വിവാഹ വീഡിയോകളില്‍ നിന്നും സ്ത്രീകളുടേ ചിത്രങ്ങള്‍ അടര്‍ത്തിമാറ്റി അശ്ലീല ചിത്രങ്ങളില്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

വിവാഹ വീഡിയോകളില്‍ നിന്നും സ്ത്രീകളുടേയും, പെണ്‍കുട്ടികളുടേയും ചിത്രങ്ങള്‍ അടര്‍ത്തിമാറ്റി അശ്ലീല ചിത്രങ്ങളില്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യവുമായി വന്‍ ജനാവലിയാണ് രംഗത്തെത്തിയിരിക്കുന്നത്. വിവാഹത്തില്‍ പങ്കെടുത്ത നാട്ടുകാരടക്കമുള്ളവരുടെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് അശ്ലീലമാക്കിയത്. ഇതിനെതിരെ സ്്റ്റുഡിയോ ഉടമയുടെ വീടിനു മുന്നില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രകടനത്തിലും പൊതുയോഗത്തിലും നൂറുകണക്കിനു സ്ത്രീകള്‍ പങ്കെടുത്തു. ചിത്രങ്ങള്‍ അശ്ലീലമാക്കിയതില്‍ ജീവനക്കാരനു മാത്രമല്ല ഉടമയ്ക്കും പങ്കുണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വനിതാ സെല്‍ സി.ഐ സി ഭാനുമതിക്കാണ് കേസിന്റെ അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി വടകര ബസ് സ്റ്റാന്റിനു സമീപത്തെ സദയം ഷൂട്ട് ആന്റ് എഡിറ്റ് എന്ന സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തി. ഹാര്‍ഡ് ഡിസ്‌കുകളടക്കമുള്ള തെളിവുകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തു. റെയ്ഡ് നടന്ന സമയം സ്റ്റുഡിയോ ഉടമയും ജീവനക്കാരനും ഒളിവില്‍ പോയിരുന്നു. ഇവര്‍ക്കായി പോലീസ് തെരെച്ചില്‍ തുടരുകയാണ്. ഇവരെ കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയതായി പോലീസ് അറിയിച്ചു. ഒരു നാടിനെ മുഴുവന്‍ നാണം കെടുത്തിയ ക്രിമിനലുകള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മലോല്‍മുക്കില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

Top