തിക്കുന്ന നേതാവ്– കുമ്മനത്തിനു വിശേഷണങ്ങൾ ഏറെ. തിരുവനന്തപുരത്തിനു വേണ്ടി 10 വർഷം ചെയ്ത കാര്യങ്ങളും സാമുദായിക, സാമൂഹിക വിഭാഗങ്ങൾക്കു സ്വീകാര്യനെന്ന പ്രതിച്ഛായയും ആയിരുന്നു തരൂരിന്റെ തുറുപ്പുചീട്ട്. ഇരുവരുടെയും വോട്ടുകൾ ചിതറുമ്പോൾ ഇടതിന്റെ വോട്ടുകൾ ദിവാകരനിൽ ഭദ്രമായിരിക്കും എന്ന എൽഡിഎഫ് വിശ്വാസം ചീറ്റിപ്പോയി.

മുന്നണി വ്യത്യാസമില്ലാതെ പ്രഗത്ഭരെ വിജയിപ്പിച്ചും പരാജയപ്പെടുത്തിയും ചരിത്രമെഴുതിയിട്ടുള്ളതാണ് തിരുവനന്തപുരം. ഇടതു വലത് മുന്നണികളെ വിജയിപ്പിച്ചിട്ടുള്ള അനന്തപുരിക്ക് പക്ഷെ കൂടുതല്‍ ചായ്‌വ് വലതുപക്ഷത്തോടാണ്. 2014ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടപ്പോള്‍ വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ഉദ്വേഗം നിലനിര്‍ത്തി ശശി തരൂര്‍ 15,470 വോട്ടുകള്‍ക്കാണ് ജയിച്ച് കയറിയത്. കഴക്കൂട്ടം, നേമം, നെയ്യാറ്റിന്‍കര, വട്ടിയൂര്‍ക്കാവ്, പാറശാല, തിരുവനന്തപുരം, കോവളം എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഈ പാര്‍ലമെന്റ് മണ്ഡലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഐ പ്രതിനിധി ഡോ. ബെനറ്റ് എബ്രഹാം കഴിഞ്ഞ വട്ടം മൂന്നാം സ്ഥാനത്തേയ്ക്കു തള്ളപ്പെട്ടത് മുന്നണിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു.

Top