കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് ജോലി; പ്രളയത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ; മന്ത്രിസഭാ യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

മലയാളം സര്‍വകലാശാലയിലാണ് ജോലി നല്‍കുക. ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. ബഷീറിന്റെ മക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ് നല്‍കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. പ്രളയബാധിതര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയതു പോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാനും തീരുമാനമായി.

കഴിഞ്ഞ പ്രളയകാലത്തെ മാതൃകയില്‍ സഹായം നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നല്‍കിയതുപോലെയുള്ള 10000 രൂപയുടെ സഹായ ധനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂ. അടിയന്തര സഹായം ആവശ്യമുള്ളവരുടെ പട്ടിക പഞ്ചായത്ത് സെക്രട്ടറിയുടേയും വില്ലേജ് ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ തയ്യാറാക്കും. ഇവ അതാത് സ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ യോഗ്യരായിട്ടും സ്ഥാനം പിടിക്കാത്തവരുടെ പേരുകള്‍ ചേര്‍ക്കാനും അല്ലാതെ കടന്നുകൂടിയവരുണ്ടെങ്കില്‍ ഒഴിവാക്കാനും അവസരം നല്‍കും. കഴിഞ്ഞ വര്‍ഷത്തെ വീഴ്ചകള്‍ ഉള്‍ക്കൊണ്ട് കുറ്റമറ്റ രീതിയില്‍ സഹായം വിതരണം ചെയ്യാനാണ് ശ്രമം. മുന്നറിയിപ്പിന്റെ ഭാഗമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി താമസിച്ച കുടുംബങ്ങൾക്കും ഈ തുക ലഭിക്കും.

വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്കാണ് നാല് ലക്ഷം രൂപ ലഭിക്കുക. ഭാഗികമായി തകര്‍ന്ന വീടുകളുടെ ശതമാനക്കണക്കനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കും. വാസയോഗ്യമല്ലാത്ത രീതിയിൽ 75 ശതമാനത്തിൽ കൂടുതൽ തകർന്ന വീടുകൾക്കാണ് നാല് ലക്ഷം രൂപ ലഭിക്കുക. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങിക്കാൻ ആറ് ലക്ഷം രൂപ ലഭിക്കും. ഇവർക്ക് വീടിനും സ്ഥലത്തിനുമായി പത്ത് ലക്ഷം രൂപ ലഭിക്കും.

അർഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും.ദുരന്തനിരാവണ അതോറിറ്റിക്കാണ് ഇത് നിശ്ചയിക്കാനുള്ള ചുമതല.ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ ഇറങ്ങും.

പ്രളയബാധിത കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികൾക്കും 15 കിലോ അരി സൗജന്യമായി നല്‍കാനും തീരുമാനമായി. നിലവിൽ സൗജന്യ റേഷൻ ലഭിക്കുന്നവർക്ക് ഇത് ലഭിക്കില്ല.

സഹായധനം നിക്ഷേപിക്കുന്ന അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന എടുത്തുകളയാൻ ബാങ്കുകളോട് ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതും അത് കൈമാറുന്നതും സംബന്ധിച്ച് ഈടാക്കുന്ന എക്സ്ചേഞ്ച് ചാർജ്ജ് എടുത്തുകളയാനും ബാങ്കുകളോട് ആവശ്യപ്പെടും.

വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു.

സഹായധനം പരമാവധി രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Top