വീട്ടില്‍ കൊണ്ട് വിടാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ കയറ്റി; നാലാംക്ലാസുകാരിയെ പീഡിപ്പിച്ച അദ്ധ്യാപകന് പത്തര വര്‍ഷം കഠിന തടവ്

തലശേരി: നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് പത്തര വര്‍ഷം കഠിനതടവും പിഴയും. ചെറുപുഴ തിമിരിയിലെ പുലിക്കക്കുന്നേല്‍ ജോസ് ജോസഫിനെ(59)യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകല സുരേഷ് ശിക്ഷിച്ചത്.  ഇന്ത്യന്‍ ശിക്ഷാ നിയമം 376 (2എഫ്) വകുപ്പ് പ്രകാരം ബലാത്സംഗകുറ്റത്തിന് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. കേസിനാസ്പദമായ കുറ്റകൃത്യം 2010 ലായിരുന്നു.  ഹിന്ദി പഠിക്കാനെത്തിയ പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പുതുതായി നിര്‍മ്മിക്കുന്ന വീട്ടിനകത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അസ്വാസ്ഥ്യമനുഭവപ്പെട്ട കുട്ടി വിവരം സഹപാഠിയോട് പറഞ്ഞതോടെയാണ് പുറത്തായത്.  പരിശോധിച്ച ഡോക്ടര്‍, കെമിക്കല്‍ വിദഗ്ദന്‍ ഉള്‍പെടെ 20 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇതില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയും വല്യമ്മയും വല്യപ്പനുമുള്‍പ്പെടെയുള്ള പ്രധാനസാക്ഷികള്‍ കൂറുമാറി. എന്നാല്‍ മെഡിക്കല്‍ തെളിവുകളുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്റെ ക്രോസ് വിസ്താരത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യയുടെ ഉടമസ്ഥതയില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലുള്‍പ്പെടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ആറുമാസം കഠിനതടവും 10000 രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കണം. ജയില്‍ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

Top