ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദാ പുഷ്‌കറിന്റെ മരണം പൊളോണിയമോ മറ്റേതെങ്കിലും ആണവ പദാര്‍ത്ഥങ്ങളുടേയോ സാന്നിധ്യം മൂലമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. യു.എസ് രഹസ്യാന്വേഷണ സംഘടനയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) നടത്തിയ പരിശോധനയുടെ ഫലം ഡല്‍ഹി കൈമാറി.
സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവങ്ങളില്‍ കടുത്ത വിഷമായി പരിഗണിക്കപ്പെടുന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ പൊളോണിയത്തിന്റെ സാന്നിധ്യം സുനന്ദയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ വിദേശത്ത് പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വിഷം ഉള്ളില്‍ചെന്നാണ് മരണമെന്ന് എഫ്ബിഐയുടെ പരിശോധനാഫലത്തില്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ നടത്തിയ പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ആന്തരികാവയവ പരിശോധനാ വിദേശത്ത് നടത്താന്‍ തീരുമാനിച്ചത്. വാഷിംഗ്ടണില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ കീഴിലുള്ള ഫോറന്‍സിക് ലാബിലായിരുന്നു പരിശേധന നടന്നത്. 2014 ജനുവരി 17നാണു ഡല്‍ഹിയിലെ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . സുനന്ദയുടെ മരണത്തോടെ മുന്‍ യു.എന്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ സംശയത്തിന്റെ നിഴലിലായി. പാകിസ്താനി മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാറുമായി ശശി തരൂരിനുള്ള സൗഹൃദത്തിന്റെ പേരില്‍ ഇരുവരും വഴക്കിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.സുനന്ദ വിഷബാധയേറ്റ് മരിച്ചുവെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ അവകാശവാദം. തുടര്‍ന്ന് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.










