പാലാരിവട്ടം മേല്‍പ്പാലം: മാറ്റിപ്പണിയുന്നതാണ് ഉചിതമെന്ന് ഇ ശ്രീധരന്‍; പൊടിക്കൈകള്‍ ഉപയോഗിക്കുന്നത് ശരിയല്ല

പാലാരിവട്ടം മേല്‍പ്പാലം നിലനിര്‍ത്താന്‍ പൊടിക്കൈകള്‍ ഉപയോഗിക്കുന്നതിനെതിരെ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. പാലത്തില്‍ ഇപ്പോള്‍ ചെയ്യുന്ന പണികള്‍ ശാശ്വതമല്ലെന്നും പാലം മാറ്റിപ്പണിയുന്നതാണ് ഉചിതമെന്നും ശ്രീധരന്‍ പറഞ്ഞു. പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു മീതെ ആയുസ് വേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗര്‍ഡറുകളെല്ലാം മാറ്റണം. പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലത്തിന്റെ ഡിസൈന്‍ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗര്‍ഡറുകള്‍ കൂട്ടിയിണക്കാന്‍ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോള്‍ പാലം ഇളകുന്നതിനുള്ള മുഖ്യകാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാരിവട്ടം പാലത്തില്‍ ആവശ്യത്തിനു ‘മിഡില്‍ ഡയഫ്രം’ ഉപയോഗിച്ചിട്ടില്ലെന്നാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിലുള്ള പാലങ്ങള്‍ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അതോറിറ്റിക്കു സംവിധാനങ്ങളുണ്ട്. കരാറുകള്‍ നല്‍കാന്‍ വേണ്ടി മാത്രം മേല്‍പാലം പോലുള്ള പദ്ധതികള്‍ തുടങ്ങുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം എന്ന വാര്‍ത്ത കണ്ടു. പാലം തകര്‍ച്ച നേരിട്ടപ്പോള്‍ ആദ്യം വിജിലന്‍സിനെ സമീപിക്കുകയല്ല, എന്‍ജിനീയറിങ് വിദഗ്ധരെ സമീപിക്കുകയായിരുന്നു വേണ്ടത്. വിജിലന്‍സിനെ കൊണ്ടുവന്നാല്‍ പാലം നന്നാകില്ല. തിരുനാവായ, പെരിന്തല്‍മണ്ണ മേല്‍പാലങ്ങള്‍ക്കു സംഭവിച്ചതും ഇതാണ്. എന്നിട്ടും ഗുരുതരമായ കൃത്യവിലോപം ആവര്‍ത്തിക്കപ്പെടുന്നത് അംഗീകരിക്കാന്‍ വയ്യ.

കൊച്ചിയില്‍ ഡിഎംആര്‍ഡി സ്വന്തം ഡിസൈനില്‍ നിര്‍മിച്ച നാലു പാലങ്ങളും സമയബന്ധിതമായി ചുരുങ്ങിയ ബജറ്റിലാണു തീര്‍ത്തത്. ഇടപ്പള്ളി മേല്‍പാലത്തിന് 54.23 കോടിയായിരുന്നു എസ്റ്റിമേറ്റ്. ഫൂട് ഓവര്‍ ബ്രിജും എസ്‌കലേറ്ററും നിര്‍മിക്കേണ്ട അഞ്ചു കോടിയുടെ പണി ഡിഎംആര്‍സി ചെയ്തിട്ടില്ല. പാലം പൂര്‍ത്തിയാക്കിയത് 33.12 കോടി രൂപയ്ക്കാണ്. മൊത്തം പദ്ധതി സംഖ്യയില്‍ 16.11 കോടി രൂപ മടക്കി നല്‍കുകയായിരുന്നുവെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.

Top