പ്രതിപട്ടികയിൽ ഉള്ളയാളും ‘ഓർമശക്തി കുറഞ്ഞ ആളും ആയ ആൾ ഹെൽത്ത് തലവൻ ആകുന്നു ശ്രീറാമിനെതിരെ മൊഴി നൽകിയ ഡോക്‌ടർമാരുടെയും നഴ്‌സുമാരും അങ്കലാപ്പിൽ

തിരുവനന്തപുരം: വേലിതന്നെ വിളവ് തിന്നുകയാണോ ?ആരോഗ്യവകുപ്പിന്റെ പാടിപുകഴ്ത്തിയ കേരളത്തിലെ പൊതുസമൂഹത്തന്ന ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു തുടങ്ങി .മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ വിവാദ കേസിൽ ഒന്നാംപ്രതിയായതിനെ തുടർന്ന് സസ്‌പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തത് വിവാദമാകുന്നു എന്ന് മാത്രമല്ല ഇയാൾക്ക് എതിരെ മൊഴികൊടുത്ത നേഴ്സുമാരും ഡോക്ടർമാരും അങ്കലാപ്പിൽ ആയിരിക്കയാണ് . കൊറോണ പ്രതിരോധ ചുമതലയോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായാണ് ഡോക്‌ടർ കൂടിയായ ശ്രീറാമിന് നിയമിച്ചിരിക്കുന്നത് . മുഖ്യമന്ത്രി ഒപ്പിട്ട ഉത്തരവ് വെള്ളിയാഴ്ച ഇറങ്ങിയെങ്കിലും അദ്ദേഹം ചുമതലയേറ്റിട്ടില്ല. സസ്‌പെൻഷൻ ഇനിയും നീട്ടാനാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം.

കേസുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടതെല്ലാം ചെയ്തുവെന്നാണ് സർക്കാർ പറയുന്നത്. ഒന്നാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ അന്തിമവിധി കോടതി പറയട്ടെയെന്നാണ് സർക്കാരിന്റെ നിലപാട്. പബ്ലിക് ഹെൽത്തിൽ ഉപരിപഠനം നടത്തിയ ശ്രീറാമിന്റെ സേവനം ആരോഗ്യമേഖലയിൽ ഉപയോഗിക്കാനാവും. തിരിച്ചെടുക്കാനുള്ള തീരുമാനം പത്രപ്രവർത്തക യൂണിയൻ ജില്ലാനേതൃത്വത്തെ അറിയിച്ചതായും സർക്കാർ വൃത്തങ്ങൾ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ആഗസ്റ്റ് 3ന് മ്യൂസിയത്തിന് സമീപം നടന്ന അപകടത്തിലാണ് ബഷീർ കൊല്ലപ്പെട്ടത്. അമിത വേഗത്തലെത്തിയ കാർ ഓടിച്ചിരുന്നതായി ആരോപിക്കപ്പെട്ട ശ്രീറാം അറസ്റ്റിലായെങ്കിലും,മദ്യപിച്ചാണ് കാറോടിച്ചതെന്ന് കണ്ടെത്താനുള്ള പരിശോധന നടത്താൻ മണിക്കൂറുകളോളം വൈകി. പിന്നീട്, 5നാണ് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ കാലാവധിയായ ആറ് മാസം പൂർത്തിയാകുന്നതിന് മുമ്പ് സർവീസിൽ തിരികെയെടുക്കാൻ ശ്രമമുണ്ടായെങ്കിലും ,എതിർപ്പുയർതോടെ സർക്കാർ പിന്മാറി. ഫെബ്രുവരിയിൽ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി.ഈ കാലാവധി കഴിയും മുമ്പാണ് തിരിച്ചെടുത്തത്.

