ആന്‍ലിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി വൈദികന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കാര്യവുമില്ലാതെയാണ് തന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് വൈദികന്‍ പറയുന്നു.
വൈദികന്‍ പറയുന്നതിങ്ങനെ;
പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതു പോലെ അടുത്ത ബന്ധമാണ് തനിക്ക് നേരത്തേ മുതല്‍ ആ കുടുംബത്തോട് ഉണ്ടായിരുന്നത്. പ്രതിസ്ഥാനത്തുള്ള ജസ്റ്റിന്റെ കുടുംബവുമായി പ്രത്യേക അടുപ്പമോ നേരത്തെ മുതലുള്ള ബന്ധമോ ഇല്ല. അദ്ദേഹം പറയുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ല. ഇത് എന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ജസ്റ്റിനെതിരെ കേസ് കൊടുക്കാന്‍ മുതിര്‍ന്നപ്പോള്‍ നിരുല്‍സാഹപ്പെടുത്തി എന്ന ആരോപണം ശരിയല്ല, പക്ഷെ തനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി മാത്രമേ പൊലീസിനോടു പറയൂ എന്നു പറഞ്ഞിരുന്നു.
കേസ് കൊടുക്കുകയോ, കൊടുക്കാതിരിക്കുകയോ അവരുടെ ഇഷ്ടമാണെന്നും പറഞ്ഞിരുന്നു. ആന്‍ലിയയ്ക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോള്‍ ഇല്ല എന്നു തന്നെയാണ് പൊലീസിനോടു പറഞ്ഞത്. ജസ്റ്റിന്റെ മാതാപിതാക്കളും തന്നോട് ഇത് ചോദിച്ചിരുന്നു. അവരോടും അങ്ങനെയാണ് പറഞ്ഞത്. അല്ലാതെ ഒരു മൊഴി കൊടുത്തിട്ടില്ല. ആന്‍ലിയയുടെ പിതാവിനെതിരെ കമ്മിഷണറെ സമീപിച്ചു എന്നത് ശരിയാണ്.
അതിനു കാരണം ഒരു മാധ്യമത്തില്‍ തന്റെ പേരു വച്ച് വാര്‍ത്ത നല്‍കിയിരുന്നു. ‘ജസ്റ്റിസ് ഫോര്‍ ആന്‍ലിയ’ എന്ന ഫേസ്ബുക് പേജില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെല്ലാമെതിരെയാണ് പരാതി നല്‍കിയത്. ഇക്കാര്യം എറണാകുളം എസിപിയോടു പറഞ്ഞിരുന്നു. മട്ടഞ്ചേരി എസിപിക്കു മുന്നിലാണ് പരാതി നല്‍കിയത്. കമ്മിഷണറെ കാണാന്‍ പറഞ്ഞെങ്കിലും ഇതിന്റെ പിന്നാലെ നടക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് വിട്ടത്. പെണ്‍കുട്ടി മരിക്കുന്നതിനു മുമ്പ് പലതവണ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ് നാട്ടില്‍ വരാനും വേണ്ടതു ചെയ്യാനും.
പെണ്‍കുട്ടി ഡിവോഴ്‌സ് വേണമെന്ന് പറയുന്ന കാര്യവും പറഞ്ഞതാണ്. അന്ന് അദ്ദേഹം അതിന് മുതിര്‍ന്നില്ല. അതോടെ ആ കേസ് ഞാന്‍ ഉപേക്ഷിച്ചതാണ്. അധികമായി ലാളിച്ചു വളര്‍ത്തിയതിന്റെ കുഴപ്പങ്ങള്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ജസ്റ്റിന്‍ പെണ്‍കുട്ടിയെ അടിക്കുമായിരുന്നു എന്നു പറയുന്നത് ശരിയാണ്.