ശ്രീറാം എത്തുന്നത് തനിക്കെതിരായി മൊഴിനൽകിയവരുടെ തലപ്പത്തേക്ക്

ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിയമിച്ചത് കേസ് അട്ടിമറിക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പടെയുള്ളവർ സാക്ഷികളാണ്. ഇവരുടെ തലപ്പത്തേക്കാണ് ജോയിന്റ് സെക്രട്ടറി പദവിയിൽ ശ്രീറാമിനെ നിയമിച്ചിരിക്കുന്നത്. ഇയാൾ ആരോഗ്യവകുപ്പിൽ വരുന്നത് സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ഇടവരുത്തുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും ആശങ്കപെടുന്നു.

അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ആദ്യം രേഖപ്പെടുത്തിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്‌ടറായിരുന്നു. കേസിലെ സാക്ഷിയായ അദ്ദേഹം രേഖപ്പെടുത്തിയത് നിർണായക രേഖയുമാണ്. ഡോക്ടറുടെ വകുപ്പിൽത്തന്നെ ഉന്നത ഉദ്യോഗസ്ഥനായി ശ്രീറാം എത്തുന്നതോടെ സാക്ഷിക്കുമേൽ സമ്മർദ്ദമോ ഭീഷണിയോ ഉണ്ടായേക്കാം. കൂടാതെ, രക്തപരിശോധനയ്ക്കായി സാംപിൾ ശേഖരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ശ്രീറാം അതിനു തയ്യാറായില്ലെന്ന് മൊഴിനൽകിയ സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടർമാർ ഉൾപ്പടെയുള്ളവർക്കും കോടതിയിൽ വിചാരണ നടക്കുമ്പോൾ സമ്മർദ്ദമുണ്ടാകാം.

കേസുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകളിലും കൃത്രിമം വരുത്താൻ സാദ്ധ്യതയുണ്ട്. അപകടസമയത്ത് ശ്രീറാം നൂറു കിലോമീറ്ററിലധികം വേഗത്തിലാണ് കാറോടിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു. അതിവേഗത്തിൽ വന്ന കാർ ബൈക്കിലും മതിലിലും ഇടിച്ചപ്പോൾ ഡ്രൈവർക്ക് ഉണ്ടാകാനിടയുള്ള പരിക്കുകളാണ് ശ്രീറാമിനുണ്ടായിരുന്നതെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടറും മൊഴിനൽകിയിരുന്നു. ഇതെല്ലാം അട്ടിമറിക്കാനും ആരോഗ്യവകുപ്പിലെ നിയമനം വഴി സാധിക്കുമെന്നാണ് നിഗമനം.

രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോർട്ട്

ശ്രീറാമിനെതിരെ വകുപ്പുതല അന്വേഷണത്തിന് പട്ടികജാതി വർഗ വികസന ഡയറക്ടർ സഞ്ജയ് ഗാർഗിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയമിച്ചിരുന്നു. ചീഫ് കെമിക്കൽ എക്സാമിനറിൽ നിന്നും പൊലീസിൽ നിന്നും ഉൾപ്പെടെ തെളിവെടുത്തെങ്കിലും ശ്രീറാം മദ്യപിച്ചിരുന്നതായി കണ്ടെത്താനായില്ല. ശ്രീറാമിനെതിരായ ആരോപണങ്ങൾ തള്ളിയും, സർവീസിൽ തിരികെയെടുക്കാമെന്ന് ചൂണ്ടിക്കാട്ടിയും സമിതി സർക്കാരിന് റിപ്പോർട്ട് നൽകി.

അപകടത്തിന് ശേഷം ശ്രീറാമിന് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു.ഈ സാംപിൾ പരിശോധിച്ചതിൽ രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്നായിരുന്നു ചീഫ് കെമിക്കൽ എക്സാമിനറുടെ റിപ്പോർട്ട്.

മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിക്കൽ, വാഹനമിടിച്ച് അപകടം ഉണ്ടാക്കൽ, തെളിവ് നശിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അപകടസമയത്ത് സഹയാത്രികയായിരുന്ന വഫ ഫിറോസാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം മൊഴി നൽകിയത്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ വഫ ഇത് നിഷേധിച്ചിരുന്നു.

Top